തേൻകെണിയിൽ വീഴുന്ന യുവാക്കൾ; വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന വ്യാജേന യുവാവിനെ പെണ്‍കെണിയില്‍ കുടുക്കി പണംതട്ടാന്‍ ശ്രമം, റിസോർട്ടിലെത്തിയ യുവതി സ്ഥലം വിട്ടതോടെ കാര്യങ്ങൾ മാറിമറിഞ്ഞു, കൂട്ടമായി എത്തിയ യുവാക്കൾ നഗ്നചിത്രം പകർത്തി ആവശ്യപ്പെട്ടത് 10 ലക്ഷം, പണതട്ടാനുള്ള ശ്രമം കൊണ്ടെത്തിച്ചത് ഇവിടെ...
സംസ്ഥാനത്ത് തേൻകെണിയിൽ കുടുങ്ങുന്നവരുടെ എണ്ണം ഏറിവരുകയാണ്. പലഭാഗത്ത് നിന്നും ഇത്തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെങ്കിലും വീണ്ടും വീണ്ടും അനവധിപേരാണ് കുടുങ്ങുന്നത്. പല കാരണങ്ങൾ പറഞ്ഞ് വിളിച്ചുവരുത്തി നഗ്നചിത്രങ്ങൾ പകർത്തി പണം തട്ടുകയാണ് ഇത്തരക്കാർ ചെയ്തുവരുന്നത്. അത്തരത്തിൽ ഞെട്ടിപ്പിക്കുന്ന ഒരു സംഭവമാണ് തൃശ്ശൂരിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നത്. പരാതി ലഭിച്ചതിന് പിന്നാലെ പ്രതികൾക്കായി പോലീസ് അന്വേഷണം ഊര്ജിതമാക്കിയിരുന്നു.
ഒടുവിൽ വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന വ്യാജേന യുവാവിനെ പെണ്‍കെണിയില്‍ കുടുക്കി പണംതട്ടാന്‍ ശ്രമിച്ച അഞ്ചംഗസംഘത്തെ പോലീസ് പിടികൂടി. യുവതിയടക്കം അഞ്ചുപേര്‍കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി. തൃശ്ശൂര്‍ സ്വദേശികളായ മുളക്കര പഞ്ചായത്ത് അഞ്ചാംവാര്‍ഡ് ആയൂര്‍ അരങ്ങത്തുപറമ്പില്‍ മുഹമ്മദ് ഷാഹിന്‍ (23), ചെറുതുരുത്തി പഞ്ചായത്ത് പതിന്നാലാം വാര്‍ഡ് ചെറുതുരുത്തി കല്ലാടിക്കുന്നത്ത് അഷറഫ് (23), ചെറുതുരുത്തി പഞ്ചായത്ത് പതിന്നാലാം വാര്‍ഡ് ചെറുതുരുത്തി സനൂഷ് (22), മുളങ്കുന്നത്തുകാവ് ചോറ്റുപാറ വലിയവിരിപ്പില്‍ സനു (27), ചെറുതുരുത്തി പഞ്ചായത്ത് പതിന്നാലാം വാര്‍ഡ് ചെറുതുരുത്തി പാളയംകോട്ടക്കാരന്‍ വീട്ടില്‍ സജീര്‍ (30) എന്നിവരെയാണു മണ്ണഞ്ചേരി പോലീസ് കയ്യോടെ പിടികൂടിയത്.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് കഞ്ഞിക്കുഴി സ്വദേശി വളയംചിറവീട്ടില്‍ ബിജു നടരാജനി (43)ല്‍നിന്നാണു പണംതട്ടാന്‍ ഇവർ ശ്രമിച്ചത്. ബിജുവിന്റെ കാറുവിറ്റ് പണം സ്വരൂപിക്കാനും പ്രത്യേകസങ്കേതത്തിൽ തടങ്കലിൽ പാർപ്പിക്കാനും ക്വട്ടേഷൻ ഏറ്റവരാണ് പോലീസ് പിടിയിലായ അഞ്ചംഗസംഘം. കാർ പോലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി.
മാരാരിക്കുളം പൊള്ളേത്തൈയിൽ റിസോർട്ട് വാടകയ്ക്കെടുത്ത് നടത്തിവന്ന ബിജു സാമ്പത്തിക ബാധ്യതയെത്തുടർന്നാണു വായ്പയ്ക്കുവേണ്ടി തട്ടിപ്പു സംഘത്തിന്റെ കെണിയിൽ അകപ്പെടുന്നത്. സുഹൃത്ത് മുഖാന്തരം പണത്തിനായി തൃശ്ശൂര്‍ സ്വദേശിയായ യുവതിയെ പരിചയപ്പെടുകയായിരുന്നു. ഇവരുടെ നിര്‍ദേശാനുസരണം കഴിഞ്ഞ മൂന്നിനു തൃശ്ശൂരിലെ ഹോട്ടലിലെത്തി.
