രണ്ട് ദിവസം മുമ്പ് ജോലിക്ക് കയറിയ ഹോട്ടലിലെ ഒന്നരയടി താഴ്ചയുള്ള ടെറസിൽ വീണ് 28കാരൻ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം: ടെറസിൽ ഉപക്ഷിച്ചിരുന്ന പഴയ ടെലിവിഷന്റെ പിക്ചർ ട്യൂബ് കാൽമുട്ടിൽ കുത്തിക്കയറി രക്തം വാർന്ന് ജീവനക്കാരൻ മരിച്ചെന്ന് ഹോട്ടൽ അധികൃതർ: വിഷ്ണുവിന് അപകടം പറ്റിയ കാര്യം അറിയാൻ വൈകിയെന്ന് തൊട്ടടുത്ത മുറിയിൽ ഉണ്ടായിരുന്ന തൊഴിലാളികളുടെ മൊഴി: മരണ കാരണത്തിൽ വ്യക്തത വരുത്താൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കണമെന്ന് പോലീസ്

ഹോട്ടലിന്റെ മുകൾ നിലയിലെ മുറിയിൽ നിന്ന് ഒന്നരയടി താഴ്ചയുള്ള ടെറസിൽ വീണ് ഹോട്ടൽ ജീവനക്കാരൻ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കൊല്ലം പരവൂർ സ്വദേശി വിഷ്ണുവാണ്(28) കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രണ്ട് ദിവസം മുമ്പാണ് വിഷ്ണു കടക്കലിലെ ഒരു ഹോട്ടലിൽ ജോലിക്ക് കയറിയത്. വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെ വിഷ്ണുവിന് അപകടം പറ്റിയെന്ന് ഹോട്ടൽ അധികൃതർ അമ്മയെ അറിയിക്കുകയായിരുന്നു.
നിമിഷങ്ങൾക്കുള്ളിൽ മരണം സംഭവിച്ചുവെന്നും അറിയിച്ചു. ഹോട്ടലിന്റെ മുകൾ നിലയിലാണ് തൊഴിലാളികൾ താമസിക്കുന്നത്. മുറിയുടെ മുൻ വശത്തായി ഒന്നര അടി താഴ്ചയിലുള്ള ടെറസിൽ വീണാണ് വിഷ്ണു മരിച്ചതെന്ന് ഹോട്ടൽ അധികൃതർ പറയുന്നു.
ടെറസിൽ ഉപക്ഷിച്ചിരുന്ന പഴയ ടെലിവിഷന്റെ പിക്ചർ ട്യൂബ് വിഷ്ണുവിന്റെ കാൽമുട്ടിൽ കുത്തിക്കയറി രക്തം വാർന്ന് മരിച്ചെന്നാണ് വിശദീകരണം. രണ്ട് മലയാളികളും രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും വിഷ്ണുവിനൊപ്പം മുറിയിൽ ഉണ്ടായിരുന്നു.
എന്നാൽ വിഷ്ണുവിന് അപകടം പറ്റിയ കാര്യം അറിയാൻ വൈകിയെന്നാണ് ഇവരുടെ മൊഴി. ഹോട്ടൽ അധികൃതരുടെ വിശദീകരണം പൂർണമായി വിശ്വസിക്കാൻ വിഷ്ണുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും തയ്യാറല്ല. ഇതോടെയാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി ലഭിച്ച ശേഷമേ മരണ കാരണത്തിൽ വ്യക്തത വരുത്താൻ കഴിയൂ എന്നാണ് പൊലീസ് നിലപാട്.
https://www.facebook.com/Malayalivartha

























