കെ. ആര്‍. ഗൗരി അമ്മക്കും എം വി രാഘവനും ശേഷം ജി. സുധാകരന്‍ എന്ന കേരളത്തിന്റെ ആദര്‍ശ താരം സി പി എമ്മില്‍ നിന്നും പുറത്താകുമോ?ജി സുധാകരനെ പരസ്യമായി ശാസിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ പ്രതികരിക്കാതെ മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി സുധാകരന്‍ മാറി നിന്നതിന് പിന്നില്‍ സി പി എമ്മിന്റെ ഭീഷണിയോ ?

കെ. ആര്‍. ഗൗരി അമ്മക്കും എം വി രാഘവനും ശേഷം ജി. സുധാകരന്‍ എന്ന കേരളത്തിന്റെ ആദര്‍ശ താരം സി പി എമ്മില്‍ നിന്നും പുറത്താകുമോ?
സുധാകരന്റെ ഇമ്മട്ടില്‍ പ്രകോപിതനായാല്‍ അങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന കാര്യം അദ്ദേഹത്തെ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ് അദ്ദേഹത്തെ ഇക്കാര്യം അറിയിച്ചത്.
ജി സുധാകരനെ പരസ്യമായി ശാസിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ പ്രതികരിക്കാതെ മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി സുധാകരന്‍ മാറി നിന്നതിന് പിന്നില്‍ സി പി എമ്മിന്റെ ഭീഷണി മാത്രമാണ്.
ആദ്യം ഇക്കാര്യം ഗൗനിക്കാതെ നേതാക്കള്‍ക്കെതിരെ സംസാരിക്കാന്‍ തീരുമാനിച്ച സുധാകരനെ അദ്ദേഹത്തോട് താത്പര്യമുള്ള നേതാക്കള്‍ തന്നെയാണ് വിലക്കിയത്. ഏതായാലും പിണറായി വിജയനുമായി സുധാകരന്‍ പൂര്‍ണമായി തെറ്റി.
ആലപ്പുഴ ജില്ലയില്‍ നിന്നുള്ള സജി ചെറിയാന്റെ കുതന്ത്രങ്ങളാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്ന് സുധാകരന് നന്നായറിയാം. ഇതാണ് സുധാകരനെ വിഷമിപ്പിക്കുന്നത്.
ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് ഇദ്ദേഹത്തിനെ പരസ്യമായി ശാസിക്കാന്‍ തീരുമാനിച്ചത്. തിരുവനന്തപുരത്ത് എകെജി സെന്ററില്‍ നടന്ന യോഗത്തിന് ശേഷം പുറത്തിറങ്ങിയ ജി സുധാകരന്‍ തന്റെ രോഷം വ്യക്തമാക്കിക്കൊണ്ടാണ് കാറിലേക്ക് കയറിയത്. ജി സുധാകരന്റെ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരുടെ പക്കലുള്ള മൈക്ക് തട്ടിമാറ്റിയാണ് സുധാകരന്‍ കാറിലേക്ക് കയറിയത്.
രാവിലെയും ഇദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നെന്ന കുറ്റം കണ്ടെത്തിയതാണ് ജി സുധാകരനെതിരെ നടപടിക്ക് കാരണം. സിപിഎം സംസ്ഥാന സമിതി തീരുമാനപ്രകാരം എളമരം കരീമും, കെജെ. തോമസുമാണ് അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ വീഴ്ചകള്‍ അന്വേഷിച്ചത്. അമ്പലപ്പുഴയില്‍ മത്സരിക്കാന്‍ ജി.സുധാകരന്‍ തയ്യാറെടുത്തെന്നും എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം സുധാകരന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ലെന്നാണ് പ്രധാന വിമര്‍ശനം. മണ്ഡലം കമ്മിറ്റി സാമ്പത്തികമായി പ്രയാസത്തിലായപ്പോഴും മുതിര്‍ന്ന നേതാവും സിറ്റിംഗ് എംഎല്‍എയുമായിരുന്ന ജി.സുധാകരന്‍ സഹായം നല്‍കിയില്ല.
മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി എച്ച് സലാമിനെതിരെ ഉയര്‍ന്ന പോസ്റ്റര്‍ പ്രചാരണത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രതിരോധിക്കാന്‍ സുധാകരന്‍ ഇറങ്ങാതിരുന്നതും പാര്‍ട്ടി അന്വേഷണത്തില്‍ എതിരായി. സലാമിനെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. നിലവില്‍ 73കാരനായ പാര്‍ട്ടി സംസ്ഥാന സമിതി അംഗമാണ് സുധാകരന്‍. ഇപ്പോഴത്തെ തീരുമാന പ്രകാരം 75 വയസ് വരെ മാത്രമേ സുധാകരന് ഈ സമിതിയില്‍ തുടരാനാകൂ.
അതായത് സി പി എമ്മിന്റെ സംസ്ഥാന സമിതിയില്‍ രണ്ടു വര്‍ഷം മാത്രമേ സുധാകരന് തുടരാന്‍ കഴിയുകയുള്ളു. സുധാകരനെ പോലെ മറ്റുള്ളവരെ എപ്പോഴും വെറുപ്പിക്കുന്ന ഒരാള്‍ക്ക് ഒരിക്കലും സംസ്ഥാന സമിതി വിട്ടുവീഴ്ച അനുവദിക്കില്ല.
കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ ലോക്കല്‍ സമ്മേളനത്തില്‍ ജി സുധാകരന്‍ ആരുടെയും കൈപ്പിടിയിലേക്ക് പാര്‍ട്ടിയെ വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ ഇപ്പോഴത്തെ നടപടിയില്‍ അദ്ദേഹം എങ്ങിനെ പ്രതികരിക്കുമെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. കഴിഞ്ഞ സംസ്ഥാന സമിതി യോഗങ്ങളില്‍ സുധാകരന്‍ പങ്കെടുത്തിരുന്നില്ല. ഇന്ന് സുധാകരന്‍ കൂടി യോഗത്തില്‍ പങ്കെടുത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരായ നടപടി യോഗം ചര്‍ച്ച ചെയ്തത്. സുധാകരനെ പ്രചാരണത്തില്‍ പങ്കെടുപ്പിക്കാന്‍ അമ്പലപ്പുഴയിലെ സിപിഎം സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ എച്ച് സലാം ശ്രമിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ സലാമിനെതിരെ യാതൊരു നടപടിയും.എടുത്തിട്ടില്ല.
സിപിഎമ്മിന്റെ അച്ചടക്ക നടപടികളില്‍ താഴേത്തലത്തില്‍ നിന്നും മൂന്നാമത്തെ ശിക്ഷാ നടപടിയാണ് പരസ്യ ശാസന. താക്കീത്, ശാസന, പരസ്യ ശാസന, ചുമതലയില്‍ നിന്ന് നീക്കല്‍ തുടങ്ങിയ നടപടികളാണ് സിപിഎം ശിക്ഷാ നടപടികളിലെ ക്രമം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്ഥാനാര്‍ത്ഥി എച്ച് സലാമിന് പിന്തുണ നല്‍കിയില്ലെന്നാണ് ജി സുധാകരനെതിരായ പ്രധാന കണ്ടെത്തല്‍. വിജയിച്ചെങ്കിലും സുധാകരന്റെ നിഷേധ സ്വഭാവം പ്രചാരണത്തില്‍ പ്രതിഫലിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സുധാകരന്‍ നിഷേധിയാണെന്ന് പറയുമ്പോള്‍ സി പി എമ്മിലെ മറ്റ് നിഷേധികളെ എങ്ങനെ അഭിസംബോധന ചെയ്യുമെന്നാണ് പാര്‍ട്ടി ഉറ്റുനോക്കുന്നത്.
സി പി എമ്മില്‍ അഴിമതിക്കാരല്ലാത്ത ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് സുധാകരന്‍. അതു തന്നെയാണ് സുധാകരന് വിനയായി തീര്‍ന്നത്.
"
https://www.facebook.com/Malayalivartha
























