കൊണ്ടുപോകാതിരിക്കാന്‍ പറ്റോ... കുട്ടിയെ യാത്രയാക്കുമ്പോള്‍ ആന്ധയില്‍ കണ്ടത് സിനിമാ രംഗത്തെക്കാളും വെല്ലുന്ന സീന്‍; പുത്തനുടുപ്പും പുതു ചുംബനവും നല്‍കി യാത്രയാക്കുമ്പോള്‍ പോറ്റമ്മയെ വിടാന്‍ കഴിയാതെ കുഞ്ഞ് നിലവിളിച്ചു; സങ്കടം മറച്ച് വയ്ക്കാതെ ആന്ധ്രാ ദമ്പതികള്‍

ദൈവം എത്ര പരീക്ഷണമാണ് വരുത്തുന്നത്. അല്ലെങ്കില്‍ നീണ്ട പ്രാര്‍ത്ഥനയും വഴിപാടും നടത്തിയിട്ടും കുട്ടികളുണ്ടായില്ല. അവസാനം ഒരു കുട്ടിയെ ദത്തെടുക്കാന്‍ നോക്കിയപ്പോള്‍ കിട്ടിയത് കേരളത്തില്‍ നിന്നുള്ള പൊന്നോമന. കളിയും ചിരിയും കൊഞ്ചലുമായി ആ കുഞ്ഞ് അവരുടെ ഹൃദയത്തില്‍ ചേക്കേറി. അവസാനം ഇപ്പോള്‍ ഇങ്ങനെയായി.
അമ്മയറിയാതെ ദത്ത് നല്‍കിയെന്ന വിവാദത്തില്‍ ഉള്‍പ്പെട്ട കുഞ്ഞിനെ തിരികെയെത്തിക്കാന്‍ ആന്ധ്രയിലെ വിജയവാഡയിലെത്തിയ ഉദ്യോഗസ്ഥ സംഘം സാക്ഷിയായത് വികാരനിര്‍ഭരമായ രംഗങ്ങള്‍ക്ക്. ജില്ലാ ക്രൈംബ്രാഞ്ചിലെ രണ്ട് എസ്‌ഐമാരും ഉദ്യോഗസ്ഥയും ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥയുമാണ് സംഘത്തിലുണ്ടായിരുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് എസി അനില്‍കുമാറിനായിരുന്നു മേല്‍നോട്ടം.
കുട്ടിയെ കൈമാറണമെന്ന ശിശുക്ഷേമ സമിതിയുടെ നിര്‍ദേശം ദത്തെടുത്ത അധ്യാപക ദമ്പതികളെ നേരത്തേ തന്നെ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥ സംഘം പുറപ്പെടുന്ന കാര്യവും ഔദ്യോഗികമായി അറിയിച്ചു. കോടതിയുടെ ഉത്തരവില്ലാതെ കുട്ടിയെ കൈമാറിയാല്‍ നിയമപ്രശ്‌നം ഉണ്ടാകുമോയെന്ന് ദമ്പതികള്‍ ആരാഞ്ഞു. കോടതി നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ ദമ്പതികളെ അറിയിച്ചു. വാര്‍ത്തകളിലൂടെ വിവരങ്ങള്‍ അറിഞ്ഞിരുന്നതായി വ്യക്തമാക്കിയ ദമ്പതികള്‍ യഥാര്‍ഥ അമ്മയ്ക്കു നീതി ലഭിക്കണമെന്ന നിലപാടാണെന്ന് അറിയിച്ചു.
പുതിയ വസ്ത്രങ്ങളടക്കം നല്‍കിയാണ് ദമ്പതികള്‍ കുഞ്ഞിനെ യാത്രയാക്കിയത്. അവസാനമായി കുഞ്ഞിന് ചുംബനം നല്‍കുമ്പോള്‍ ആ ദമ്പതികളുടെ കണ്ണ് നിറഞ്ഞു. കുട്ടിയെ അടര്‍ത്തി മാറ്റിയപ്പോള്‍ അത് വാവിട്ട് വിളിച്ചു. കൊണ്ടുപോകാതിരിക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോയെന്ന് ആരാഞ്ഞെങ്കിലും കോടതി വിധി ചൂണ്ടിക്കാട്ടിയതോടെ മരണ വീടിന് സമാനമായി.
