സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവേ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പ്ലസ് ടു വിദ്യാര്‍ഥിനി; വൈദ്യ പരിശോധനയിൽ പീഡനം നടന്നതിന്റെ തെളിവ് ലഭിച്ചില്ല! മൊബൈല്‍ ഫോണ്‍ തിരികെ നല്‍കി സ്‌കൂളിലേക്ക് പോകണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ഉണ്ടായ പിരിമുറുക്കം, സംശയം മറ്റൊന്നിലേക്ക്...

കൊറോണ വ്യാപനത്തിന് പിന്നാലെ അടഞ്ഞുകിടന്ന സ്കൂളുകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് തുറന്നത്. ഓൺലൈൻ ക്‌ളാസ്സുകളിൽ നിന്നും കുട്ടികൾ സ്കൂളിലേക്ക് എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവേ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പ്ലസ് ടു വിദ്യാര്‍ഥിനിയുടെ പരാതി. എന്നാൽ സ്‌കൂളില്‍ പോകാനുള്ള മടികാരണം പറഞ്ഞതാണെന്ന് പൊലീസ് നല്‍കുന്ന സൂചന. നിരന്തരമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിലൂടെ പെണ്‍കുട്ടി മൊബൈല്‍ ഗെയിമുകള്‍ക്ക് അടിമയായിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ക്ലാസ് തുടങ്ങുന്ന വാര്‍ത്ത അറിഞ്ഞത് മുതൽ തന്നെ ഇനി സ്‌കൂളില്‍ പോകുന്നില്ലെന്ന് വിദ്യാര്‍ഥിനി വീട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍, മൊബൈല്‍ ഫോണ്‍ തിരികെ നല്‍കി സ്‌കൂളിലേക്ക് പോകണമെന്ന് വീട്ടുകാര്‍ വിലക്കി. രണ്ടുവര്‍ഷമായി കുട്ടിയുടെ കൈയില്‍ എപ്പോഴും മൊബൈല്‍ ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കുമ്പോഴും കിടക്കുമ്പോഴുമെല്ലാം മൊബൈല്‍ ഒപ്പം ഉണ്ടായിരുന്നതായി വീട്ടുകാർ വ്യക്തമാക്കി.
എന്നാൽ സ്‌കൂള്‍ തുറന്നതോടെ മൊബൈല്‍ ഫോണ്‍ കൈയില്‍നിന്ന് പോകുമെന്ന ചിന്ത കുട്ടിയെ അലട്ടിയിരുന്നെന്നാണു സൂചന. ഇതു വലിയ മാനസിക ആഘാതത്തിന് കാരണമായിട്ടുണ്ടാകാമെന്നും സംശയിക്കുന്നു. ഇതിന്‍റെ ഫലമായി പീഡനകഥ കുട്ടി മെനഞ്ഞതെന്നാണ് പൊലീസ് വ്യക്തമാക്കുകയുണ്ടായി.
ഇതേതുടർന്ന് സ്കൂള്‍ തുറന്ന ദിവസം വീട്ടിലേക്ക് മടങ്ങവേ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്നായിരുന്നു രക്ഷാകര്‍ത്താക്കളോട് കുട്ടി വ്യക്തമാക്കിയത്. വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവസ്ഥലം പരിശോധിച്ച പൊലീസ് സി സി ടി വി ദൃശ്യം ശേഖരിക്കുകയും പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്യുകയുണ്ടായി.
അതേസമയം പെണ്‍കുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യം തുടക്കത്തില്‍ തന്നെ പൊലീസ് തിരിച്ചറിയുകയുണ്ടായി. കുട്ടി പറഞ്ഞ ആളുകളെ ചോദ്യം ചെയ്തപ്പോള്‍ സംഭവ സമയത്ത് ഇവര്‍ സ്ഥലത്തില്ലായിരുന്നു എന്ന വിവരവും ലഭിക്കുകയും ചെയ്തു. വൈദ്യ പരിശോധനയിലും പീഡനം നടന്നതിന്റെ തെളിവ് ലഭിച്ചിരുന്നില്ല. പരാതി ആരുടെയെങ്കിലും പ്രേരണയാല്‍ നല്‍കിയതാണോ എന്ന കാര്യവും പൊലീസ് നിലവിൽ അന്വേഷിച്ചുവരുകയാണ്.
https://www.facebook.com/Malayalivartha
























