ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ മുറിക്കാൻ കേരള വനംവകുപ്പ് തമിഴ്നാട് സർക്കാരിന് അനുമതി നൽകിയ വാർത്ത വനം വകുപ്പ് മന്ത്രി അറിഞ്ഞത് ചാനൽ വാർത്തകളിലൂടെ: അനുമതി വിവരം പുറത്ത് വന്നത് എംകെ സ്റ്റാലിൻ കേരളത്തിന് നന്ദി അറിയിച്ച പത്രക്കുറിപ്പിൽ; ഫോറസ്റ്റ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററോടും ചീഫ് വൈൽഡ് ലൈഫ് വാർഡനോടും അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ: മുഖ്യമന്ത്രിയും അറിഞ്ഞില്ലെന്ന് സൂചന

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അനുബന്ധ അണക്കെട്ടായ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ മുറിക്കാൻ കേരള വനംവകുപ്പ് തമിഴ്നാട് സർക്കാരിന് അനുമതി നൽകിയ വാർത്ത വനംവകുപ്പ് മന്ത്രി അറിഞ്ഞത് ചാനൽ വാർത്തകളിലൂടെ.
ഇതോടെ വിവാദ അനുമതിയുടെ വിശദീകരണം തേടി പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് & ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. ബേബി ഡാം ബലപ്പെടുത്തുന്നതിനായി പ്രദേശത്തെ 15 മരങ്ങൾ മുറിച്ചു മാറ്റാൻ നേരത്തേ തമിഴ്നാട് കേരളത്തോട് അനുമതി തേടിയിരുന്നു.
കഴിഞ്ഞ ദിവസം മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ച തമിഴ്‌നാട് മന്ത്രിസഭ ബേബി ഡാം ബലപ്പെടുത്തിയാൽ ജലനിരപ്പ് 152 അടിയായി ഉയർത്തുന്ന കാര്യം പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിക്കളഞ്ഞാണ് ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് ഡാം സന്ദർശിക്കാനെത്തിയ തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
മരംമുറിക്കൽ വകുപ്പിന്റെ അനുമതി ലഭിച്ചതോടെ ബേബി ഡാമും മറ്റൊരു അനുബന്ധ അണക്കെട്ടായ എർത്ത് ഡാമും ബലപ്പെടുത്താനുള്ള സാധ്യത തെളിഞ്ഞതായാണ് തമിഴ്നാട് സർക്കാർ വിലയിരുത്തുന്നത്. ബേബി ഡാമിന്റെ ബലപ്പെടുത്തൽ നീക്കങ്ങൾ ഉടൻ തന്നെ തമിഴ്‌നാട് ആരംഭിക്കും.
മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുക എന്നത് തമിഴ്നാട് ഏറെ കാലമായി ആവശ്യപ്പെടുന്ന ഒന്നായിരുന്നു. ഈ ഡാം ബലപ്പെടുത്തി കഴിഞ്ഞാൽ മുല്ലപ്പെരിയാറിലെ ജല നിരപ്പ് കൂട്ടണമെന്ന വാദം തമിഴ്നാടിന് ശക്തമായി ഉന്നയിക്കാം. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യത്തിന് ഡാം ബലപ്പെടുത്തൽ തിരിച്ചടിയാവുകയും ചെയ്യും. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കേരളത്തിന് നന്ദിയറിയിച്ച് പത്രക്കുറിപ്പ് പുറത്തിറക്കിയതോടെയാണ് മരം മുറിക്ക് കേരളം അനുമതി നൽകിയെന്ന വിവരം പുറത്ത് വന്നത്.
തമിഴ്നാട് ജലവിഭവ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കാണ് മരം മുറിച്ചുമാറ്റുന്നതിനുള്ള അനുമതി ലഭിച്ചുകൊണ്ടുള്ള സംസ്ഥാന വനംവകുപ്പിന്റെ അറിയിപ്പ് കിട്ടുന്നത്. ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബെന്നിച്ചൻ തോമസാണ് അനുമതി നൽകിയതെന്നാണ് ഉത്തരവിലുള്ളത്. എന്നാൽ ഈ ഉത്തരവിനെ കുറിച്ച് വനംവകുപ്പ് മന്ത്രി പോലും അറിഞ്ഞിട്ടില്ല.
ഫോറസ്റ്റ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററോടും ചീഫ് വൈൽഡ് ലൈഫ് വാർഡനോടും വനം മന്ത്രി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. ആരുടെ നിർദേശ പ്രകാരമാണ് അനുവാദം നൽകിയത് എന്നത് ഉൾപ്പെടെയുള്ള വിവരങ്ങളാണ് മന്ത്രി ആവശ്യപ്പെട്ടത്.മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതിപക്ഷ കക്ഷികൾ സർക്കാരിനെതിരെ രംഗത്ത് വന്നിരിക്കുന്ന സന്ദർഭത്തിലാണ് ഈ വിവാദ അനുമതി. മുഖ്യമന്ത്രിയും അറിഞ്ഞിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകാൻ കേരളത്തിന്റെ തീരുമാനം സഹായകരമാകുമെന്നാണ് പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അയച്ച കത്തിൽ ഉള്ളത്. മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്താനും അതുവഴി താഴെ താമസിക്കുന്ന കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും ആവശ്യമായ നടപടികൾ ഉറപ്പ് നൽകുന്നതായി കത്തിൽ സ്റ്റാലിൻ വ്യക്തമാക്കി. വണ്ടിപ്പെരിയാറിനും പെരിയാർ ഡാം സൈറ്റിനുമിടയിലെ റോഡ് നവീകരണത്തിന് സൗകര്യമൊരുക്കണമെന്നും കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.
അതിനിടെ, ജലനിരപ്പ് നിയന്ത്രിക്കാൻ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ അനുവദിച്ച ഡിഎംകെ സർക്കാരിന്റെ തീരുമാനം തമിഴ് നാട്ടിൽ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
സുപ്രീം കോടതി വിധി പ്രകാരം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താൻ കഴിഞ്ഞത് എന്തിനാണെന്നും കേരളത്തിന്റെ ആവശ്യം പരിഗണിച്ച് ഡാം തുറന്നത് എന്തിനാണെന്നും മുഖ്യ പ്രതിപക്ഷമായ എഐഡിഎംകെ ചോദിക്കുന്നു. തമിഴ്‌നാടിന്റെ അധികാരങ്ങൾ കേരളത്തിന് അടിയറവെക്കുകയാണെന്നും ഇതിനെതിരെ പരസ്യ പ്രതിഷേധത്തിന് ഇറങ്ങുമെന്നും തമിഴ്‌നാട് മുൻ ഉപമുഖ്യമന്ത്രി ഒ പനീർശെൽവം പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























