ഞാന്‍ വിളിക്കുന്നത് അയ്യപ്പനെ... സാധുക്കളായ പൂജാരിമാരെ അടിവസ്ത്രമിടാത്തവരെന്ന് പറഞ്ഞ് ആക്ഷേപിച്ച ജി സുധാകരന് പണി പാലും വെള്ളത്തില്‍ തന്നെ കിട്ടി; സ്വന്തം നാക്ക് ശാപമായി മാറിയപ്പോള്‍ അടുത്ത മണ്ഡല സീസണ് മുമ്പ് കിട്ടി പരസ്യ ശാസന

കവിയും ഗാനരചയിതാവുമായ ജി സുധാകരന്റെ നാവിന്റെ ചൂട് പലപ്പോഴായി ഉദ്യോഗസ്ഥര്‍ അറിഞ്ഞതാണ്. ശബരിമല ആചരങ്ങളേയും പൂജാരിമാരേയും സുധാകരന് പുച്ഛമായിരുന്നു. അത് പലവട്ടം തുറന്ന് പറഞ്ഞിട്ടുണ്ട്.
അടിവസ്ത്രമിടാത്ത പൂജാരിമാര്‍ സദാചാരം പഠിപ്പിക്കേണ്ടെന്നാണ് പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് ജി സുധാകരന്‍ പറഞ്ഞത്. കല്യാണ മണ്ഡപത്തിലും സദസിലും എല്ലാവരും നല്ല വേഷത്തിലെത്തുമ്പോള്‍ അടിവസ്ത്രമിടാതെയാണ് പൂജാരി എത്തുക. ഇതൊന്നും ആചാരമല്ല. മര്യാദകേടാണ്. കൊച്ചിയില്‍ കേരള പൊലീസ് അസോസിയേഷന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യപ്പോഴാണ് സുധാകരന്‍ ആഞ്ഞടിച്ചത്.
രാജ്യം പോയ രാജാവാണ് പന്തളത്തുള്ളതെന്ന് സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയെക്കാള്‍ വലിയ ആളാണെന്നാണ് വിചാരം. രക്തത്തില്‍ മാത്രമല്ല മൂത്രത്തിലും രാജത്വമുണ്ടെന്നാണ് വിചാരം. 90 വയസുള്ള ബ്രാഹ്മണന്‍ പതിനാറുകാരിയെ വിവാഹം കഴിക്കുന്ന ആചാരമുണ്ടായിരുന്നു. ഇയാള്‍ ആദ്യരാത്രിയില്‍ തന്നെ മരിച്ചു പോയാലും ശിഷ്ടകാലം അവള്‍ ഇരുട്ടറയ്ക്കുള്ളില്‍ കഴിയണമായിരുന്നു. ദുര്‍ബലമായ ദുരാചാരച്ചരടില്‍ സമൂഹത്തെ കെട്ടിയിടാന്‍ കഴിയില്ലെന്ന് കുമാരനാശാന്‍ പറഞ്ഞിട്ടുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി.
സുധാകരന്റെ പ്രയോഗം പൂജാരിമാര്‍ക്ക് നാണക്കേടുണ്ടാക്കി. മറ്റൊരു മതത്തിലെ കാര്‍മ്മികനെ ഇങ്ങനെ പറയുമോയെന്ന ശക്തമായ പ്രചാരണമുണ്ടായി. ഇതോടെ സുധാകരന്‍ പെട്ടുപോയി വാക്കുകള്‍ പിന്‍വലിച്ചു. ക്ഷേത്രങ്ങളിലെ പൂജാരിമാരുടെ വസ്ത്രധാരണത്തെ കുറിച്ച് താന്‍ പറഞ്ഞ കടുത്ത വാചകം അവര്‍ക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്ന് മനസിലാക്കിയതിനാല്‍ പ്രയോഗം പിന്‍വലിക്കുന്നതായി സുധാകരന്‍ പറഞ്ഞു. അങ്ങനെ പറഞ്ഞതില്‍ ഖേദിക്കുന്നതായും സുധാകരന്‍ വ്യക്തമാക്കി.
