വിപണിയില്‍ അഞ്ച് കോടി വില; തൃശൂരില്‍ വീണ്ടും ആംബര്‍ഗ്രീസ് പിടികൂടി, കോടികൾ വിലമതിക്കുന്ന ആംബര്‍ഗ്രീസ് പിടികൂടുന്നത് വർധിക്കുന്നു, 30 കോടി വിലമതിക്കുന്ന തിമിംഗല വിസര്‍ജ്യം പിടികൂടിയത് ഇക്കഴിഞ്ഞ ജൂലായിൽ

സ്പേം തിമിംഗിലങ്ങളുടെ ദഹനേന്ദ്രിയവ്യവസ്ഥയിൽ മെഴുകുപോലെ രൂപപ്പെടുന്ന ഒരു ഖരവസ്തുവാണ് ആംബർഗ്രീസ്. തീപിടിക്കുന്നതും ചാരനിറമുള്ളതുമായ അത്, മുൻകാലങ്ങളിൽ, സുഗന്ധദ്രവ്യങ്ങളുടെ നിർമ്മാണത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. കോടികൾ വിലമതിക്കുന്ന ആംബര്‍ഗ്രീസിന് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. മറ്റുപല രാഷ്ട്രങ്ങളിലും ഇത് വിൽക്കാൻ അനുമതി നൽകിയിട്ടുണ്ട് എങ്കിലും ഇന്ത്യയിൽ ഇത് അനുവദനീയമല്ല.
കേരളത്തിൽ പലയിടങ്ങളിലായി ആംബര്‍ഗ്രീസ് പിടികൂടുന്ന കേസുകൾ വർധിച്ചുവരികയാണ്. തൃശ്ശൂരിൽ നിന്നുമാത്രം ഈയടുത്ത കാലത്തായി രണ്ട് തവണയായി കോടികൾ വിലമതിക്കുന്ന തിമിംഗല വിസർജ്യം കണ്ടെത്തിയത്. ഇപ്പോഴിതാ വീണ്ടും ആംബര്‍ഗ്രീസ് പിടികൂടിയതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. വിപണിയില്‍ അഞ്ച് കോടി വില മതിക്കുന്ന 5.3 കിലോഗ്രാം തിമിംഗല വിസര്‍ജ്യം എന്നറിയപ്പെടുന്ന ആംബര്‍ ഗ്രീസ് സിറ്റി ഷാഡോ പൊലീസും തൃശൂര്‍ ഈസ്റ്റ് പൊലീസും ചേര്‍ന്നാണ് പിടികൂടിയത്.
രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് എത്തിച്ചേർന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. എറണാകുളം പള്ളുരുത്തി സ്വദേശി ബിനോജ്, തൃശ്ശൂര്‍ ചാവക്കാട് അഞ്ചങ്ങാടി സ്വദേശി റംഷിദ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി തൃശ്ശൂര്‍ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമുള്ള സ്വകാര്യ ഹോട്ടലിന് മുന്‍വശത്ത് വില്‍പ്പനയുറപ്പിച്ചവരെ കാത്ത് നില്‍ക്കുക്കയായിരുന്നു യുവാക്കള്‍. പോലീസ് സൂക്ഷമമായി നിരീക്ഷിച്ചുകൊണ്ടാണ് ഇവരെ പിടികൂടിയത്. തൃശൂര്‍ ഈസ്റ്റ് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ലാല്‍ കുമാറും സംഘവുമായിരുന്നു നടപടിയ്ക്ക് പിന്നില്‍ ഉണ്ടായിരുന്നത്. ഷാഡോ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. കിലോഗ്രാമിന് ഒരു കോടി നിരക്കിലായിരുന്നു പ്രതികള്‍ ആംബര്‍ ഗ്രീസ് വില്‍പ്പന ഉറപ്പിച്ചിരുന്നത്.
അതേസമയം ഇക്കഴിഞ്ഞ ജൂലായിലും സമാനമായി തൃശ്ശൂരില്‍ നിന്നും ആംബര്‍ഗ്രീസ് പിടികൂടിയിരുന്നു. ചാവക്കാട് ചേറ്റുവയില്‍ നിന്നും വനം വിജിലന്‍സാണ് ഇവരെ പിടികൂടിയത്. വിപണിയില്‍ 30 കോടി വിലമതിക്കുന്ന ആംബര്‍ഗ്രീസുമായി മൂന്നുപേരായിരുന്നു അന്ന് പിടിയിലായത്. സുഗന്ധലേപന നിര്‍മ്മാണത്തിനാണ് ആംബര്‍ ഗ്രീസ് പ്രധാനമായും ഉപയോഗിക്കുന്നത്.
https://www.facebook.com/Malayalivartha
























