എൻ്റെ ഓർമ്മയിൽ ജനകീയാസൂത്രണത്തിൽ 2 വനിതകൾ മാത്രമാണ് ബ്ലോക്ക് കോർഡിനേറ്റർമാരായി ഉണ്ടായിരുന്നത്;തദ്ദേശഭരണ സ്ഥാപനം കുടുംബശ്രീക്കു പൂർണ്ണ പിന്തുണയും മേൽനോട്ടവും നൽകുമ്പോൾ തന്നെ അവയുടെ സ്വയംഭരണാവകാശം അനുവദിക്കണമെന്നുള്ളതായിരുന്നു ക്യാമ്പുകളുടെ ഒരു പ്രധാന സന്ദേശം; ജനകീയാസൂത്രണജനകീയചരിത്രത്തെ കുറിച്ച് പങ്കു വച്ച് ഡോ . തോമസ് ഐസക്ക്

എൻ്റെ ഓർമ്മയിൽ ജനകീയാസൂത്രണത്തിൽ 2 വനിതകൾ മാത്രമാണ് ബ്ലോക്ക് കോർഡിനേറ്റർമാരായി ഉണ്ടായിരുന്നതെന്ന് ഡോ . തോമസ് ഐസക്ക്. ജനകീയാസൂത്രണജനകീയചരിത്രത്തെ കുറിച്ച് അദ്ദേഹം പങ്കു വയ്ക്കുന്ന കുറിപ്പിലാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;എൻ്റെ ഓർമ്മയിൽ ജനകീയാസൂത്രണത്തിൽ 2 വനിതകൾ മാത്രമാണ് ബ്ലോക്ക് കോർഡിനേറ്റർമാരായി ഉണ്ടായിരുന്നത് അതിൽ ആദ്യത്തേത് ബാലുശ്ശേരിയിലെ കോർഡിനേറ്ററായ എം. ലക്ഷ്മിയാണ്.
രണ്ടാമത്തെയാൾ ഞാൻ ഇതിനു മുമ്പു പരിചയപ്പെടുത്തിയ കണ്ണൂർ ജില്ലയിലെ ജലജകുമാരിയാണ്. ലക്ഷ്മി കേവലം ബ്ലോക്ക് കോർഡിനേറ്റർ മാത്രമായിരുന്നില്ല. വനിതാ പരിശീലന പരിപാടികളിൽ സംസ്ഥാനതലത്തിൽ തന്നെ സംഘാടകയും ഫാക്കൽറ്റിയുമായിരുന്നു. മാർ ഇവാനിയോസ് കോളേജിലെ വനിതാ പരിശീലനത്തിലെ ഒരു ഫാക്കൽറ്റി മീറ്റിംഗാണ് ആദ്യ ചിത്രം. അഭിമുഖമായി ഇരിക്കുന്ന നിരയിൽ വലത്തു നിന്നും രണ്ടാമത്തെയാളാണ് ലക്ഷ്മി.
കുടുംബശ്രീ രൂപീകരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ 1999 ഡിസംബർ 20 മുതൽ 2000 മാർച്ച് 30 വരെ മാർ ഇവാനിയോസ് കോളേജിൽ വച്ച് നടന്ന 5 ദിവസ പരിശീലന പരിപാടിയാണ് ലക്ഷ്മിയുടെ മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്നത്. ഒരു തദ്ദേശഭരണ സ്ഥാപനത്തിൽ നിന്നും 5 വീതം വനിതാ പ്രതിനിധികളാണു പങ്കെടുക്കേണ്ടിയിരുന്നത്.
പഞ്ചായത്ത് പ്രസിഡന്റ്, പട്ടികജാതിയിൽപ്പെട്ട ഒരു വനിത, ഒരു പൊതു പ്രവർത്തക അടക്കം അങ്ങനെ 5 വനിതകൾ. ദാരിദ്ര്യലഘൂകരണവും സ്ത്രീ ശാക്തീകരണവും ആയിരുന്നു മുഖ്യവിഷയങ്ങൾ. ഒരേസമയം 3 ബാച്ചു സ്ത്രീകൾക്കായിരുന്നു പരിശീലനം. ക്യാമ്പ് ഡയറക്ടർമാരായി എ ബാച്ചിന്റെ ചാർജ്ജ് ഡോ. റ്റി.എൻ. സീമയ്ക്കും, ബി-യുടെ ചാർജ്ജ് എം. ലക്ഷ്മിക്കും, സി-യുടെ ചാർജ്ജ് വി.വി. പ്രസന്നകുമാരിക്കും ആയിരുന്നു.
