ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... കോണ്‍ഗ്രസും ജോജുവുമായുള്ള ഒത്തുതീര്‍പ്പ് എങ്ങുമെങ്ങും എത്താതായതോടെ നേതാക്കള്‍ മുങ്ങി; ജോസഫിന് ജാമ്യം കിട്ടാതായതോടെ മറ്റ് നേതാക്കളും അങ്കലാപ്പില്‍; പൊക്കാന്‍ പ്രത്യേക പൊലീസ് സംഘം

നവംബര്‍ ഒന്ന് കേരള പിറവി ദിവസം കോണ്‍ഗ്രസുകാര്‍ ഒരിക്കലും മറക്കില്ല. വൈറ്റില മേല്‍പ്പാലത്തിന് സമീപം ദേശീയപാത തടസപ്പെടുത്തിയതിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസ് കോമ്പ്രമൈസ് ആകുമെന്ന് എല്ലാവരും വിചാരിച്ചതാണ്. എന്നാല്‍ കോണ്‍ഗ്രസുകാര്‍ മാപ്പ് പറയണമെന്ന് ജോജു പറഞ്ഞതോടെ കാര്യങ്ങള്‍ കൈവിട്ടു. മാത്രമല്ല ജോജു പറഞ്ഞ് ആഭാസമാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയതോടെ ഉടനെയൊന്നും കോമ്പ്രമൈസ് ഇല്ലാതെയായി.
ഇതോടെ മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെ പ്രതികളെല്ലാം ഒളിവിലായി. അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വൈറ്റില സ്വദേശി പി ജി ജോസഫിന് ഇതുവരേയും ജാമ്യം കിട്ടിയതുമില്ല. കേസില്‍ ടോണി ചമ്മണിയും കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രനും ഉള്‍പ്പെടെ എട്ട് പ്രതികളുണ്ട്.
മരട് പൊലീസ് കേസെടുത്തതിനുപിന്നാലെ പ്രതികള്‍ മൊബൈല്‍ഫോണ്‍ ഓഫാക്കി മുങ്ങുകയായിരുന്നു. എറണാകുളം അസിസ്റ്റന്റ് കമീഷണര്‍ നിസാമുദ്ദീന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫായതിനാല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനായില്ല. മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കുകയാണ് പ്രതികള്‍. ഇതിനിടെ കോമ്പമൈസാകുമെന്ന് കരുതിയതാണ്.
ജോജു പൊലീസില്‍ നല്‍കിയ പരാതിയില്‍ ടോണി ചമ്മണിയെ എടുത്തുപറഞ്ഞിട്ടുണ്ട്. ഒന്നാംപ്രതിയായ ടോണി ചമ്മണിയും സജീന്ദ്രനും പ്രവര്‍ത്തകരെയും കൂട്ടി ജോജുവിനോട് തട്ടിക്കയറുന്നതും കാറില്‍ അടിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിനിടയിലാണ് പി ജി ജോസഫ് കല്ല് ഉപയോഗിച്ച് കാറിന്റെ ചില്ല് ഇടിച്ചു തകര്‍ത്തത്. ജോസഫ് കുറ്റസമ്മതം നടത്തിയതായി അസി. കമീഷണര്‍ പറഞ്ഞു.
ചില്ല് തകര്‍ത്തപ്പോള്‍ ജോസഫിന്റെ വലതുകൈക്ക് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. വാഹനത്തില്‍ വീണ രക്തസാമ്പിള്‍ പരിശോധനയ്ക്ക് നല്‍കി. സ്വകാര്യസ്വത്തിന് നാശനഷ്ടമുണ്ടാക്കുന്നതിനെതിരായ നിയമത്തിലെ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കാറിന് ആറുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കിയിട്ടുള്ളത്.
ഇതോടെയാണ് കോമ്പ്രമൈസിനായി ശ്രമിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി മാപ്പു പറയണമെന്നതുള്‍പ്പെടെ നടന്‍ ജോജു ജോര്‍ജ് വ്യവസ്ഥകള്‍ വച്ചതോടെ ഒത്തുതീര്‍പ്പ് ശ്രമം പാളി. ഒത്തുതീര്‍പ്പിനില്ലെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസും വ്യക്തമാക്കിയതോടെ നിയമനടപടികള്‍ ശക്തമാകും.
വൈറ്റിലയില്‍ വഴിതടയല്‍ സമരത്തിനിടെ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ ഒത്തുതീര്‍പ്പിന് രണ്ടു ദിവസമായി ശ്രമം നടന്നിരുന്നു. മുന്‍ മേയര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത സാഹചര്യത്തിലായിരുന്നു ഇത്. തനിക്കെതിരെ വ്യക്തിപരമായി നേതാക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ പരസ്യമായി പിന്‍വലിച്ച് മാപ്പുപറയണമെന്നാണ് ജോജുവിന്റെ പ്രധാന ആവശ്യം. സ്ത്രീകള്‍ക്കെതിരെ ജോജു അസഭ്യം പറഞ്ഞതായാണ് ആരോപണം.
പൊതുസമൂഹത്തിന് മുന്നില്‍ ഗുരുതരമായ ആരോപണങ്ങള്‍ നിലവിലുള്ളതിനാല്‍ മാപ്പു പറയണമെന്നാണ് നിലപാടെന്ന് ജോജുവിന്റെ അഭിഭാഷകന്‍ രഞ്ജിത്ത് മാരാര്‍ പറഞ്ഞു. അതോടെ കോണ്‍ഗ്രസ് വെട്ടിലായി. ഒത്തുതീര്‍പ്പില്‍ നിന്ന് പിന്മാറിയെന്നും, നിയമനടപടി തുടരുമെന്നും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
സമരസ്ഥലത്ത് തെറ്റിദ്ധാരണ പരത്തിയത് ജോജുവാണ്. ആംബുലന്‍സിലും ഓട്ടോയിലും രോഗിയുണ്ടെന്നാണ് ജോജു പറഞ്ഞത്. അങ്ങനെയാരെയും അവിടെ കണ്ടില്ല. പണിയെടുത്ത് വന്‍ പ്രതിഫലം ജോജു വാങ്ങുന്നുണ്ട്. 150 രൂപയ്ക്ക് പെട്രോളടിക്കാന്‍ ജോജുവിന് കഴിയും. സാധാരണക്കാര്‍ക്ക് കഴിയില്ല. ജോജുവിനെ മഹത്വവത്കരിക്കുന്നത് ശരിയല്ലെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. ഇതോടെ എല്ലാം ഓക്കെയായി.
"
https://www.facebook.com/Malayalivartha
























