അല്ലേല്‍ കാണാമായിരുന്നു... പരസ്യ ശാസന ഏറ്റുവാങ്ങിയ ജി സുധാകരന്‍ നേരെ അസ്ത്രം വിട്ടപോലെ പോയത് പിണറായിയേയും കോടിയേരിയേയും കാണാന്‍; തന്നോട് കളിച്ചാല്‍ മുന്നും പിന്നും നോക്കില്ലെന്നുറച്ച് ജി സുധാകരന്‍; തണുപ്പിച്ചു വിട്ട് രണ്ട് നേതാക്കളും; സ്വപ്നയ്ക്ക് വച്ച വെടി കൊണ്ടത് സുധാകരന്

ഇന്നലെ സ്വപ്ന സുരേഷിന്റെ ദിവസമായിരുന്നു. സ്വപ്ന സുരേഷ് ജയിലില്‍ നിന്നിറങ്ങിയാല്‍ ഉടന്‍ സ്വപ്നയുടെ വായില്‍ നിന്നും വീഴുന്ന നല്ല വാക്കുകള്‍ വച്ച് ദിവസം മുഴുവന്‍ പട്ടിണി മാറ്റാമെന്നാണ് ചാനലുകാര്‍ വിചാരിച്ചത്. എന്നാല്‍ പട്ടിണിയും കോലവുമായി ജയിലില്‍ നിന്നുമിറങ്ങിയ സ്വപ്ന സുരേഷിന്റെ കോലം കണ്ട് എല്ലാവരും ഞെട്ടി. അമ്മയുടെ കയ്യും പിടിച്ച് നാണം കുണുങ്ങിയായി പോകുന്ന ഈ സ്വപ്നയാണോ കേരളത്തിന്റെ ഭരണം മാറ്റി മറിച്ചത് എന്ന് തോന്നിപ്പോയി. സ്വര്‍ണം കടത്തിയത്. തീവ്രവാദം നടത്തിയത്.
സ്വപ്ന എന്തെങ്കിലും പറയുമെന്ന് കരുതിയ ചാനലുകാര്‍ക്ക് ഒന്നും കിട്ടിയില്ല. ജയിലില്‍ നിന്നുമിറങ്ങിയ ക്ഷീണമാണെന്ന് കരുതി. ചാനലുകാര്‍ നെയ്യാറ്റിന്‍കര വീട്ടില്‍ പോയി ലൈവ് നല്‍കി. സ്വപ്നയുടെ ബന്ധുക്കള്‍ കഴുത്തിന് കുത്തിപ്പിടിച്ച് പുറത്തിട്ടിട്ടും ചാനലുകാര്‍ പോയില്ല. സ്വപ്നയ്ക്ക് സംസാരിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞതോടെ അമ്മയെങ്കിലും മതിയെന്നായി ചാനലുകാര്‍. സ്വപ്ന പിന്നീട് സംസാരിക്കുമെന്ന് അമ്മ ആണയിട്ടു. അതോടെ ചാനലുകാര്‍ നെയ്യാറ്റിന്‍കര വരെ പോയത് മിച്ചം.
അങ്ങനെ സ്വപ്നയ്ക്ക് വച്ച വെടി ചീറ്റിപ്പോയി. അപ്പോഴാണ് ഉച്ചയുറക്കത്തിനിടെ ജി സുധാകരന്റെ വരവ്. പരസ്യ ശാസന പോലും. രാത്രി വരെ ചാനല്‍ നോക്കിയിട്ടും പരസ്യ ശാസന മാത്രം കണ്ടില്ല. രഹസ്യമായി പരസ്യ ശാസന നല്‍കിയോ എന്തോ. എന്തായാലും സ്വപ്നയ്ക്ക് വച്ച വെടി സുധാകരന് കൊണ്ടു. പിന്നെ ചര്‍ച്ച മുഴുവന്‍ സുധാകരനായി.
