ഇത്രത്തോളമെത്തിയ സ്ഥിതിക്ക്... കേള്‍ക്കുമ്പോള്‍ ദുരഭിമാനമോര്‍ത്ത് രംഗത്ത് വരാന്‍ മടിക്കുന്ന വിഷയമായിട്ടും അനുപമ ചങ്കൂറ്റത്തോടെ വന്നത് കൊണ്ട് മാത്രമാണ് കുഞ്ഞിനെ തിരികെ ലഭിച്ചത്; പൊതു സമൂഹം ഈ വിഷയം ചര്‍ച്ചയായില്ലെങ്കില്‍ കുഞ്ഞ് ആരാരുമറിയാതെ ആന്ധ്രയില്‍ വളര്‍ന്നേനെ

ഒരു കാര്യത്തിന് ഇറങ്ങി തിരിച്ചാല്‍ ഇറങ്ങി തിരിച്ചത് പോലെയിരിക്കണമെന്ന് പറയാറില്ലേ അതുപോലെയാണ് അനുപമയുടെ കാര്യം. വളരെയേറെ വെല്ലുവിളികളാണ് അനുപമയുടെ മുമ്പിലുണ്ടായിരുന്നത്. സമരം ചെയ്യേണ്ടത് സ്വന്തം മാതാപിതാക്കളോടാണ്. സ്വന്തം പാര്‍ട്ടിയോടാണ്. വിഷയം നാണക്കേടുള്ളതുമാണ്. പൊതു പ്രവര്‍ത്തകനായ അച്ഛനും താനും ഉള്‍പ്പെടെ എല്ലാവരേയും പൊതുസമൂഹം ചര്‍ച്ച ചെയ്യും. നാട്ടുകാര്‍ ചിരിക്കും.
പക്ഷെ സ്വന്തം ചോരക്കുഞ്ഞ് അതുമാത്രമാണ് അനുപമ മനസില്‍ കണ്ടത്. ബാക്കിയെല്ലാ ദുരഭിമാനങ്ങളും മാറി നിന്നു. അനുപമയ്ക്ക് കുഞ്ഞിനെ കിട്ടി. പേരൂര്‍ക്കട സ്വദേശി അനുപമ എസ്.ചന്ദ്രന്റെ അസാധാരണമായ പോരാട്ടവും വിജയവും രാജ്യത്തു തന്നെ ഇത്തരത്തിലുള്ള ആദ്യ സംഭവമാണ്.
സ്വന്തം കുഞ്ഞിനെത്തേടിയുള്ള ഒരമ്മയുടെ അന്വേഷണവും പോരാട്ടവും തെരുവിലെ സമരവും, പ്രതിസ്ഥാനത്തു സ്വന്തം മാതാപിതാക്കള്‍ മുതല്‍ ഭരിക്കുന്ന പാര്‍ട്ടിയും സര്‍ക്കാര്‍ സംവിധാനങ്ങളും വരെയാണ് ഉണ്ടായിരുന്നത്. ഒടുവില്‍ ഡിഎന്‍എ പരിശോധനയിലൂടെ മാതൃത്വം ഉറപ്പിച്ചു.
കുഞ്ഞിനെ അനുപമയില്‍നിന്ന് അകറ്റാന്‍ കൂട്ടുനിന്ന സംവിധാനങ്ങള്‍ക്കൊപ്പം സിപിഎമ്മിനെയും പ്രതിരോധത്തിലാക്കിയ വിവാദത്തില്‍ പാര്‍ട്ടി അനുഭാവികളുടെ അടക്കം സൈബര്‍ ആക്രമണങ്ങളും നേരിട്ടാണ് അനുപമ കുഞ്ഞിനെ വീണ്ടെടുക്കുന്നത്. ദുരഭിമാനവും പാര്‍ട്ടി സ്വാധീനവുമെല്ലാം ചേര്‍ന്നു സൃഷ്ടിച്ച തെറ്റുകളുടെയും ക്രമക്കേടുകളുടെയും വലിയ പരമ്പരയും വിവാദത്തോടെ വെളിച്ചത്തായി.
