'ശിലാഫലകത്തിൽ പേര് വച്ചില്ല'; ആരോഗ്യകേന്ദ്രത്തിന്റെ ശിലാഫലകം അടിച്ചുതകർത്ത് ജില്ലാ പഞ്ചായത്ത് അംഗം; കോൺഗ്രസ് നേതാവിനെതിരെ കേസ്

വെള്ളനാട് ആരോഗ്യകേന്ദ്രത്തിന്റെ ശിലാഫലകം അടിച്ചുതകർത്ത് ജില്ലാ പഞ്ചായത്ത് അംഗം. ശിലാഫലകത്തിൽ പേര് വയ്ക്കാത്തതിൽ പ്രധിഷേധിച്ചാണ് കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ വെള്ളനാട് ശശി ഫലകം അടിച്ചു തകർത്തത്.
നിലവിൽ ജില്ലാ പഞ്ചായത്ത് അംഗമായ വെള്ളനാട് ശശി കഴിഞ്ഞ തവണ വെള്ളനാട് പഞ്ചായത് പ്രസിഡന്റെ ആയിരുന്നു. അന്നാണ് ആരോഗ്യ സബ് സെന്ററിന്റെ നിർമ്മാണം ആരംഭിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് അടൂർ പ്രകാശ് എം.പിയെ കൊണ്ട് സബ് സെന്ററിന്റെ ഉത്‌ഘാടനം നിർവഹിച്ച് ഫലകവും സ്ഥാപിച്ചിരുന്നു. എന്നാൽ സെന്ററിന്റെ നിർമ്മാണം പൂർത്തിയായിരുന്നില്ല.
അതേസമയം സെന്ററിന്റെ നിർമ്മാണം പൂർത്തിയായ ശേഷം പുതിയ പ്രസിഡന്റെ കെ.എസ്.രാജലക്ഷ്മി കഴിഞ്ഞ വ്യാഴാഴ്ച ആരോഗ്യകേന്ദ്രം വീണ്ടും ഉദ്‌ഘാടനം ചെയ്തു. കോൺഗ്രസാണ് പഞ്ചായത്ത് ഭരിക്കുന്നത്. എന്നാൽ പുതിയ ഫലകത്തിൽ സ്വന്തം പാർട്ടിക്കാർ പേര് പതിക്കുകയോ ഉദ്‌ഘാടനത്തിന് ക്ഷണിക്കുകയോ ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് വെള്ളനാട് ശശി ഫലകം അടിച്ചു തകർത്തത്. ചുറ്റികയും പാരയും ഉപയോഗിച്ചാണ് നേതാവ് ഫലകം തകർത്തത്.
സംഭവത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി ആര്യനാട് പോലീസിൽ പരാതിനൽകി. എന്നാൽ സംഭവത്തിൽ ആരോഗ്യ വകുപ്പ് പരാതിനൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അതിന് ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് പോലീസിന്റെ പ്രതികരണം. സംഭവത്തിൽ വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തി.
https://www.facebook.com/Malayalivartha