ഡോ. സീമക്കായിരുന്നു മൊത്തം ക്യാമ്പിന്റെ ഉത്തരവാദിത്വം. ആദ്യ ദിവസം എത്തുന്ന പരിശീലകരെ മെരുക്കിയെടുക്കാനും ക്ലാസിൽ ഇരുത്താനും ഒരുപാട് ബുദ്ധിമുട്ട് നേരിട്ടുവെന്നാണ് ലക്ഷ്മി ഓർക്കുന്നത്. എന്നാൽ ക്യാമ്പിന്റെ അവസാന ദിവസം മടങ്ങിപ്പോകാൻ താൽപ്പര്യമില്ലാതെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് പലരും തിരിച്ചു പോയത്. അയൽക്കൂട്ടങ്ങളുടെ പ്രവർത്തനം പഠിക്കാൻ ഉള്ളൂർ, തിരുവല്ലം പഞ്ചായത്തുകളിലേയ്ക്കു സന്ദർശനമുണ്ടായിരുന്നു.
പാട്ടു പാടിക്കൊണ്ടായിരുന്നു യാത്ര.... ഒന്നാം മലകേറി പോകണ്ടേ, അവിടുന്നു തലകുത്തി താഴോട്ട്..... പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള സമത അയൽക്കൂട്ടങ്ങളാണ് ഇവിടങ്ങളിൽ പ്രവർത്തിച്ചിരുന്നത്. ചെല്ലുന്ന ഗ്രൂപ്പുകൾ ചെറുഗ്രൂപ്പുകളായി തിരിഞ്ഞു അയൽക്കൂട്ടങ്ങളിൽ നേരിട്ടുചെന്ന് അവരുമായി ചർച്ച ചെയ്ത് കാര്യങ്ങൾ മനസ്സിലാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീയുടെ സമീപനത്തെക്കുറിച്ച് വിശദമായ ക്ലാസ്സുകൾ പിന്നീട് ഉണ്ടാവും.
സ്ത്രീ സംരക്ഷണ നിയമ ക്ലാസുകൾ വനിതാ കമ്മീഷനിലെ അലക്സാണ്ടർ ജേക്കബ് ആണ് എടുത്തിരുന്നത്. അദ്ദേഹത്തിന്റെ ക്ലാസുകൾ വളരെ വിജ്ഞാനപ്രദവും സരസവുമായിരുന്നുവെന്നാണ് ലക്ഷ്മിയുടെ ഓർമ്മ. ദിവസേന ക്യാമ്പ് ഫയർ ഉണ്ടായിരുന്നു. ക്ലാസിന്റെ പിരിമുറുക്കം കുറയ്ക്കാൻവേണ്ടി മാത്രമായിരുന്നില്ല. പല പരിപാടികളും വിജ്ഞാനപ്രദവുമായിരുന്നു. ക്യാമ്പ് ന്യൂസ് ലറ്റർ ദിവസേന പ്രസിദ്ധീകരിക്കുമായിരുന്നു.
അതിന്റെ ഉത്തരവാദിത്വം നിയമവിദ്യാർത്ഥിനികളായിരുന്ന സിന്ധു, മാജിത തുടങ്ങിയവർക്കായിരുന്നു. ഈ പരിശീലന പരിപാടി കുടുംബശ്രീയുടെ സുഗമമായ സമാരംഭത്തിനു വഴിയൊരുക്കി. അതിലുപരി കുടുംബശ്രീയെ തദ്ദേശഭരണ സ്ഥാപനങ്ങളുമായി വിളക്കിച്ചേർക്കുന്നതിനും സഹായിച്ചു. തദ്ദേശഭരണ സ്ഥാപനം കുടുംബശ്രീക്കു പൂർണ്ണ പിന്തുണയും മേൽനോട്ടവും നൽകുമ്പോൾ തന്നെ അവയുടെ സ്വയംഭരണാവകാശം അനുവദിക്കണമെന്നുള്ളതായിരുന്നു ക്യാമ്പുകളുടെ ഒരു പ്രധാന സന്ദേശം.
https://www.facebook.com/Malayalivartha

























