അര ഏക്കർ ഭൂമിക്ക് പട്ടയം നല്‍കാന്‍ കെട്ടുതാലി വിറ്റ് കൈക്കൂലി നൽകാൻ ആവശ്യപ്പെട്ട വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റന്റും വിജിലൻസ് പിടിയിലായി

എൻഡോസൾഫാൻ ബാധിതരുടെ കുടുംബത്തിന് 70 വർഷത്തിലേറെയായി കൈവശമുളള അരയേക്കർ ഭൂമിക്ക് പട്ടയം നല്‍കാന്‍ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റന്റും വിജിലൻസ് പിടിയിലായി. പെരിയങ്ങാനം മണ്ണച്ചം വയല്‍ സ്വദേശിയായ നിഷ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് സംഘം ചീമേനി വില്ലേജ് ഓഫീസില്‍ പരിശോധനയ്ക്കെത്തിയതും, ഉദ്യോഗസ്ഥർ പിടിയിലായതും.
ചീമേനി വില്ലേജ് ഓഫീസർ കരിവെള്ളൂരിലെ കെ.വി.സന്തോഷ് (49), ഫീൽഡ് അസിസ്റ്റന്റ് മാതമംഗലത്തെ കെ.സി.മഹേഷ് (45) എന്നിവരെയാണ് വിജിലൻസ് ഡിവൈ.എസ്.പി. കെ.വി.വേണുഗോപാലും സംഘവും അറസ്റ്റ് ചെയ്തത്.
നിഷയുടെ മുത്തശ്ശി ലക്ഷ്മി നികുതിയടച്ചിരുന്ന മന്ദച്ചംവയലിലെ അരയേക്കർ സ്ഥലത്തിന് പട്ടയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് വില്ലേജ് ഓഫീസർ കൈക്കൂലി ആവശ്യപ്പെട്ടത്. പട്ടയം നൽകാൻ ഒന്നരലക്ഷം രൂപയാണ് വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടത്. എന്നാൽ അത്രയും തുക നൽകാനില്ലെന്ന് നിഷ അറിയിച്ചതോടെ 50,000 രൂപ വേണമെന്നായി.
പിന്നീട് 25,000 രൂപ ആവശ്യപ്പെട്ടു. താലിമാല മാത്രമാണുള്ളതെന്നറിയിച്ചപ്പോൾ എങ്കിൽ അത് വിറ്റ് പണം കൊണ്ടു വരാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് നിഷ പറയുന്നു. 2019-ൽ പട്ടയത്തിന് നിഷയുടെ അച്ഛൻ ടി.നാരായണൻ അപേക്ഷിച്ചിരുന്നു.
ഈ വർഷം ആദ്യം നാരായണൻ മരിച്ചു. പിന്നീട് അപേക്ഷയുമായി നിഷ വില്ലേജിലേയ്ക്ക് എത്തുകയായിരുന്നു. സ്വന്തം താലി മാല പണയം വെച്ചാണ് യുവതി കൈക്കൂലി നൽകാൻ പണം സ്വരൂപിച്ചത്. എന്നാൽ വില്ലേജിൽ പോകുന്നതിന് മുൻപ് വില്ലേജ് ഓഫീസർ കൈക്കൂലി ആവശ്യപ്പെട്ട കാര്യം വിജിലന്‍സിനെ യുവതി അറിയിച്ചിരുന്നു. വിജിലന്‍സ് സംഘം നല്‍കിയ പതിനായിരം രൂപയാണ് ഓഫീസിലെത്തി കൈമാറിയത്.
കേരള ലാൻഡ് അസൈൻമെന്റ് ആക്ട് അനുസരിച്ച്, 1971 ഓഗസ്റ്റിനു മുമ്പ് കൈവശപ്പെടുത്തിയതും ആക്ഷേപകരമെന്ന് കരുതാത്തതുമായ ഭൂമി കൈവശക്കാരന് പതിച്ചു നൽകാനുള്ള ഉത്തരവുണ്ട്. 1950 മുതൽ യുവതിയുടെ മുത്തശ്ശിയുടെ ഉടമസ്ഥതയിലുള്ള ഈ ഭൂമിയുടെ നികുതി അവർ 2019 അടച്ചിരുന്നു.
ഇതിന് ശേഷം നികുതി ഇടപാടുകൾ ഓൺലൈൻ മുഖേന ആക്കിയതിനാൽ വിലേജ് ഓഫീസുകാർ ഓൺലൈൻ അല്ലാതെയുള്ള നികുതി അടവ് സ്വീകരിച്ചിരുന്നില്ല.'വില്ലേജ് ഓഫീസർക്ക് ആകെ ചെയ്യാനുണ്ടായിരുന്നത് ഭൂമി സന്ദർശിച്ച് ഒരു റിപ്പോർട്ട് ഉണ്ടാക്കുക എന്നത് മാത്രമായിരുന്നു, എന്നാൽ ആ ചെറിയ റിപ്പോർട്ടിന് വേണ്ടിയാണ് ഒരു ലക്ഷം രൂപ മുതൽകൈക്കൂലി ആവശ്യപ്പെട്ടത്.
ഭൂമി അളന്ന് സ്കെച്ചടക്കം തയ്യാറാക്കിയെങ്കിലും അതിനിടെ വില്ലേജ് ഓഫീസർക്ക് സ്ഥലംമാറ്റ ഉത്തരവ് വന്നു. സ്ഥലം മാറി പോകുന്നതിന് മുമ്പ് പട്ടയം അനുവദിക്കാമെന്ന് സന്തോഷ് അറിയിച്ചതിനെതുടർന്നാണ് നിഷ വെള്ളിയാഴ്ച വൈകുന്നേരം ഓഫീസിൽ എത്തിയത്. ഇത് പോലുള്ള പരാതികൾ മറ്റ് പഞ്ചായത്തുകളിൽ നിന്നും ലഭിക്കാറുണ്ടെങ്കിലും അവരെ കുടുക്കാൻ ആരും തങ്ങളോടൊപ്പം സഹകരിക്കില്ലായിരുന്നു. എന്നാൽ ഈ യുവതി അതിന് തയാറായാതായി വിജിലൻസ് ഡിവൈ.എസ്.പി. കെ.വി.വേണുഗോപാൽ പറയുന്നു.
വില്ലേജ് ഓഫീസർ കെ വി സന്തോഷ്, സഹായിയായ കെ സി മഹേഷ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7 (എ) പ്രകാരമാണ് കൈക്കൂലി വാങ്ങിയതിന് കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ ആറ് മാസം മുതൽ അഞ്ച് വർഷം വരെ തടവും പിഴയും ലഭിക്കാം.
പ്രതികളെ കോഴിക്കോട് വിജിലൻസ് കോടതിയിലേക്ക് കൊണ്ടുപോയി. വിജിലൻസ് സംഘത്തിൽ ഇൻസ്പെക്ടർ സിബി മാത്യു, ശശിധരൻ പിള്ള, പി.പി.മധു, പി.വി.സതീശൻ, സുഭാഷ് ചന്ദ്രൻ, കെ.വി.സുരേശൻ, രഞ്ജിത് കുമാർ എന്നിവരുമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























