ഒന്നും പറയാനില്ല സഖാവേ... 75 വയസായിട്ടും അഴിമതിക്കറ പുരളാതെ കാത്തു; അഞ്ചര പതിറ്റാണ്ടിന്റെ പാര്‍ട്ടിത്തഴമ്പുമായി എകെജി സെന്ററില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ഓര്‍മ്മയില്‍ വിഎസ്; മാര്‍ച്ചിലെ സംസ്ഥാന സമ്മേളനത്തോടെ സംസ്ഥാന കമ്മിറ്റിയില്‍നിന്നും സുധാകരന്‍ ഒഴിവാക്കപ്പെടാന്‍ സാധ്യത

ഇന്നലെ ജി സുധാകരന്‍ പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററില്‍ നിന്നും പടിയിറങ്ങുമ്പോള്‍ വി.എസ്. അച്യുതാനന്ദനെയാണ് ഓര്‍ത്ത് പോകുന്നത്. പാര്‍ട്ടി നയങ്ങള്‍ക്കെതിരെ ശക്തമായി പടപൊരുതിയ നേതാവ് വിശ്രമത്തിലാണ്. അല്ലെങ്കില്‍ സുധാകരനായി ആഞ്ഞടിച്ചേനെ. ചങ്ക് പൊട്ടിയാണ് സുധാകരന്‍ ഇന്നലെ എകെജി സെന്റര്‍ പടിയിറങ്ങിയത്. ഒരാളും പിന്തുണയ്ക്കാനില്ലാതെ.
അഞ്ചര പതിറ്റാണ്ടിന്റെ പാര്‍ട്ടിത്തഴമ്പുമായി നിന്ന സഖാവിന്റെ അനുഭവം. സുധാകരനല്ലായിരുന്നെങ്കില്‍ കടുത്ത നടപടിയുണ്ടായേനെ. സുധാകരന്റ പ്രായവും കടുത്ത നടപടി സ്വീകരിക്കുന്നതില്‍നിന്നു നേതൃത്വത്തെ പിന്നോട്ടുവലിച്ചു. ഈ മാസം അദ്ദേഹത്തിന് 75 വയസു പൂര്‍ത്തിയായി.
സിപിഎമ്മിന്റെ പുതിയ തീരുമാനപ്രകാരം 75 വയസു പിന്നിടുന്നവരെ കേന്ദ്ര, സംസ്ഥാന കമ്മിറ്റികളില്‍നിന്ന് ഒഴിവാക്കേണ്ടി വരും. അതിനാല്‍ മാര്‍ച്ചിലെ സംസ്ഥാന സമ്മേളനത്തോടെ, സംസ്ഥാന കമ്മിറ്റിയില്‍നിന്നു സുധാകരന്‍ ഒഴിവാക്കപ്പെടാനാണു സാധ്യത. അതിനു മുന്‍പായി കടുത്ത നടപടി വേണ്ടെന്ന നിഗമനത്തില്‍ നേതൃത്വം എത്തി.
വിഎസിന് ശേഷം ജി. സുധാകരന്‍ എന്ന കേന്ദ്രബിന്ദുവിനു ചുറ്റുമായിരുന്നു 2 പതിറ്റാണ്ടായി ആലപ്പുഴയില്‍ സിപിഎമ്മിന്റെ ചലനം. ആലപ്പുഴയില്‍നിന്നു സംസ്ഥാന കമ്മിറ്റിയിലുള്ള ഏക രക്തസാക്ഷി കുടുംബാംഗം എന്നതു മാത്രമല്ല, അഴിമതിക്കറ പുരളാത്ത പ്രതിഛായയും സുധാകരനെ ജനകീയനാക്കി.
സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ജി.സുധാകരന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് അടുക്കുന്നത്. 1967 ല്‍, രണ്ടാം ഇഎംഎസ് മന്ത്രിസഭ അധികാരമേല്‍ക്കുന്ന കാലത്തു പാര്‍ട്ടി അംഗമായി. എസ്എഫ്‌ഐയുടെ പൂര്‍വ രൂപമായ കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷനില്‍ (കെഎസ്എഫ്) സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്ന അദ്ദേഹം എസ്എഫ്‌ഐ രൂപീകരിക്കപ്പെട്ടപ്പോള്‍ ആദ്യ സംസ്ഥാന പ്രസിഡന്റുമായി. അടിയന്തരാവസ്ഥയ്‌ക്കെതിരായ സമരങ്ങളില്‍ പങ്കെടുത്തു ജയിലില്‍ കഴിഞ്ഞു.
പന്തളം എന്‍എസ്എസ് കോളജിലുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടയില്‍ 1977 ഡിസംബര്‍ 7നു സുധാകരന്റെ സഹോദരന്‍ ഭുവനേശ്വരന്‍ രക്തസാക്ഷിയായി. പാര്‍ട്ടിക്കു വേണ്ടിയായി ജി. സുധാകരന്റെ പിന്നീടുള്ള ജീവിതം. സിഐടിയുവിലും സജീവമായി പ്രവര്‍ത്തിച്ചു. 1982 ല്‍ കുട്ടനാട്ടില്‍നിന്ന് ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട സുധാകരന്‍ പരാജയപ്പെട്ടെങ്കിലും 1990 ലെ ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് ആലപ്പുഴ ജില്ലാ കൗണ്‍സില്‍ പ്രസിഡന്റായി. 1996 ല്‍ കായംകുളത്തുനിന്നു നിയമസഭയിലെത്തി. 2001 ല്‍ കായംകുളത്തു പരാജയപ്പെട്ടു. 2006 മുതല്‍ 2021 വരെ അമ്പലപ്പുഴ എംഎല്‍എയായി.
2006 ല്‍ വിഎസ് മന്ത്രിസഭയില്‍ ദേവസ്വം, സഹകരണം, കയര്‍ വകുപ്പുകളുടെയും 2016 ല്‍ പിണറായി മന്ത്രിസഭയില്‍ പൊതുമരാമത്ത്, റജിസ്‌ട്രേഷന്‍ വകുപ്പുകളുടെയും മന്ത്രിയായി. മികച്ച മന്ത്രിയെന്ന പേരോടെ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനായി. അതേസമയം, പ്രസംഗങ്ങളിലും മറ്റുമുള്ള ചില പദപ്രയോഗങ്ങള്‍ വിവാദമാകുകയും ചെയ്തു. ദേവസ്വം മന്ത്രിയായിരിക്കെ പൂജാരിമാര്‍ക്കെതിരെയും പൊതുമരാമത്തു മന്ത്രിയായിരിക്കെ കരാറുകാര്‍ക്കെതിരെയും നടത്തിയ ചില പരാമര്‍ശങ്ങള്‍ വലിയ ചര്‍ച്ചയായി.
തന്റെ ഭാഗത്തുനിന്ന് ഒരു തെറ്റും ഉണ്ടായിട്ടില്ലെന്നും എച്ച്. സലാം നല്‍കിയ പരാതി വസ്തുതാവിരുദ്ധമാണെന്നുമാണ് സിപിഎം സംസ്ഥാനകമ്മിറ്റി യോഗത്തില്‍ ജി. സുധാകരന്‍ വാദിച്ചത്. സലാം വിജയിച്ച കാര്യവും ചൂണ്ടിക്കാട്ടി. പക്ഷെ അതാരും വിശ്വസിച്ചില്ല. അതോടെ പരസ്യ ശാസനയുമായി. സാരമില്ല ജി സുധാകരന്‍ ഇവിടെയൊക്കെ തന്നെയുണ്ടാകും.
"
https://www.facebook.com/Malayalivartha
























