കോളേജിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന വിദ്യാർഥിക്ക് ദാരുണാന്ത്യം; പിന്നിൽ നിന്ന് വന്ന ടോറസ് ഡയസ് സ്കൂട്ടറിന് മറികടക്കുന്നതിനിടയിൽ അപകടം!

കോളേജിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന വിദ്യാർഥിക്ക് ടോറസിനടിയിൽപ്പെട്ട് ദാരുണാന്ത്യം. ചോറ്റി ചിറ്റടി പറമ്പിൽ വീട്ടിൽ സതീഷ് ചന്ദ്രന്റെ മകൻ പി.എസ്. ഡയസാ (26) ണ് മരിച്ചത്. ഉച്ചക്ക് ഒന്നോടെ വടയാർ പാലത്തിനും തുറുവേലിക്കുന്നിനുമിടയിലുള്ള പാലത്തിലായിരുന്നു അപകടം.
പിന്നിൽ നിന്ന് വരികയായിരുന്ന ടോറസ് ഡയസിന്റെ സ്കൂട്ടറിനെ മറികടക്കുന്നതിനിടെ സ്കൂട്ടറിലിടിക്കുകയും തെറിച്ചുവീണ ഡയസിന്റെ ശരീരത്തിലൂടെ ടോറസ് കയറിയിറങ്ങുകയുമായിരുന്നു. ഉടൻ തന്നെ വൈക്കം താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വൈക്കം ശ്രീമഹാദേവ കോളേജിലെ ഒന്നാം വർഷ അധ്യാപക വിദ്യാർഥിയായ ഡയസ് പഠനത്തിന്റെ ഭാഗമായി വൈക്കം സത്യഗ്രഹത്തെക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കുന്നതിനായി കോളേജിലേക്ക് വരികയായിരുന്നു.
തലേന്ന് പനിയുണ്ടായിരുന്നതിനാൽ കൊവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്നറിഞ്ഞ ശേഷമായിരുന്നു കോളേജിലേക്ക് പുറപ്പെട്ടത്. പിതാവ് റിട്ട.പഞ്ചായത്ത് സെക്രട്ടറിയാണ്. വട്ടക്കാവ് ഇഞ്ചിയാനി സെന്റ് സേവ്യേഴ്സ് എൽ പി സ്കൂളിലെ പ്രഥമാധ്യാപിക ഡെയ്സമ്മ തോമസാണ് മാതാവ്. സഹോദരങ്ങൾ : ഡെയ്സ്ന, ഡെയ്സൺ..
https://www.facebook.com/Malayalivartha

























