ഓട്ടോറിക്ഷാ ഡ്രൈവറെ കാറിലും ബൈക്കിലുമായി എത്തി ആക്രമിച്ച എട്ടംഗ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

മുൻ വൈരാഗ്യത്തെ തുടർന്ന് ഓട്ടോറിക്ഷാ ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച എട്ടംഗ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. ആറാട്ടുവഴി പാലത്തിന് സമീപത്തെ റോഡിലൂടെ ഓട്ടോറിക്ഷ ഓടിച്ചു വരികയായിരുന്ന ആറാട്ടുവഴി സ്വദേശി സാബുവിനെ കാറിലും ബൈക്കിലുമായി എത്തിയ സംഘം തടഞ്ഞുനിറുത്തി ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ പോങ്ങുമ്മൂട് ബാബുജി നഗറില്‍ ദീപു (39), ആയിരൂര്‍പ്പാറ ലക്ഷ്മിപുരം ബിന്ദു ഭവനില്‍ പ്രശാന്ത് (38) എന്നിവരാണ് കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30നായിരുന്നു സംഭവം നടന്നത്.
ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കുറിച്ച് കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മിഷണര്‍ സി.എസ്. ഹരിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.
കഴക്കൂട്ടം എസ്.എച്ച്.ഒ ജെ.എസ്. പ്രവീണ്‍, എസ്.ഐമാരായ ജിനു, മിഥുന്‍, സി.പി.ഒമാരായ സജാദ്ഖാന്‍, അരുണ്‍, ശ്യാം, അരുണ്‍ എസ്.എസ്.നായര്‍, അന്‍വര്‍ഷാ, അജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