വിവാഹിതനായ ഒരാളുമായുളള ബന്ധത്തില്‍ വിവാഹത്തിനു മുന്‍പേ കുഞ്ഞുണ്ടായതാണ് അതിനെ വേര്‍പെടുത്താന്‍ അനുപമയുടെ രക്ഷിതാക്കളെ പ്രേരിപ്പിച്ചത്. അതിനായി പാര്‍ട്ടി സ്വാധീനം ഉപയോഗിച്ചു ശിശുക്ഷേമ സമിതിയില്‍ വരെ നിയമവിരുദ്ധ ഇടപെടല്‍ നടത്തിയെന്നാണ് ആക്ഷേപം. പരാതി അവഗണിച്ചു ദത്ത് നടപടികള്‍ക്കു നിയമപരമായ മേല്‍നോട്ടം വഹിച്ച സിഡബ്ല്യുസിയും പ്രതിക്കൂട്ടിലാണ്.
കുഞ്ഞിന്റെ അച്ഛനായ അജിത് വിവാഹമോചനം നേടിയ ശേഷം അനുപമയ്‌ക്കൊപ്പം ജീവിതം ആരംഭിച്ചതോടെയാണു രക്ഷിതാക്കള്‍ വേര്‍പെടുത്തിയ കുഞ്ഞിനായുള്ള അന്വേഷണം ആരംഭിച്ചത്. പാര്‍ട്ടി തലത്തില്‍ ഉന്നത നേതാക്കളെയടക്കം കണ്ടു സഹായം തേടിയെങ്കിലും അവഗണിച്ചതോടെ മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനും മുന്നില്‍ പ്രശ്‌നം എത്തുകയായിരുന്നു. അതോടെ സര്‍ക്കാരും 'അനുപമയ്ക്കും കുഞ്ഞിനും ഒപ്പം' എന്നു പ്രഖ്യാപിച്ച് നടപടികള്‍ സ്വീകരിച്ചു.
സര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ട് കോടതി ദത്തു നടപടികള്‍ റദ്ദാക്കി. ശുശുക്ഷേമ സമിതിയിലെ ഷിജുഖാനെതിരെ നടപടി ആവശ്യപ്പെട്ട് അനുപമയും അജിത്തും ശിശുക്ഷേമ സമിതിക്കു മുന്നില്‍ സത്യഗ്രഹം തുടങ്ങി. സാമൂഹിക പ്രവര്‍ത്തക പി.ഇ. ഉഷയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഐക്യദാര്‍ഢ്യ സമിതി സമരത്തിനു പിന്തുണയുമായെത്തി.
ഇതിനിടെയാണ് ആന്ധ്രപ്രദേശിലെ ദമ്പതികള്‍ക്കു കൈമാറിയ കുഞ്ഞിനെ തിരികെ എത്തിച്ച് ഡിഎന്‍എ പരിശോധന നടത്താന്‍ സിഡബ്ല്യുസി കഴിഞ്ഞ 15ന് ഉത്തരവിട്ടത്. തുടര്‍ന്നാണ് കുഞ്ഞിനെ ആന്ധ്രയില്‍ നിന്നും കൊണ്ടുവന്ന് ഡിഎന്‍എ പരിശോധന നടത്തിയത്.
അതിനിടെ സമരപന്തലില്‍ കെകെ രമ എംഎല്‍എയുമെത്തി. ഒരമ്മയ്ക്കു കുഞ്ഞിനു വേണ്ടി തെരുവില്‍ കിടക്കേണ്ട സാഹചര്യമൊരുക്കിയത് ഭരണകൂടമാണെന്നു കെ.കെ.രമ പറഞ്ഞു. മുഖ്യമന്ത്രിയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍ അടക്കമുള്ളവരുമാണ് അനുപമയ്ക്ക് ഈ ഗതി വരുത്തിയത്. തന്റെ കുഞ്ഞിനെ ആവശ്യപ്പെട്ട് അനുപമ പരാതി നല്‍കിയപ്പോള്‍ മറുവശത്തു ദത്തു നടപടികള്‍ പുരോഗമിക്കുകയായിരുന്നു എന്നും രമ പറഞ്ഞു.
അങ്ങനെ സംഭവവഹുലമായ വിശേഷങ്ങള്‍ക്ക് ശേഷമാണ് അനുപമയ്ക്ക് കുഞ്ഞിനെ തിരികെ ലഭിക്കുന്നത്. അനുപമയുടെ ഈ പോരാട്ട വീര്യം ഇനിയും അടക്കിപ്പിടിച്ച് കഴിയുന്ന പലര്‍ക്കും പ്രചോദനം തന്നെയാണ്.
https://www.facebook.com/Malayalivartha

























