മുല്ലപ്പെരിയാറിലെ മരം മുറി അറിയേണ്ടര്‍ അറിഞ്ഞു... സമ്മേളനമൊക്കെ വരികയല്ലേ.... മുല്ലപ്പെരിയാര്‍ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ മുറിക്കുന്നതിന് കേരളം, തമിഴ്‌നാടിന് അനുമതി നല്‍കിയതിന് പിന്നില്‍ മറിഞ്ഞത് കോടികള്‍....

മുല്ലപ്പെരിയാര്‍ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ മുറിക്കുന്നതിന് കേരളം, തമിഴ്‌നാടിന് അനുമതി നല്‍കിയതിന് പിന്നില്‍ മറിഞ്ഞത് കോടികള്‍.
എന്നാല്‍ മരങ്ങള്‍ മുറിക്കുന്ന കാര്യം വനം മന്ത്രി മാത്രം അറിഞ്ഞില്ല. വനം മന്ത്രി അറിയാതെ വിവാദമായ ഒരു ഭൂമിയില്‍ നിന്നും എങ്ങനെയാണ് മരങ്ങള്‍ മുറിക്കുന്നതെന്ന ചോദ്യത്തിനൊന്നും പ്രസക്തിയില്ല. ബന്ധപ്പെട്ട മന്ത്രി അറിയാതെ കേരളത്തില്‍ പലതും നടക്കും.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലഭിക്കാതെ ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ല. അന്തര്‍ സംസ്ഥാന നദീജല കരാര്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. ബേബി ഡാമിലെ വിഷയം അന്തര്‍ സംസ്ഥാന കരാറിന്റെ ഭാഗമായുള്ള തര്‍ക്കമാണ്. അവിടെ മരം മുറിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. തമിഴ്‌നാടിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ഒരു തീരുമാനം എടുത്തെങ്കില്‍ അതിന് പിന്നില്‍ കേരള സര്‍ക്കാരിനുള്ള താത്പര്യം വ്യക്തമാണ്.
സി പി എം പാര്‍ട്ടി കോണ്‍ഗ്രസും സംസ്ഥാന സമ്മേളനവുമൊക്കെ പടിവാതുക്കലെത്തി നില്‍ക്കുന്ന കാലത്ത് പണത്തിന്റെ ആവശ്യകത പരസ്യമായ രഹസ്യമാണ്. മുമ്പും സി പി എം സമ്മേളനങ്ങള്‍ക്ക് തമിഴ്‌നാട് കൈയയച്ച് സഹായിച്ചത് വിവാദമായിരുന്നു. വനം മന്ത്രിയുടെ പാര്‍ട്ടിക്ക് സംഭാവനയൊന്നും കിട്ടിയില്ലെന്ന് പറഞ്ഞു കേള്‍ക്കുന്നുണ്ട്.
ബേബി ഡാം ബലപ്പെടുത്തുന്നതിന് വേണ്ടിയാണ് മരം മുറിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. നേരത്തെ ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാന്‍ തമിഴ്‌നാട് കേരളത്തിന്റെ അനുമതി തേടിയിരുന്നു. മരം മുറിച്ച് ഡാം ബലപ്പെടുത്തിയാല്‍ മുല്ലപ്പെരിയാരിലെ ജലനിരപ്പ് 152 അടിയാക്കുന്നത് പരിഗണിക്കുമെന്നായിരുന്നു അണക്കെട്ട് സന്ദര്‍ശിച്ച അഞ്ച് അംഗ തമിഴ്‌നാട് മന്ത്രിതല സംഘം അറിയിച്ചിരുന്നത്.
മരം മുറിക്കുന്നതിന് കേരളം അനുമതി നല്‍കിയതോടെ ബേബി ഡാമും എര്‍ത്ത് ഡാമും ബലപ്പെടുത്താന്‍ ഉള്ള തടസം നീങ്ങിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു. കേരളത്തിന്റെ നടപടിക്ക് നന്ദിയറിയിച്ച സ്റ്റാലിന്‍ പക്ഷേ ഡാം ബലപ്പെടുത്തി ജലനിരപ്പ് 152 അടി ആക്കുന്നതിനെ കുറിച്ച് കത്തില്‍ പരാമര്‍ശിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അഭ്യൂഹം നിലനില്‍ക്കുകയാണ്. അതേ സമയം വണ്ടിപ്പെരിയാര്‍-പെരിയാര്‍ ഡാം റോഡ് അറ്റകുറ്റപ്പണിക്കും തമിഴ്നാട് അനുമതി തേടിയിട്ടുണ്ട്.
അതേ സമയം മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും വെള്ളം ഒഴുക്കിവിടാന്‍ അനുവദിച്ച തമിഴ്‌നാട് സര്‍ക്കാരിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിപക്ഷമായ അണ്ണാ ഡിഎംകെ പ്രതിഷേധം ശക്തമാക്കി. സുപ്രീംകോടതി വിധിയനുസരിച്ച് മുല്ലപ്പെരിയാറിലെ പരമാവധി ജലനിരപ്പ് 142 അടിയാണ് എന്നിരിക്കേ കേരളത്തിന്റെ ആവശ്യം പരിഗണിച്ച് അതിനും മുന്‍പേ വെള്ളം ഒഴുക്കി വിടുന്നതിനെതിരെയാണ് അണ്ണാ ഡിഎംകെ നേതാവും മുന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുമായ ഒ.പനീര്‍ സെല്‍വം രംഗത്ത് എത്തിയത്.
കേരളത്തിന്റെ മുന്നില്‍ തമിഴ്‌നാടിന്റെ അധികാരങ്ങള്‍ അടിയറവ് വയ്ക്കുകയാണ് ഡിഎംകെ സര്‍ക്കാരെന്ന് പനീര്‍സെല്‍വം കുറ്റപ്പെടുത്തി. വിഷയത്തില്‍ ഡിഎംകെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ലക്ഷ്യമിട്ടു കൊണ്ട് പരസ്യപ്രതിഷേധത്തിലേക്കും അണ്ണാ ഡിഎംകെ നീങ്ങുകയാണ്.
മുഖ്യമന്ത്രിയുടെ തീരുമാനമാണോ മരം മുറിക്കുന്നതിന് പിന്നിലെന്ന കാര്യത്തിന് ക്യത്യമായ സ്ഥിതീകരണം ലഭിച്ചിട്ടില്ല. എന്നാല്‍ ആരുടെയും അനുവാദമില്ലാതെ വനം വകുപ്പുദ്യോഗസ്ഥരുടെ അനുമതി മാത്രം ലഭ്യമാക്കി മരം മുറിക്കാന്‍ കഴിയില്ലെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം അറിയാം.
https://www.facebook.com/Malayalivartha
























