ആന്ധ്ര ദമ്പതികളുടെ അടുത്ത് നിന്ന് കൊണ്ടുവന്ന കുഞ്ഞ് അനുപമയുടേയോ?, ഡിഎൻഎ പരിശോധനഫലം ഇന്ന് ലഭിച്ചേക്കും, ശിശുക്ഷേമ സമിതിക്ക് മുന്നിൽ സമരം തുടർന്ന് അനുപമ

അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഡിഎൻഎ പരിശോധനഫലം ഇന്ന് ലഭിച്ചേക്കും. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നൊളജിയിലാണ് ഡിഎൻഎ പരിശോധന നടക്കുന്നത്. ഇന്നലെ ഇരുവരേയും രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിൽ എത്തിച്ച് ഇവരുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിരുന്നു.
കുഞ്ഞിന്‍റെ സാമ്പിള്‍ നിർമ്മലാ ശിശു ഭവനിലെത്തി അധികൃതർ ശേഖരിക്കുകയായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറുന്ന റിപ്പോർട്ട് ഈ മാസം 29 ന് കോടതിയിൽ സമർപ്പിക്കും. ഡിഎൻഎ ഫലം പോസിസ്റ്റീവായാൽ കുഞ്ഞിനെ തിരികെ നൽകാനുള്ള നടപടികള്‍ CWC സ്വീകരിക്കും. നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലായിരിക്കും തുടർന്നുള്ള നടപടികള്‍.
അതേസമയം അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നിൽ നടത്തുന്ന സമരം തുടരുകയാണ്. ആന്ധ്രയിൽ നിന്ന് തിരികെയെത്തിച്ച കുഞ്ഞിപ്പോൾ നിർമലാ ഭവൻ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. കുഞ്ഞിനെ കാണണമെന്നാവശ്യപ്പെട്ട് അനുപമ കത്ത് നൽകിയിരുന്നുവെങ്കിലും ഇത് അനുവദിച്ചിട്ടില്ല. അനുപമയ്ക്ക് കുഞ്ഞിനെ കാണാൻ ഇപ്പോഴനുമതി നൽകാനാകില്ലെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജും വ്യക്തമാക്കിയത്.
ഇക്കാര്യത്തിൽ നിയമവശം പരിശോധിച്ച് വരികയാണ്. നിയമപരമായി നടപടികൾ പൂർത്തിയാക്കിയ ശേഷം കോടതി വഴി മാത്രമേ കുഞ്ഞിനെ കൈമാറാനാകൂ. ഇക്കാര്യത്തിൽ നിയമപരമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഉണ്ടെങ്കിൽ അത് ചെയ്യാനാണ് നൽകിയിരിക്കുന്ന നിർദേശം.
അനുപമയ്ക്ക് കുഞ്ഞിനെക്കാണാൻ നിയമപരമായ സാധ്യതയുണ്ടെങ്കിൽ അത് വേണമെന്നാണ് നിലപാടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ദത്ത് വിവാദത്തിൽ തുടർനടപടി ക്രമങ്ങൾ അതിവേഗത്തിൽ തന്നെ പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha
























