ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകം; ഒരു പോപ്പുലര്‍ ഫ്രണ്ട് നേതാവ് കൂടി അറസ്റ്റില്‍; മറ്റുപ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹി തന്നെയാണ് വീണ്ടും അറസ്റ്റിലായിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിടുന്നില്ല.
അറസ്റ്റിലായ രണ്ടുപേരും പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളായതിനാല്‍ ഈ സംഘടനയ്ക്ക് സഞ്ജിതിന്‍റെ കൊലപാതകവുമായുള്ള ബന്ധം മറച്ചുവെയ്ക്കാന്‍ കഴിയാത്ത വിധം വെളിപ്പെട്ടിരിക്കുകയാണ്. കൊലപാതക ശൈലിയിലെ വൈദഗ്ധ്യം തിരിച്ചറിഞ്ഞ് ഇത് പ്രൊഫഷണലായി കൊല ചെയ്യുന്നവരാണെന്ന് പൊലീസ് നിഗമനത്തിലെത്തിയിരുന്നു.
സഞ്ജിത്തിന്‍റെ കൊലപാതകത്തില്‍ തിങ്കളാഴ്ച നെന്മാറ സ്വദേശി സലാമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചൊവ്വാഴ്ച സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തിരുന്നു. സംഭവ സമയത്ത് വാഹനമോടിച്ചത് ഇയാളാണെന്നാണ് വിവരം.
ചൊവ്വാഴ്ച അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്‍റെ പേരോ മറ്റ് വിശദാംശങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണഘട്ടത്തിലായതിനാല്‍ പ്രതിയുടെ പേര് വിവരങ്ങള്‍ പുറത്ത് വിടാനാകില്ലെന്നാണ് പോലീസ് പറയുന്നത്. സഞജിത്തിന്‍റെ കൊലപാതകത്തില്‍ ഇയാള്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.
സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിയുകയാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് മറ്റ് ജില്ലകളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























