ഏതൊരു സാധാരണ മനുഷ്യനെപ്പോലെയും അഭിമാനബോധമുള്ള ഒരാളായിരുന്നു അയാള്‍'; അവര്‍ എടാപോടാ ബന്ധമുള്ള അടുത്ത കൂട്ടുകാരെപ്പോലെയായിരുന്നു. ഇവിടെ വാടാ അച്ഛാ എന്നൊക്കെ അവള്‍ അരുമയോടെ അയാളെ വിളിക്കുന്നത് എത്രയോ തവണ കേട്ടിരിക്കുന്നു! ബിപി കൂടി അച്ഛന് ചെറിയൊരു തലകറക്കം വന്നാലുള്ള അവളുടെ പേടിയും പരിഭ്രമവുമെല്ലാം അഭിനയമായിരുന്നോ? ഒരു ബൈപ്പാസ് സര്‍ജറിയ്ക്ക് ശേഷമുള്ള ജീവിതത്തെപ്പറ്റിയൊക്കെ അവള്‍ക്കും അറിവുള്ളതല്ലേ: അനുപമയുടെ അച്ഛന്‍ ജയചന്ദ്രനെക്കുറിച്ചുള്ള കുറിപ്പ് വൈറൽ
അനുപമയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ അച്ഛന്‍ ജയചന്ദ്രനെ കുറിച്ച് നൊമ്പരപ്പെടുത്തുന്ന കുറിപ്പുമായി ഡോക്യൂമെന്ററി ഫിലിം മേക്കര്‍ എന്‍ വി അജിത്ത് . അവര്‍ എടാപോടാ ബന്ധമുള്ള അടുത്ത കൂട്ടുകാരെപ്പോലെയായിരുന്നു. ഇവിടെ വാടാ അച്ഛാ എന്നൊക്കെ അവള്‍ അരുമയോടെ അയാളെ വിളിക്കുന്നത് എത്രയോ തവണ കേട്ടിരിക്കുന്നുവെന്ന് അജിത്ത് കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ആ പിതാവിനെ എനിയ്ക്കറിയാം.
കോളേജില്‍ പഠിക്കുന്ന മകളെപ്പറ്റി, അവളുടെ രാഷ്ട്രീയ നിലപാടുകളെപ്പറ്റി അയാള്‍ വല്ലാതെ ഊറ്റം കൊണ്ടിരുന്നു. പൊതുവേദികളിലെ മകളുടെ പ്രസംഗത്തെപ്പറ്റി പറയുമ്ബോള്‍ അയാളുടെ കണ്ണുകളില്‍ കണ്ട തിളക്കം...
അത്, പ്രായത്തിന്റെ ചോരത്തിളപ്പുള്ള കാലത്തെ എടുത്തുചാട്ടത്തില്‍ രാഷ്ട്രീയഭാവി ഉടഞ്ഞുപോയ ഒരു മനുഷ്യന്റെ സ്വപ്നങ്ങളുടെ തിളക്കമായിരുന്നു.
അതുകൊണ്ടു തന്നെ അവര്‍ എടാപോടാ ബന്ധമുള്ള അടുത്ത കൂട്ടുകാരെപ്പോലെയായിരുന്നു. ഇവിടെ വാടാ അച്ഛാ എന്നൊക്കെ അവള്‍ അരുമയോടെ അയാളെ വിളിക്കുന്നത് എത്രയോ തവണ കേട്ടിരിക്കുന്നു...
അവള്‍ക്കിഷ്ടപ്പെട്ടതെന്തും അന്നേ ദിവസം തന്നെ സാധിച്ചു കൊടുത്തിരുന്ന അച്ഛനുമായിരുന്നു അയാള്‍. അപമാനഭാരത്താല്‍ തലകുനിഞ്ഞ നാളുകളില്‍ അയാള്‍ എന്നോട് ചോദിച്ചൊരു ചോദ്യമുണ്ട്:
ഒരു ജോലീം കൂലീമില്ല.. അത് സാരമില്ല നമുക്കെന്തെങ്കിലും ചെയ്യാം. അവളുടെ ഇരട്ടിയോളംവരുന്ന പ്രായവും മറക്കാം. പക്ഷെ അയാള്‍ക്കൊരു ഭാര്യയില്ലേ? ചത്താലും അവള്‍ ഡൈവോഴ്സിന് സമ്മതിക്കില്ലെന്നാണ് പറയുന്നത്. ഇങ്ങനെയുള്ള ഒരവസ്ഥയില്‍ നിങ്ങളാണെങ്കില്‍ എന്തുചെയ്യും ?