താന്‍ കോടീശ്വരനാണെന്നും തത്കാലം ചെറിയ ബുദ്ധിമുട്ടു വന്നതാണെന്നും ഇയാള്‍ യുവതിയോടു വ്യക്തമാക്കി. എന്നാൽ ബിജുവിനെ മുറിയില്‍ നിര്‍ത്തി യുവതി പോയശേഷം അഞ്ചംഗസംഘം എത്തുകയും യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ചു ഭീഷണിപ്പെടുത്തി നഗ്‌നചിത്രങ്ങളെടുത്തു 10 ലക്ഷം ആവശ്യപ്പെടുകയുമാണ് ചെയ്തത്. അതേസമയം ബിജുവിനെ കാണാനില്ലെന്നുള്ള വീട്ടുകാരുടെ പരാതിയില്‍ പോലീസ് വിളിച്ചപ്പോഴും സംസാരത്തില്‍ അസ്വാഭാവികത തോന്നിയിരുന്നില്ല. ബിസിനസ് ആവശ്യവുമായി മാറിനില്‍ക്കുകയാണെന്നായിരുന്നു ബിജു പോലീസിനോടു അപ്പോൾ വ്യക്തമാക്കിയത്. എന്നാൽ തട്ടിപ്പുസംഘത്തിന്റെ നിര്‍ദേശാനുസരണമായിരുന്നു ഇതെല്ലാം. തൃശ്ശൂരിലെ ഹോട്ടലില്‍നിന്ന് ബിജുവിനെ ചെറുതുരുത്തിയിലെ ഒരു സങ്കേതത്തിലേക്കു ഈ സംഘം മാറ്റിയിരുന്നു. അവിടെ ബിജുവിനെ തടങ്കലില്‍ വെച്ചിരുന്നവരാണ് ഇപ്പോള്‍ പിടിയിലായ അഞ്ചുപേര്‍.
അതേസമയം റിസോര്‍ട്ട് ഉടമയുടെ കാറുമായാണു ബിജു ഇവരുടെ അടുത്തേക്ക് പോയത്. ബിജുവില്‍നിന്നു പണംകിട്ടില്ലെന്നു ബോധ്യമായതിനെ തുടർന്ന് വില്‍പ്പനയ്ക്കായി ബിജുവിന്റെ കാർ ചിത്രംസഹിതം തട്ടിപ്പുസംഘം ഓണ്‍ലൈന്‍സൈറ്റിലിടുകയുണ്ടായി. ഈ പരസ്യംകണ്ട് ഉടമയ്ക്കു വിളിവന്നതിനുപിന്നാലെയാണ് കാര്യങ്ങളിൽ വഴിത്തിരിവ് ഉണ്ടാകുന്നത്. പോലീസില്‍ ഉടമ പരാതിനല്‍കിയതോടെ പോലീസിനു ബിജുവിനെക്കുറിച്ചു സംശയം തോന്നി.
ഇതിനിടയില്‍ സംഘത്തിലെ ഒരാളുടെ ഫോണില്‍നിന്നു ബിജു പണത്തിനായി വീട്ടുകാരെ വിളിച്ചിരുന്നു. ഈ ഫോണ്‍നമ്പരിനെ പിന്തുടര്‍ന്നാണു മണ്ണഞ്ചേരി പ്രിന്‍സിപ്പല്‍ എസ്.ഐ. കെ.ആര്‍. ബിജുവിന്റെ നേതൃത്വത്തില്‍ തട്ടിപ്പുസംഘത്തെ കയ്യോടെ പിടികൂടിയത്. തട്ടിപ്പുസംഘം ഭീഷണിപ്പെടുത്തിയാണ് ബിജുവിനെക്കൊണ്ട് എല്ലാം ചെയ്യിച്ചതെന്നു പോലീസ് പറയുന്നു. എസ്.ഐ. അശോകന്‍, എ.എസ്.ഐ. ശര്‍മ, സി.പി.ഒ.മാരായ രതീഷ്, ഷൈജു, സന്തോഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