അമ്പലപ്പുഴ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ വീഴ്ചയുടെ പേരില്‍ പാര്‍ട്ടി നടപടിയുണ്ടായതിനു പിന്നാലെ വാലിന് തീപിടിച്ച ജി.സുധാകരന്‍ പി.ബി അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും സന്ദര്‍ശിച്ചു. ക്ലിഫ് ഹൗസിലും എ.കെ.ജി സെന്ററിലെ ഫ്‌ലാറ്റിലുമായി ഇരുനേതാക്കളെയും പ്രത്യേകം പോയിക്കണ്ട സുധാകരന്‍ ഇരുവരുമായും അര മണിക്കൂര്‍ വീതം ചര്‍ച്ച നടത്തി. എല്ലാം തീവയ്ക്കുമെന്ന് നിന്ന സുധാകരനെ പുകഴ്ത്തി തണുപ്പിച്ചു.
സുധാകരന്റേത് വീഴ്ച എന്നതിനേക്കാള്‍ ജാഗ്രതക്കുറവാണ് ഉണ്ടായതെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നതെന്ന് നേതാക്കള്‍ അദ്ദേഹത്തോട് പറഞ്ഞു. മുതിര്‍ന്ന നേതാവെന്ന നിലയില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കണമെന്നും ആലപ്പുഴ ജില്ലയില്‍ പാര്‍ട്ടിക്ക് യോജിച്ച നേതൃത്വം നല്‍കാന്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രിയും കോടിയേരിയും സുധാകരനെ ഉപദേശിച്ചു.
ഇന്നലെ സംസ്ഥാനക്കമ്മിറ്റി യോഗത്തില്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള നാല് സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍ മാത്രമേ അതേക്കുറിച്ച് പരാമര്‍ശിച്ച് സംസാരിച്ചുള്ളൂ. നേരത്തേ കമ്മിഷന്‍ മുമ്പാകെ സുധാകരനെതിരെ മൊഴി നല്‍കിയ ഈ നാലുപേരും പക്ഷേ, ഇന്നലെ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനത്തോടൊപ്പം സുധാകരന്റെ നേതൃപാടവത്തെയും മുന്‍കാല പ്രവര്‍ത്തനപാരമ്പര്യത്തെയും പുകഴ്ത്തി സംസാരിച്ച് സുധാകരനെ മയക്കി.
മന്ത്രി സജി ചെറിയാന്‍ അടക്കമുള്ളവരാണ് സംസാരിച്ചത്. കൂടുതല്‍ കടുത്ത നടപടിയിലേക്ക് കടക്കാതിരിക്കാന്‍ ഇവരുടെ പ്രതികരണങ്ങളും സ്വാധീനഘടകമായിട്ടുണ്ടെന്ന് വിലയിരുത്തലുണ്ട്. അതേസമയം, തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ബോധപൂര്‍വമുള്ള വിട്ടുനില്‍ക്കലുണ്ടായിയെന്ന് തോന്നിപ്പിക്കുന്ന നീക്കമുണ്ടായെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു. ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ചിത്തരഞ്ജനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തോമസ് ഐസക് പരസ്യമായി പ്രതികരിച്ചെങ്കിലും സുധാകരന്റെ മൗനം അര്‍ത്ഥഗര്‍ഭമായി.
മറുപടിപ്രസംഗത്തില്‍ സുധാകരനും വിട്ടുകൊടുത്തില്ല. തനിക്കെതിരായ പരാതി സദുദ്ദേശത്തോടെയല്ലെന്ന് സുധാകരന്‍ ആവര്‍ത്തിച്ചു. എന്തു വേണമോ ചെയ്യാമെന്നായി. അവസാനം ആര്‍ക്കും ശാസിക്കാന്‍ ധൈര്യമില്ലാതെ പരസ്യ ശാസനയെന്ന പത്രകുറിപ്പും ഇറക്കി. ചാനലുകാര്‍ സ്വപ്നയെ വിട്ട് സുധാകരന്റെ കൂടെയായി. സ്വപ്ന വാ തുറന്നെങ്കില്‍ കാണാമായിരുന്നു.
"
https://www.facebook.com/Malayalivartha
