ഏതൊരു സാധാരണമനുഷ്യനെപ്പോലെയും അഭിമാനബോധമുള്ള ഒരാളായിരുന്നു അയാള്‍.
പാര്‍ട്ടിയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അച്ഛന്‍ , അവസാന നാളുകളില്‍ മറവി രോഗം പിടിപെട്ട് വീട്ടില്‍ നിന്നും ഇറങ്ങി, ഏതോ ബസ്സില്‍ കയറി എവിടേയ്ക്കോ പോകുമ്ബോള്‍ വേവലാതിയോടെ പലരെയും വിളിച്ച്, പലയിടങ്ങളില്‍ അന്വേഷിച്ച് ഒടുവില്‍ കണ്ടെത്തി ആളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്ന മകന്‍...
തനിക്കുണ്ടായ അപമാനം നാട്ടിലോ നാട്ടാരെയോ അറിയിക്കാതിരിക്കാന്‍ അയാള്‍ ഏറെ പണിപ്പെട്ടു. പ്രത്യേകിച്ചും പാര്‍ട്ടി സഖാവായ അമ്മയോ ജേഷ്‌ഠനോ ആയിടയ്ക്ക് ബാങ്കില്‍ മാനേജരായി പ്രവേശിച്ച മൂത്തമകളുടെ പ്രതിശ്രുതവരന്റെ വീട്ടുകാരോ ഇതറിയരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. എങ്കിലും അയാള്‍ വിവാഹത്തിനു മുമ്ബ് തന്നെ ആ ചെറുപ്പക്കാരനെ വിവരങ്ങള്‍ ധരിപ്പിച്ചു. ബോധവും വിവരവുമുള്ള അവന്‍, പിന്നീടയാള്‍ക്ക് തുണയായി നിന്നു.
പത്തോളം ബ്ലോക്കുകള്‍ നീക്കം ചെയ്തു തുന്നിചേര്‍ത്ത ഹൃദയവുമായി മൂന്നോ നാലോ മാസത്തിനുള്ളില്‍ തന്നെ അയാള്‍ മരണപ്പാച്ചില്‍ തുടങ്ങി. കഠിനമായ സമ്മര്‍ദ്ദത്തില്‍ പലരുമായും തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടു. ചുറ്റുവട്ടത്തു തന്നെയുള്ള പല സുഹൃത്തുക്കളുമായും പിണങ്ങി. മകളുമായി കൗണ്‍സിലിംഗ് സെന്ററുകളില്‍ കയറിയിറങ്ങുമ്ബോള്‍ അയാളുടെ പ്രതീക്ഷ ഒരു ദിവസം എല്ലാം ശരിയാകും എന്നു തന്നെയായിരുന്നു.
ഇന്നലെയും വൈകുന്നേരം ടിവിയില്‍ വന്നിരുന്ന് , അച്ഛന്‍ ശിക്ഷ ഏറ്റുവാങ്ങുക തന്നെ വേണം എന്നൊക്കെ പറയുമ്ബോള്‍ , മുട്ടില്‍ ഇഴയുന്ന പ്രായം മുതല്‍ക്കു അവളെ കാണുന്ന എന്റെ മനസ്സില്‍ വരുന്നൊരു സംശയമിതാണ് .
ബിപി കൂടി അച്ഛന് ചെറിയൊരു തലകറക്കം വന്നാലുള്ള അവളുടെ പേടിയും പരിഭ്രമവുമെല്ലാം അഭിനയമായിരുന്നോ? ഒരു ബൈപ്പാസ് സര്‍ജറിയ്ക്ക് ശേഷമുള്ള ജീവിതത്തെപ്പറ്റിയൊക്കെ അവള്‍ക്കും അറിവുള്ളതല്ലേ...
അതോ ഇനി ഇപ്പോഴത്തെ കുട്ടികളൊക്കെ ഇങ്ങനെയാണോ?
NB: ആത്യന്തികമായി അയാള്‍ ചെയ്തതിനോട് എനിക്കു യോജിപ്പില്ല. പക്ഷെ അത്തരമൊരവസ്ഥയില്‍ മറ്റെന്തുചെയ്യണമായിരുന്നു എന്ന ചോദ്യത്തിന് രണ്ടു പെണ്മക്കളുള്ള പിതാവെന്ന നിലയില്‍ ഉത്തരവുമില്ല.
https://www.facebook.com/Malayalivartha