ഞാന്‍പിന്നെ എന്ത് ചെയ്യണം... കേരളത്തിലെ ബഹുഭൂരിപക്ഷവും അനുപമയുടെ അച്ഛനെ തള്ളി പറയുമ്പോള്‍ അദ്ദേഹം ചോദിക്കുന്നത് മൂത്ത കുട്ടിയുടെ കല്യാണ സമയത്ത് താന്‍ പിന്നെ എന്ത് ചെയ്യണം; അനുപമ എട്ടുമാസം ഗര്‍ഭിണിയായിരുന്ന സമയത്ത് ഈ അജിത് പോലുമുണ്ടായില്ല; അനുപമയെ വീട്ടുതടങ്കലിലാക്കിയിരുന്നില്ലെന്ന് അച്ഛന്‍

അനുപമയുടെ പരാതിയിന്‍മേല്‍ പേരൂര്‍ക്കട പൊലീസ് അച്ഛന്‍ ജയചന്ദ്രനടക്കം ആറുപേരെ പ്രതിയാക്കി കേസ് എടുത്തിരിക്കുകയാണ്. തന്റെ കുടുംബത്തിന്റെ മാനക്കേട് ഒഴിവാക്കാനാണ് താനങ്ങനെ ചെയ്‌തെന്നാണ് അച്ഛന്‍ പറയുന്നത്.
അനുപമ എട്ടുമാസം ഗര്‍ഭിണിയായിരുന്ന സമയത്ത് അവളെ പരിചരിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഇപ്പറയുന്ന അജിത്തും എവിടെയായിരുന്നു ഇക്കാര്യങ്ങളെല്ലാം പുറത്തറിഞ്ഞിരുന്നെങ്കില്‍ നിശ്ചയിച്ച് ഉറപ്പിച്ച മൂത്ത മകളുടെ വിവാഹം നടക്കില്ലായിരുന്നു. മുന്നില്‍ മറ്റു വഴികളൊന്നുമില്ലാത്തതിനാല്‍ കുഞ്ഞിനെ ശിശുക്ഷേമ സമിതില്‍ ഏല്‍പ്പിക്കാമെന്ന് പ്രസവത്തിന് മുമ്പേ തന്നെ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. വിവാഹ ബന്ധത്തിലൂടെയല്ലാതെ ഒരു കുഞ്ഞിനെ പ്രസവിച്ച നാണക്കേട് ഒഴിവാക്കാന്‍ അനുപമയും ആഗ്രഹിച്ചിരുന്നു.
അനുപമയുടെ അനുമതിയോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത് എന്നാണ് ജാമ്യ ഹര്‍ജിയിലെ പ്രധാന വാദം. മാത്രമല്ല സഹോദരി അഞ്ജുവിന്റെ കല്യാണം നടന്നത് കുഞ്ഞിനെ കൈമാറിയ ശേഷമാണ്. വിവാഹത്തില്‍ അനുപമ വളരെ സന്തോഷവതിയായി പങ്കെടുത്തതിന് തെളിവുണ്ട്. അനുപമയെ വീട്ടുതടങ്കലിലാക്കിയിരുന്നു എന്ന വാദം ശരിയല്ല.
അനുപമയും അജിത്തും ഭാര്യാ ഭര്‍ത്താക്കന്മാരായിരുന്നില്ല. ലീവിംഗ് ടുഗെദര്‍ ആയിരുന്നു. അജിത്തിന്റെ ആദ്യ വിവാഹ മോചനം കഴിഞ്ഞ് ഇവര്‍ ഒന്നിച്ച ശേഷമാണ് കുഞ്ഞിന്റെ ആവശ്യവുമായി രംഗത്ത് വന്നത്. കുഞ്ഞിനെ കൈമാറി ആറുമാസം കഴിഞ്ഞാണ് അനുപമ പരാതി ഉന്നയിച്ചതെന്ന വാദവും ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിട്ടുണ്ട്.