ദത്തെടുത്തത് നടപടിക്രമങ്ങള്‍ പാലിച്ചാണെന്ന് ദമ്പതികള്‍ ഉദ്യോഗസ്ഥരോടു പറഞ്ഞു. ദത്തെടുക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സൈറ്റില്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചു. വഞ്ചിയൂര്‍ കുടുംബക്കോടതിയില്‍ സിറ്റിങ് ഉണ്ടായിരുന്നു. വിവാദങ്ങള്‍ മനോവിഷമമുണ്ടാക്കിയെന്നും അവര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. കുട്ടിയെ ദത്തെടുത്തശേഷം സ്വന്തം സ്ഥലത്തുനിന്നുമാറി മറ്റൊരു സ്ഥലത്താണ് ദമ്പതികള്‍ താമസിച്ചിരുന്നത്. കുട്ടിയെ അപ്രതീക്ഷിത സാഹചര്യത്തില്‍ തിരിച്ചു കൊടുക്കേണ്ടി വന്നതിനാല്‍ വീണ്ടും ദത്തിന് അപേക്ഷിക്കുകയാണെങ്കില്‍ ദമ്പതികള്‍ക്കു മുന്‍ഗണന ലഭിക്കും.
തന്റെ നെഞ്ചിന്റെ ചൂടില്‍നിന്ന് ആ കുഞ്ഞിക്കൈകളെ അടര്‍ത്തിമാറ്റുമ്പോള്‍, അമ്മയെ പിരിയുന്നതിന്റെ സങ്കടത്തില്‍ ആ കുഞ്ഞു വിങ്ങിക്കരയുന്നത് നിസ്സഹായയായി കേട്ടുനില്‍ക്കേണ്ടിവന്നവരാണ് ആ മാതാപിതാക്കള്‍. കുഞ്ഞിനെ തിരിച്ചുകിട്ടണമെന്ന അനുപമയുടെ ആവശ്യത്തിനൊപ്പം നില്‍ക്കുമ്പോഴും മലയാളികള്‍ ആന്ധ്ര സ്വദേശികളായ ആ അച്ഛന്റെയും അമ്മയുടെയും സങ്കടത്തിന്റെ പൊള്ളലറിയുന്നുണ്ട്.
വിവാഹം കഴിഞ്ഞ് ഏറെക്കാലമായിട്ടും കുട്ടികളില്ലാതിരുന്ന ആ ദമ്പതികള്‍ എത്ര പ്രതീക്ഷയോടെയാവും ഒരു കുഞ്ഞിനെ ദത്തെടുത്തത്. അമ്മയുടെ ചൂടും അച്ഛന്റെ ലാളനയും അനുഭവിക്കാന്‍ ഭാഗ്യമില്ലാതെപോയ ഒരു പൊന്നോമനയെ കൂടെക്കൂട്ടുമ്പോള്‍ തങ്ങളുടെ ഇനിയുള്ള ജീവിതത്തിന് അര്‍ഥവും നിറവുമുണ്ടാകുമെന്ന് അവര്‍ സ്വപ്നം കണ്ടിട്ടുണ്ടാവും. ഈ രാജ്യത്തെ, ലളിതമല്ലാത്ത ദത്തെടുക്കല്‍ നിയമങ്ങളെല്ലാം പാലിച്ച്, കാത്തുകാത്തിരുന്നാണ് ഒടുവില്‍ അവരും ഒരമ്മയും അച്ഛനുമായത്. കുഞ്ഞിനെ പൊന്നുപോലെ നോക്കുമ്പോള്‍ ഒരിക്കലും വിചാരിച്ചില്ല ഇങ്ങനെയൊരു വേര്‍പിരിയല്‍. സോഷ്യല്‍ മീഡിയയില്‍ പലരും ആ മാതാപിതാക്കളുടെ വേദന പങ്കുവയ്ക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച കുട്ടിയെ ശിശുക്ഷേമ സമിതിയുടെ മേല്‍നോട്ടത്തില്‍ പാളയത്തെ നിര്‍മല ശിശുഭവനില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെയും അനുപമയുടേയും അജിത്തിന്റെയും ഡിഎന്‍എ സാംപിള്‍ ശേഖരിച്ചു. കോടതി വിധി ഉണ്ടാകുന്നതുവരെ കുട്ടി നിര്‍മല ശിശുഭവനില്‍ തുടരും.
" f
https://www.facebook.com/Malayalivartha
























