ഇത് കൊടും ചതി: മരം മുറി മുഖ്യമന്ത്രി അറിഞ്ഞു തന്നെയെന്ന് എൻ കെ പ്രേമചന്ദ്രൻ: മുല്ലപെരിയാർ മരം മുറി ഉത്തരവിനെ ചൊല്ലിയുള്ള അവ്യക്തത തുടരുമ്പോൾ സർക്കാരിനെതിരെ ആയുധമാക്കാനൊരുങ്ങി പ്രതിപക്ഷം

ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ മുറിക്കാൻ തമിഴ്നാട് സർക്കാരിന്, കേരള വനംവകുപ്പ് നൽകിയ അനുമതി വിവാദമാകുന്നു. അനുമതി നൽകിയ വാർത്ത വനംവകുപ്പ് മന്ത്രി അറിഞ്ഞത് ചാനൽ വാർത്തയിലൂടെ ആയിരുന്നെന്നും, വിവാദ അനുമതിയുടെ വിശദീകരണം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് & ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.
ജവവിഭവ വകുപ്പും സംഭവം അറിഞ്ഞില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം മരംമുറി അനുമതി മുഖ്യമന്ത്രി അറിയാതെ നടക്കില്ലെന്ന് ആരോപിച്ച് എൻ കെ പ്രേമചന്ദ്രൻ രംഗത്തെത്തി. ഇത് കൊടുംചതിയെന്നും പ്രേമചന്ദ്രൻ പറയുന്നു. ഉത്തരവിനെ ചൊല്ലിയുള്ള അവ്യക്തത തുടരുമ്പോൾ സർക്കാരിനെതിരെ ഇത് ആയുധമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.
തമിഴ്നാട് ജലവിഭവ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കാണ് മരം മുറിച്ചുമാറ്റുന്നതിനുള്ള അനുമതി ലഭിച്ചുകൊണ്ടുള്ള സംസ്ഥാന വനംവകുപ്പിന്റെ അറിയിപ്പ് കിട്ടുന്നത്. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകാൻ കേരളത്തിന്റെ തീരുമാനം സഹായകരമാകുമെന്നാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരള മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലുള്ളത്.
വണ്ടിപ്പെരിയാറിനും പെരിയാർ ഡാം സൈറ്റിനുമിടയിലെ റോഡ് നവീകരണത്തിന് സൗകര്യമൊരുക്കണമെന്നും കത്തിൽ സ്റ്റാലിൻ അഭ്യർത്ഥിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുക എന്നത് തമിഴ്നാട് ഏറെ കാലമായി ആവശ്യപ്പെടുന്ന ഒന്നായിരുന്നു. ഈ ഡാം ബലപ്പെടുത്തി കഴിഞ്ഞാൽ മുല്ലപ്പെരിയാറിലെ ജല നിരപ്പ് കൂട്ടണമെന്ന വാദം തമിഴ്നാടിന് ശക്തമായി ഉന്നയിക്കാം. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യത്തിന് ഡാം ബലപ്പെടുത്തൽ തിരിച്ചടിയാവുകയും ചെയ്യും.
136 അടി എന്ന ജലനിരപ്പ് തന്നെ പെരിയാർ തീരത്തെ ജനങ്ങളെ ആശങ്കയിലാഴ്ത്തുമ്പോൾ 152 അടിയായി ജലനിരപ്പ് കേരളത്തെ സംബന്ധിച്ച് ആശങ്കയാണ്. ബേബി ഡാം ബലപ്പെടുത്തുക എന്നത് തമിഴ്നാട് ഏറെ കാലമായി ആവശ്യപ്പെടുന്ന ഒന്നായിരുന്നു. മരംമുറിക്കൽ വകുപ്പിന്റെ അനുമതി ലഭിച്ചതോടെ ബേബി ഡാമും മറ്റൊരു അനുബന്ധ അണക്കെട്ടായ എർത്ത് ഡാമും ബലപ്പെടുത്താനുള്ള സാധ്യത തെളിഞ്ഞതായാണ് തമിഴ്നാട് സർക്കാർ വിലയിരുത്തുന്നത്.
തമിഴ്നാട് ജലവിഭവ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കാണ് മരം മുറിച്ചു മാറ്റുന്നതിനുള്ള അനുമതി ലഭിച്ചുകൊണ്ടുള്ള സംസ്ഥാന വനംവകുപ്പിന്റെ അറിയിപ്പ് കിട്ടുന്നത്. ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബെന്നിച്ചൻ തോമസാണ് അനുമതി നൽകിയതെന്നാണ് ഉത്തരവിലുള്ളത്. ഫോറസ്റ്റ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററോടും ചീഫ് വൈൽഡ് ലൈഫ് വാർഡനോടും വനം മന്ത്രി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. ആരുടെ നിർദേശ പ്രകാരമാണ് അനുവാദം നൽകിയത് എന്നത് ഉൾപ്പെടെയുള്ള വിവരങ്ങളാണ് മന്ത്രി ആവശ്യപ്പെട്ടത്.
2 ദിവസം മുമ്പാണ് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെപ്പോലും അറിയിക്കാതെ മരം മുറിക്കുന്നതു സംബന്ധിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡൻ തീരുമാനമെടുത്തത്. മുല്ലപ്പെരിയാർ ഡാമിലേക്കുള്ള റോഡിലെ മരങ്ങൾ മുറിക്കാനാണ് അനുമതി നൽകിയിരിക്കുന്നതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
ബേബി ഡാം ബലപ്പെടുത്താനായി മരങ്ങൾ മുറിച്ചു നീക്കണമെന്നും അതിനു കേരളം സഹകരിക്കുന്നില്ലെന്നും നേരത്തേ ദുരൈമുരുഗൻ കുറ്റപ്പെടുത്തിയിരുന്നു. ജലവിഭവ മന്ത്രി എസ്.ദുരൈമുരുഗൻ നേതൃത്വം നൽകിയ മന്ത്രിതല സംഘം മുല്ലപ്പെരിയാർ സന്ദർശിച്ചതിനു തൊട്ടുപിന്നാലെയാണ് മരം മുറിച്ചുനീക്കാനുള്ള വിവാദ തീരുമാനം ഉണ്ടാകുന്നതും.
https://www.facebook.com/Malayalivartha
