ശബരിമലയെ കുറിച്ച് തനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. നവോത്ഥാനത്തിന്റെ ഭാഗത്തുനിന്ന് സംസാരിച്ചപ്പോള്‍ വസ്ത്രധാരണത്തെകുറിച്ച് പറയേണ്ടിവന്നു. തന്ത്രിയുടെ കുടുംബവുമായും പന്തളം രാജകുടുംബവുമായി നല്ല ബന്ധമാണെന്നും ശശികുമാരവര്‍മ്മ എസ്എഫ്‌ഐ ജില്ലാകമ്മറ്റിയായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
എന്തായാലും പൂജാരിമാരെ പറഞ്ഞ ആ നാവിന് പരസ്യ ശാസന ഏറ്റ് വാങ്ങേണ്ടി വന്നിരിക്കുകയാണ്. അതും ഒരു മണ്ഡല സീസണ് തൊട്ട് മുമ്പ്. കാരണം പൂജാരിമാര്‍ ആര്‍ക്ക് എതിരേയും സംസാരിക്കാറില്ല. അവര്‍ വിളിക്കുന്നത് അവര്‍ പൂജ നടത്തുന്ന ദൈവത്തെ മാത്രം.
സുധാകരനെതിരെ എണ്ണിയെണ്ണി പറഞ്ഞാണ് ശാസന കിട്ടിയത്. സിപിഎം അന്വേഷണ കമ്മിഷന്‍ കുറ്റപത്രത്തില്‍ ജി.സുധാകരനെതിരെ ഉണ്ടായിരുന്നത് 22 ആക്ഷേപങ്ങളാണ്. പിന്‍ഗാമിയായ എച്ച്. സലാമിനെ തോല്‍പിക്കാന്‍ നോക്കിയെന്നു പറഞ്ഞില്ലെന്നേയുള്ളൂ, തിരഞ്ഞെടുപ്പു രംഗത്തു ചൂണ്ടിക്കാട്ടാവുന്ന മറ്റെല്ലാ കുറ്റാരോപണങ്ങളും ചാര്‍ത്തി. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ഗൗരവം വച്ചുള്ള ശിക്ഷയില്‍നിന്നു പാര്‍ട്ടി അദ്ദേഹത്തെ ഒഴിവാക്കിയെന്നാണ് ഉന്നത നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.
7 തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും 2 തവണ മന്ത്രിയാകുകയും ചെയ്ത സുധാകരന്‍ വീണ്ടും മത്സരിക്കാന്‍ ആഗ്രഹിച്ചെന്നാണ് കമ്മിഷന്‍ കണ്ടെത്തിയത്. ഇതനുസരിച്ച് അമ്പലപ്പുഴയില്‍ അദ്ദേഹത്തെ തന്നെയാണ് ജില്ലാ കമ്മിറ്റി ആദ്യം നിര്‍ദേശിച്ചത്. തുടര്‍ച്ചയായി 2 ടേം മത്സരിച്ച എല്ലാവരെയും ഇത്തവണ ഒഴിവാക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതിനെ തുടര്‍ന്ന് ഇതടക്കം ആലപ്പുഴ ജില്ലയിലെ ഏതാനും നിര്‍ദേശങ്ങള്‍ തിരിച്ചയച്ചു.
വീണ്ടും മത്സരിക്കാനാകുമെന്ന കണക്കുകൂട്ടലില്‍ ബൂത്തുകളില്‍ തന്റേതായ ഒരുക്കങ്ങള്‍ സുധാകരന്‍ നേരിട്ടു നടത്തിയതായും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. സിപിഎമ്മില്‍ ഇങ്ങനെ ബൂത്തു തല പ്രവര്‍ത്തനങ്ങള്‍ക്കു നേരിട്ട് ഇടപെടുന്ന രീതിയില്ല. സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടതോടെ, ഏല്‍പിച്ച ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ പോരായ്മകളുണ്ടായി. അങ്ങനെ പൂജാരിമാരോട് കളിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആ നാവിന് തന്നെ പരസ്യ ശാസന കേള്‍ക്കേണ്ടി വന്നു. ഇനിയും പൂജാരിമാര്‍ അവിടെ തന്നെയുണ്ട്.
https://www.facebook.com/Malayalivartha
























