പൊന്നുപോലെ നോക്കി അധ്യാപക ദമ്പതികള്‍... കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും; കോടതിയുടെ ഉത്തരവ് ഏറെ നിര്‍ണായകം; കുഞ്ഞിനെ ഇപ്പോള്‍ പോറ്റി വളര്‍ത്തുന്നവര്‍ തര്‍ക്കവുമായി വന്നാല്‍ വലിയ നിയമ പ്രശ്‌നമാകും

അപൂര്‍വത്തിലപൂര്‍വമായ കേസായി അനുപമയുടെ കേസ് മാറുകയാണ്. അനുപമയുടെ കുഞ്ഞിനെ തിരികെ കിട്ടാല്‍ കേരളം ഒന്നാകെ രംഗത്തുണ്ട്. പക്ഷെ ഇന്നത്തെ കോടതിവിധി നിര്‍ണായകമാണ്.
കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം കുടുംബ കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. കുഞ്ഞിന്റെ അമ്മ ജീവിച്ചിരിപ്പുണ്ടെന്നും ദത്തെടുക്കല്‍ നടപടികള്‍ സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
ആന്ധ്രാപ്രദേശ് സ്വദേശികള്‍ക്ക് അനുപമയുടേതെന്നു കരുതുന്ന കുഞ്ഞിന്റെ അവകാശവും സംരക്ഷണവും നിയമപരമായി നല്‍കുന്ന ഉത്തരവ് താത്കാലികമായി തടഞ്ഞുവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. മാതാപിതാക്കളായ അനുപമയും അജിത്തും നല്‍കിയ പരാതികളില്‍ അന്വേഷണം നടക്കുന്നതിനാലാണിതെന്നും ഹര്‍ജിയില്‍ പറയുന്നു. വിധിപറയുന്നതുവരെ കുട്ടിയുടെ സംരക്ഷണച്ചുമതല ആന്ധ്രാ സ്വദേശികള്‍ക്കുതന്നെ ആയിരിക്കും. അതേസമയം സംസ്ഥാനത്തിന് പുറത്താണിവര്‍. ഇവര്‍ കുട്ടിയെ വിട്ടുനല്‍കാന്‍ തയ്യാറാകാതിരുന്നാല്‍ വലിയ നിയമ പ്രശ്‌നമാകും.
നിര്‍ബന്ധപൂര്‍വം കുഞ്ഞിനെ എടുത്തുമാറ്റിയെന്ന് അനുപമ പേരൂര്‍ക്കട പോലീസില്‍ നല്‍കിയ പരാതിയില്‍ അമ്മ സ്മിത ജെയിംസ്, സഹോദരി അഞ്ജു, അഞ്ജുവിന്റെ ഭര്‍ത്താവ് അരുണ്‍, അനുപമയുടെ അച്ഛന്‍ പി.എസ്. ജയചന്ദ്രന്റെ സുഹൃത്തുക്കളായ രമേശന്‍, മുന്‍ കൗണ്‍സിലര്‍ അനില്‍ കുമാര്‍ എന്നിവര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇത് 28ന് പരിഗണിക്കും. ജയചന്ദ്രനടക്കം ആറുപേരെയാണ് പ്രതിചേര്‍ത്തിട്ടുള്ളത്. ജയചന്ദ്രന്‍ ജാമ്യഹര്‍ജി നല്‍കിയിട്ടില്ല. അനുപമയുടെ അനുമതിയോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു കൈമാറിയതെന്നാണ് ഹര്‍ജിയിലെ വാദം. ജാമ്യഹര്‍ജിയില്‍ പേരൂര്‍ക്കട പോലീസിനോട് കോടതി റിപ്പോര്‍ട്ട് തേടി.
വിഷയത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനില്‍നിന്ന് വനിതശിശുവികസന വകുപ്പ് ഡയറക്ടര്‍ വിശദീകരണം തേടി. വകുപ്പുതല അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടതിന്റെ ഭാഗമായാണ് ഡയറക്ടര്‍ ടി.വി. അനുപമ വിവരങ്ങള്‍ തേടിയത്. പൂജപ്പുരയിലെ ഓഫീസില്‍ നേരിട്ടെത്തി ഷിജുഖാന്‍ വിവരങ്ങള്‍ നല്‍കി. ദത്ത് നിയമപരമായാണ് നടന്നിട്ടുള്ളതെന്ന് ഷിജുഖാന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. മാതാപിതാക്കള്‍ അവകാശവുമായി വന്നശേഷവും ദത്ത് നടപടികള്‍ തുടര്‍ന്നതെങ്ങനെ എന്നതടക്കമുള്ള വിഷയങ്ങളിലെ വിശദാംശങ്ങള്‍ തേടിയതായാണ് വിവരം.
അനുപമയുടേതാണെന്ന് അവകാശപ്പെടുന്ന കുഞ്ഞ് ആന്ധ്രാപ്രദേശില്‍ സുഖമായിരിക്കുന്നു. തലസ്ഥാനമായ അമരാവതിക്കു സമീപത്തെ ജില്ലയിലാണ് കുട്ടിയുള്ളത്. മക്കളില്ലാത്ത അധ്യാപക ദമ്പതിമാരാണ് ദത്തെടുത്തതെന്ന് ഒരു ചാനല്‍ പുറത്തുവിട്ടു.
കുഞ്ഞിനെ തിരികെ ലഭിക്കണം എന്നാവശ്യപ്പെട്ട് അനുപമ കേരളത്തില്‍ നടത്തുന്ന സമരത്തെക്കുറിച്ച് ഇവര്‍ അറിഞ്ഞിട്ടുണ്ട്. ആന്ധ്രയിലെ ശിശുക്ഷേമ സമിതിയും മാധ്യമങ്ങളും വഴിയാണ് വിവരങ്ങള്‍ അറിഞ്ഞത്, എല്ലാ നിയമ നടപടിയും പാലിച്ചാണ് ദത്തെടുത്തതെന്ന് ദമ്പതിമാര്‍ പറഞ്ഞു. ഇത്ര വിവാദമായ സംഭവമായതിനാല്‍ മാധ്യമങ്ങളോട് കൂടുതല്‍ ഒന്നും പറയുന്നില്ല. എല്ലാ കാര്യവും തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിക്ക് അറിയാമെന്നും ഇരുവരും വ്യക്തമാക്കി.
വിവാഹം കഴിഞ്ഞിട്ട് ഏറെക്കാലം കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ നാലുവര്‍ഷം മുന്പാണ് ഇവര്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചത്. അതിനായി ഔദ്യോഗിക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്നു. കേരളത്തില്‍ ഏറെയും അറിവുള്ളവരല്ലേ, നല്ല ആളുകളല്ലേ, അതുകൊണ്ട് അവിടെനിന്ന് കുഞ്ഞിനെ കിട്ടിയപ്പോള്‍ വലിയ സന്തോഷമായിരുന്നു അധ്യാപകന്‍ പറഞ്ഞു. നിയമനടപടികള്‍ കൃത്യമായി പൂര്‍ത്തീകരിച്ചെന്നും കുഞ്ഞിനെ വളര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ദമ്പതിമാര്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha

























