വെള്ളമെല്ലാം ഊറ്റിക്കളയുന്നു: എ ഐ ഡി എം കെ കത്തിക്കുന്നു.... വിളറിപിടിച്ച് തമിഴ് മന്ത്രിമാർ കൂട്ടത്തോടെ മുല്ലപ്പെരിയാറിലേക്ക്

കേരളത്തിന് ആശങ്ക പെരുകുന്ന പെരിയാർ ഡാം തമിഴ്‌നാടിനെ സംബന്ധിച്ചിടത്തോളം അവരുടെ വികാരമാണ്. അതുകൊണ്ടു തന്നെ ഡാമിനെ ബാധിക്കുന്ന എന്തിനോടും വളരെ വികാരപരമായാണ് തമിഴർ പ്രതികരിക്കാറുള്ളത്.
കേരളത്തിന്റെ ആവശ്യപ്രകാരം അണക്കെട്ട് തുറന്ന് വെള്ളമൊഴുക്കി കളഞ്ഞതിൽ വലിയ അമർഷത്തിലാണ് അവർ ഉള്ളത്. ഇതിനെതിരെ എ.ഐ.എ.ഡി.എം.കെ അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ തമിഴ്നാട്ടിൽ സമരത്തിനൊരുങ്ങുകയാണ്.
അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാൻ തീരുമാനിച്ച ഡി.എം.കെ സർക്കാരിനെതിരെ തേനി, മധുര, ദിണ്ഡിഗൽ, ശിവഗംഗൈ, രാമനാഥപുരം എന്നീ അഞ്ച് ജില്ലകളിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം.
അണക്കെട്ടിലെ ജലനിരപ്പ് പരമാവധി ഉയർത്തണമെന്നാണ് അവരുടെ ആവശ്യം. മുമ്പെങ്ങുമില്ലാത്ത വിധം മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടുമായി മികച്ച ആശയവിനിമയം നടത്താൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമെന്നോണം തമിഴ്നാട്ടിൽ നിന്നുള്ള മന്ത്രിമാരുടെ സംഘം ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് സന്ദർശിക്കും.
അഞ്ചു മന്ത്രിമാർ അടങ്ങുന്ന സംഘമാണ് എത്തുന്നത്. ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകൻ, ധനമന്ത്രി ത്യാഗരാജൻ, സഹകരണ മന്ത്രി ഐ പെരിയ സ്വാമി, റവന്യു മന്ത്രി മൂർത്തി, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ചക്രപാണി എന്നിവർക്കൊപ്പം തേനി എംഎൽഎയും ഒപ്പം ഉണ്ടാകും.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ തുറന്ന സാഹചര്യത്തിലാണ് മന്ത്രിമാരുടെ സന്ദർശനം. ഒമ്പതിന് തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളിൽ എ.ഐ.എ.ഡി.എം.കെ അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ സമരം നടത്താനിരിക്കുന്ന സാഹചര്യത്തിൽ മന്ത്രിമാരുടെ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. സന്ദർശനത്തിന് ശേഷം മന്ത്രിമാരുടെ സംഘം മാധ്യമങ്ങളെ കണ്ടേക്കും.
ഡാം സമയോചിതമായി തുറന്നത് വഴി 2011ലേത് പോലെ മുല്ലപ്പെരിയാർ വിഷയം സോഷ്യൽ മീഡിയയിൽ വിവാദമാക്കാൻ നടന്ന ശ്രമം പരാചയപ്പെട്ടിട്ടുണ്ട്. മുല്ലപ്പെരിയാർ ഡാം ഡീകമ്മിഷൻ ചെയ്യണമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട നടൻ പൃഥ്വിരാജിന്റെ കോലം അവിടത്തെ ഒരു രാഷ്ട്രീയ കക്ഷി കത്തിച്ചിരുന്നു.
കേരളത്തിന്റെ ഉള്ളിൽ ഇപ്പോഴും 2018ലെ നടുക്കുന്ന ഓർമ്മ ഉള്ളിൽ ഉള്ളതുകൊണ്ടുതന്നെ പെരിയാർ തീരദേശവാസികൾക്ക് വലിയ ആശങ്കയുണ്ടായിരുന്നു. എന്നാൽ പെരിയാറിലെ ജലനിരപ്പും ഷട്ടറുകളിലൂടെ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവും കുറവായതിനാൽ ആശങ്കകളെല്ലാം പതിയെ വഴിമാറുന്ന കാഴ്ചയായിരുന്നു. പിന്നീട് കേരളത്തിന്റെ ആവശ്യപ്രകാരം തമിഴ്നാട് കൂടുതൽ ഷട്ടറുകൾ തുറന്ന് പുറന്തള്ളുന്ന ജലത്തിന്റെ അളവ് കൂട്ടി.
കൂടുതൽ ജലമൊഴുക്കാൻ ഒരു മണിക്കൂർ മുമ്പെങ്കിലും കേരളത്തെ അറിയിച്ചിരുന്നു. എങ്കിലും 138 അടിയെന്ന റൂൾ ലെവലിൽ എത്തിക്കാൻ തമിഴ്നാടിനായില്ല. ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചിരുന്നു. തുടർന്ന് ഒന്നാം തീയതി മുതൽ 139.5 അടിയായി റൂൾലെവൽ ഉയർന്നിരുന്നു. പത്താം തീയതി വരെ ഈ അളവിൽ ജലനിരപ്പ് ഉയർത്താം.
നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.70 അടിയാണ്. മുല്ലപ്പെരിയാര്‍ ഡാമിന്റെ വൃഷ്‌ടി പ്രദേശമായ പെരിയാര്‍ കടുവാ സങ്കേതത്തില്‍ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്‌തതോടെ ഡാമിലേയ്ക്കുളള ജലനിരപ്പ് ഉയരുകയായിരുന്നു. ഇതോടെ അണക്കെട്ടിൻറെ സ്പിൽവേയിലെ ഏഴ് ഷട്ടറുകളാണ് തമിഴ്‌നാട് ഉയർത്തിയത്. സെക്കൻറിൽ മൂവായിരത്തി തൊള്ളായിരം ഘനയടിയോളം വെള്ളമാണ് പെരിയാറിലൂടെ തുറന്ന് വിട്ടിരിക്കുന്നത്. കനത്ത മഴയില്‍ അഞ്ച് മണിക്കൂര്‍ കൊണ്ട് അണക്കെട്ടില്‍ ഒരടി വെളളം ഉയരുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























