സെയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ നിന്ന് കേരളം പുറത്ത്; തമിഴ്‌നാട് കേരളത്തെ പരാജയപ്പെടുത്തിയത് അഞ്ചു വിക്കറ്റിന്

സെയ്ദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്ബ്യന്മാരായ തമിഴ്നാടിനോട് തോറ്റ് കേരളം മടങ്ങി. ഇന്നലെ ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ ആദ്യ ബാറ്റിംഗിനിറങ്ങി 181 റണ്‍സെടുത്ത കേരളത്തെ കേരളത്തെ അഞ്ചു വിക്കറ്റിനാണ് തമിഴ്‌നാട് തോല്‍പ്പിച്ചത്. തമിഴ്‌നാട് 3 പന്തുകള്‍ബാക്കിനില്‍ക്കേയാണ് ലക്ഷ്യം കണ്ടത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് 181 റണ്‍സെടുത്തത്. ഓപ്പണര്‍ രോഹന്‍ കുന്നുമ്മലും (51)വിഷ്ണു വിനോദും(65*) നേടിയ അര്‍ദ്ധ സെഞ്ച്വറികളും സച്ചിന്‍ ബേബിയുടെ (33) റണ്‍സുമാണ് കേരളത്തെ മോശമല്ലാത്ത സ്കോറില്‍ എത്തിച്ചത്. രോഹന്‍ 43 പന്തുകള്‍ നേരിട്ട് അഞ്ചു ബൗണ്ടറികള്‍ പായിച്ചു. 26 പന്തില്‍ ഏഴു സിക്സും രണ്ടു ഫോറുമടക്കമായിരുന്നു വിഷ്ണുവിന്റെ അര്‍ദ്ധസെഞ്ച്വറി .
രോഹന്‍ എസ്.കുന്നുമ്മലും മുഹമ്മദ് അസ്ഹറുദ്ദീനും ചേര്‍ന്ന് 39 പന്തില്‍ 45 റണ്‍സടിച്ച് മാന്യമായ തുടക്കമിട്ടു. 14 പന്തില്‍ 15 റണ്‍സെടുത്ത അസ്ഹറുദ്ദീനെ പുറത്താക്കി സ്പിന്നര്‍ മുരുഗന്‍ അശ്വിനാണ് കൂട്ടുകെട്ട് പൊളിച്ചത്. രണ്ടാം വിക്കറ്റില്‍ സച്ചിന്‍ ബേബിക്കൊപ്പം രോഹന്‍ 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 13-ാം ഓവറില്‍ രോഹനെയും തുടര്‍ന്ന് ക്യാപ്ടന്‍ സഞ്ജു സാംസണെയും (0) സഞ്ജയ് യാദവ് കേരളത്തെ ഞെട്ടിച്ചു. തുടര്‍ന്ന് സച്ചിന്‍ ബേബിയെ കൂട്ടുപിടിച്ച് വിഷ്ണു നടത്തിയ വെടിക്കെട്ടാണ് കേരളത്തെ 181ലെത്തിച്ചത്. സച്ചിന്‍ 32 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത് 19-ാം ഓവറില്‍ മടങ്ങി. അഖില്‍ ഒന്‍പത് റണ്‍സുമായി പുറത്താകാതെ നിന്നു.
ഹരി നിഷാന്ത് (22 പന്തില്‍ 32 റണ്‍സ്), സായ് സുദര്‍ശന്‍ (31 പന്തില്‍ 46 റണ്‍സ്), നായകന്‍ വിജയ് ശങ്കര്‍ (26 പന്തില്‍ 33 റണ്‍സ്), സഞ്ജയ് യാദവ് (22 പന്തില്‍ 32 റണ്‍സ് ) എന്നിവരുടെ ബാറ്റിംഗാണ് തമിഴ്‌നാടിന് ചേസിംഗ് വിജയം നല്‍കിയത്. ഷാരൂഖ് ഖാന്‍ ഒന്‍പത് പന്തില്‍ 19 റണ്‍സുമായി പുറത്താകാതെ നിന്നു. കേരളത്തിനായി മനുകൃഷ്ണന്‍ മാത്രമാണ് ഭേദപ്പെട്ട ബൗളിംഗ് പ്രകടനം പുറത്തെടുത്തത്. നാലോവറില്‍ 26 റണ്‍സ് വഴങ്ങി മനു മൂന്ന് വിക്കറ്റ് വീഴ്ത്തി.
https://www.facebook.com/Malayalivartha