കുഞ്ഞിനെ ദത്തുനല്‍കിയ കേസുമായി ബന്ധപ്പെട്ട് ആറുപേര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത ജെയിംസ് ബന്ധുവും കോര്‍പറേഷന്‍ മുന്‍കൗണ്‍സിലറുമായ അനില്‍കുമാര്‍, ജയചന്ദ്രനെ സഹായിച്ച രമേശന്‍ എന്നിവര്‍ ഉള്‍പ്പടെ ആറുപേരാണ് ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി വ്യാഴാഴ്ച പരിഗണിക്കും.
കുഞ്ഞിനെ തിരികെ കിട്ടാന്‍ കഴിഞ്ഞ ദിവസം അനുപമ സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരസമരം നടത്തിയിരുന്നു. രാവിലെ ആരംഭിച്ച സമരം വൈകിട്ട് അഞ്ചിന് അവസാനിക്കുന്നതിന് മുമ്പ് അനുപമയ്ക്ക് അനുകൂലമായി സര്‍ക്കാര്‍ നടപടിയും തുടങ്ങി. ശിശുക്ഷേമ സമിതിയില്‍ നിന്ന് ദത്ത് നല്‍കിയ അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികള്‍ നിറുത്തിവയ്ക്കാന്‍ കോടതിയോട് ആവശ്യപ്പെടാന്‍ ഗവ. പ്ലീഡര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
സമരം ആരംഭിക്കുന്നതിന് മുമ്പ് മന്ത്രി വീണാജോര്‍ജ് അനുപമയെ ഫോണില്‍ വിളിച്ച് നിയമപരമായ എല്ലാസഹായവും ഉറപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അനുപമയ്ക്ക് അനുകൂലമായ രീതിയില്‍ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. അനുപമയുടെ കുഞ്ഞിനെ കുടുംബത്തിന് ദത്ത് നല്‍കിയതിന്റെ നടപടികള്‍ വഞ്ചിയൂര്‍ കുടുംബകോടതിയിലാണ് പുരോഗമിക്കുന്നത്. നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി ദത്ത് നടപടികളില്‍ കോടതി അന്തിമ വിധി പറയാനുള്ള ഘട്ടത്തിലാണ്.
കുഞ്ഞിന്റെ അമ്മ അവകാശവാദവുമായി വന്നിട്ടുണ്ടെന്നും വിഷയം വിവാദമായ സാഹചര്യവും സര്‍ക്കാര്‍ കോടതിയെ അറിയിക്കും. ഹര്‍ജിയില്‍ തത്കാലം തുടര്‍ നടപടി സ്വീകരിക്കരുതെന്ന് സര്‍ക്കാരും ശിശുക്ഷേമ സമിതിയും ആവശ്യപ്പെടും. മന്ത്രി വീണാജോര്‍ജാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഗവ. പ്ലീഡര്‍ക്ക് നല്‍കിയത്. ആറുമാസ നിരീക്ഷണകാലയളവില്‍ ദത്തെടുക്കുന്നവര്‍ കുട്ടിയെ പരിപാലിക്കുന്നതില്‍ വീഴ്ച വരുത്തുകയോ ദത്ത് നടപടികളില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തുകയോ ചെയ്താല്‍ കുഞ്ഞിനെ തിരികെ ഏല്പിക്കാന്‍ കോടതി നിര്‍ദ്ദേശിക്കും. ഇത് വേഗത്തിലുള്ള നടപടിയാണ്. സര്‍ക്കാര്‍ നടപടിയെക്കുറിച്ച് അറിഞ്ഞതോടെ നീതി ലഭിക്കുമെന്ന പ്രതീക്ഷ പങ്കുവച്ചാണ് അനുപമ സെക്രട്ടേറിയറ്റിന് മുന്നില്‍ നിന്ന് മടങ്ങിയത്. ഇതിന് പിന്നാലെയാണ് വെളിപ്പെടുത്തലുമായി അച്ഛനും രംഗത്തെത്തിയത്.
"
https://www.facebook.com/Malayalivartha

























