ഒത്തുതീർപ്പ് ശ്രമങ്ങൾ പാളി;നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെരീഫ് അറസ്റ്റിൽ; കേസിൽ രണ്ടുപേരാണ് അറസ്റ്റിലായി
ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് വൈറ്റില മേല്‍പ്പാലത്തിന് സമീപം ദേശീയപാത തടസപ്പെടുത്തിയതിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെരീഫ് അറസ്റ്റിലായതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് ഷെരീഫ് അറസ്റ്റിലായത്. ഇതോടെ കേസിൽ രണ്ടുപേരാണ് അറസ്റ്റിലായിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോസഫ് നേരത്തേ തന്നെ അറസ്റ്റിലായിരുന്നു.
വൈറ്റില ദേശീയപാത ഉപരോധത്തിനിടെയുണ്ടായ സംഭവത്തിൽ രണ്ടു കേസുകളാണ് പൊലീസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. വാഹനം തല്ലിതകർത്ത് ആക്രമിക്കാൻ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയിൽ എട്ട് പേർക്കെതിരെയും വഴി തടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് പോലീസ് കേസെടുത്തിരിക്കുന്നത്. വഴിതടയൽ സമരത്തിനെതിരായ കേസിൽ ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. രണ്ടാം പ്രതി വി.ജെ.പൗലോസും, മൂന്നാം പ്രതി കൊടിക്കുന്നിൽ സുരേഷ് എംപിയുമാണ്.
അതേസമയം എറണാകുളം ഡിസിസിയും നടന്‍ ജോജു ജോര്‍ജുവും തമ്മിലുള്ള ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ പൊളിഞ്ഞു. തനിക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ പരസ്യമായി പിന്‍വലിക്കണമെന്ന ജോജുവിന്‍റെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം നിരസിക്കുകയായിരുന്നു. കോണ്‍ഗ്രസുകാര്‍ മാപ്പ് പറയണമെന്ന് ജോജു പറഞ്ഞതോടെ കാര്യങ്ങള്‍ കൈവിട്ടു. മാത്രമല്ല ജോജു പറഞ്ഞത് ആഭാസമാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയതോടെ ഉടനെയൊന്നും കോമ്പ്രമൈസ് ഉണ്ടാകില്ലെന്ന് കാണുവാൻ സാധിക്കും.
ഇതോടെ മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെ പ്രതികളെല്ലാം ഒളിവിലായി. അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വൈറ്റില സ്വദേശി പി ജി ജോസഫിന് ഇതുവരേയും ജാമ്യം കിട്ടിയതുമില്ല. കേസില്‍ ടോണി ചമ്മണിയും കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രനും ഉള്‍പ്പെടെ എട്ട് പ്രതികളുണ്ട്.
മരട് പൊലീസ് കേസെടുത്തതിനുപിന്നാലെ പ്രതികള്‍ മൊബൈല്‍ഫോണ്‍ ഓഫാക്കി മുങ്ങുകയായിരുന്നു. എറണാകുളം അസിസ്റ്റന്റ് കമീഷണര്‍ നിസാമുദ്ദീന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫായതിനാല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനായില്ല. മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കുകയാണ് പ്രതികള്‍. ഇതിനിടെ കോമ്പമൈസാകുമെന്ന് കരുതിയതാണ്.
തനിക്കെതിരായ പ്രസ്താവനകള്‍ നേതാക്കള്‍ പരസ്യമായി പിന്‍വലിച്ചാല്‍ ഒത്തുതീര്‍പ്പ് ആകാമെന്നാണ് ജോജുവിന്‍റെ നിലപാട്. എന്നാൽ ഈ ആവശ്യം തള്ളിയ ഡിസിസി പ്രസിഡന്‍റ്, ജോജു ആദ്യം ഖേദം പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഇതിനു ശേഷം പ്രസ്താവന പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിക്കാം എന്നും അവർ വ്യക്തമാക്കി. ജോജു പറഞ്ഞതെല്ലാം പച്ചക്കള്ളവും ആഭാസവുമാണെന്ന് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ആരോപിക്കുകയും ചെയ്തു. ജനങ്ങളോടുള്ള വെല്ലുവിളിയാണ് ജോജുവിന്‍റെ നടപടി.
കൂടാതെ ജോജു ജോര്‍ജിന്‍റെ വാഹനം അടിച്ചു തകര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ ജാമ്യാപേക്ഷ സിജെഎം കോടതി തള്ളി. അക്രമം പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ നിന്നാണെന്നു കരുതാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സമരത്തിനെതിരെ പ്രതിഷേധിച്ചവരെ ആക്രമിച്ച രാഷ്ട്രീയ ശൈലി അംഗീകരിക്കാനാകില്ലെന്നും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























