ഫസൽ വധക്കേസിന് പിന്നിൽ സിപിഎം നേതാക്കൾ തന്നെയെന്ന ആദ്യ നിഗമനത്തിൽ ഉറച്ച് സിബിഐ: ജയത്തിനായി കൊടും ക്രൂരത

തലശ്ശേരി ഫസൽ വധക്കേസിന് പിന്നിൽ സിപിഎം നേതാക്കൾ തന്നെയെന്ന ആദ്യ നിഗമനത്തിൽ ഉറച്ച് സിബിഐ. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന വാദം തള്ളിയാണ് സിബിഐയുടെ തുടരന്വേഷണ റിപ്പോർട്ട്. എറണാകുളം സിബിഐ കോടതിയിൽ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ടിലാണ് സിബിഐ ഇക്കാര്യങ്ങൾ പരാമർശിച്ചിട്ടുള്ളത്.
കൊലയ്‌ക്ക് പിന്നിൽ താനുൾപ്പെട്ട ആർ.എസ്.എസ് പ്രവർത്തകരാണെന്ന ആർ.എസ്. എസ് പ്രവർത്തകൻ മാഹി ചെമ്പ്ര സ്വദേശി സുബീഷിന്റെ വെളിപ്പെടുത്തൽ തള്ളുന്ന സിബിഐ ഇത് കസ്റ്റഡിയിൽ വച്ച് പറയിച്ചതാണെന്നും ചൂണ്ടിക്കാട്ടുന്നു.
2006 ൽ തലശ്ശേരി മണ്ഡലത്തിൽ ഇടത് മുന്നണി സ്‌ഥാനാർഥി കോടിയേരി ബാലകൃഷ്ണന്റെ വിജയം ഉറപ്പിക്കാൻ എൻഡിഎഫിന്റെ പിന്തുണ തേടേണ്ടി വന്ന സാഹചര്യം ജില്ലയിലെ സിപിഎം നേതാക്കളെ നടുക്കിയതാണ് ഫസൽ വധക്കേസിന് വഴിയൊരുക്കിയതെന്ന് സിബിഐ ചൂണ്ടിക്കാട്ടുന്നു.
കാരായി രാജനും, കാരായി ചന്ദ്രശേഖരനും ഉൾപ്പെട്ട സിപിഎം നേതാക്കളാണ് കൊലപാതകത്തിന് പിന്നിലെന്നും, ഫസലിനെ വധിച്ചത് കൊടി സുനി ഉൾപ്പെട്ട സംഘമാണെന്നും സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ കുറ്റപത്രത്തിലെ കണ്ടെത്തലുകൾ ശരിയാണെന്നാണ് സിബിഐ ചൂണ്ടിക്കാണിക്കുന്നത്.
തലശ്ശേരിയിലെ സാമുദായിക സൗഹാർദം തകർത്ത് വർഗീയ സംഘർഷത്തിന് വഴിയൊരുക്കിയാൽ ന്യൂനപക്ഷ സമുദായ സംരക്ഷകരായി രംഗത്തു വരാൻ കഴിയുമെന്ന് സിപിഎം നേതൃത്വം കണക്കുകൂട്ടിയിരുന്നുവെന്നും, സംഘർഷങ്ങളുണ്ടാക്കാൻ ഫസൽ വധത്തിനു മുൻപുതന്നെ പാർട്ടിയുടെ പ്രാദേശിക നേതാക്കളായ കാരായി ചന്ദ്രശേഖരൻ, കാരായി രാജൻ എന്നിവരുടെ നിർദേശപ്രകാരം എൻഡിഎഫ് പ്രവർത്തകരുടെ വീടുകളും വാഹനങ്ങളും തീവച്ചു നശിപ്പിച്ചതായും സിബിഐ വ്യക്തമാക്കുന്നു.
കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യവീട്ടുകാരുടെ അയൽവാസിയായ സി.എച്ച്. മറിയുവിനെയാണു ഫസൽ വിവാഹം ചെയ്‌തത്. ഗോപാലപേട്ട സിപിഎം ബ്രാഞ്ച് അംഗവും സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള അച്യുതൻ സ്മാരക വായനശാലയുടെ സെക്രട്ടറിയുമായിരുന്ന ഫസൽ പിന്നീട് എൻഡിഎഫിൽ ചേരുകയായിരുന്നു. മറിയുവിന്റെ വീട്ടിൽ താമസമാക്കിയ ശേഷമാണ് സിപിഎം വിടുന്നതും, കൂടുതൽ മതപരമായ കാര്യങ്ങളിൽ ഫസൽ മുഴുകിയതും. ഖുർആൻ ക്ലാസുകളും നിർധന വിദ്യാർഥികൾക്കു സൗജന്യ ട്യൂഷനും ഫസൽ നൽകിയിരുന്നു. ഫസലിന്റെ നേതൃത്വത്തിൽ എൻഡിഎഫിലേക്ക് ആകർഷിക്കപ്പെട്ട കുടുംബങ്ങളെല്ലാം ന്യൂനപക്ഷ സമുദായത്തിലെ സിപിഎം അനുഭാവികളായിരുന്നു. സിപിഎം വിട്ട് എൻഡിഎഫ് പ്രവർത്തകനായതോടെ ഈ മേഖലയിലെ ആയിരക്കണക്കിനു വിദ്യാർഥികളെ എൻഡിഎഫിലേക്കു ഫസൽ ആകർഷിച്ചതു സിപിഎം നേതാക്കളെ ചൊടിപ്പിക്കുകയായിരുന്നു.
ഫസലിന്റെ പ്രവർത്തനങ്ങൾ തലശ്ശേരിയിൽ പാർട്ടിയെ ദുർബലപ്പെടുത്തുമെന്ന് നേതാക്കൾ തിരിച്ചറിഞ്ഞതായി സിബിഐയുടെ കുറ്റപത്രത്തിലുണ്ട്. വിജയം ഉറപ്പാക്കാൻ എൻഡിഎഫിന്റെ പിന്തുണ തേടേണ്ട സാഹചര്യമുണ്ടായത് കണ്ണൂരിലെ സിപിഎം നേതൃത്വത്തെ ഞെട്ടിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ആർഎസ്‌എസ് മേൽക്കൈയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ന്യൂനപക്ഷ സമുദായാംഗങ്ങൾക്കു നേരെയാണു അതിക്രമങ്ങൾ അഴിച്ചുവിട്ടതെന്നതും നിഗമനങ്ങൾക്ക് അടിവരയിട്ടു സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു.
https://www.facebook.com/Malayalivartha
























