മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി കേസിലെ ഇടപാടുകളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്താനുള്ള നീക്കങ്ങളുമായി വിജിലൻസ്; ബോർഡിലെ സീനിയർ എൻജിനീയർ ജെ. ജോസ്മോന്റെ വീട്ടിൽ വ്യാഴാഴ്ച രാത്രി വിജിലൻസ് പരിശോധന നടത്തി; ഒന്നര ലക്ഷത്തോളം രൂപയും വിദേശ കറൻസികളും സ്വർണവും പിടിച്ചെടുത്തു

മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് നിരവധി വെളിപ്പെടുത്തലുകൾ ഇപ്പോൾ പുറത്ത് വരികയാണ്. കൈക്കൂലി കേസിലെ ഇടപാടുകളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്താനുള്ള നീക്കങ്ങൾക്കൊരുങ്ങുകയാണ് വിജിലൻസ്. മലിനീകരണ നിയന്ത്രണ ബോർഡിലെ സീനിയർ എൻജിനീയർ ജെ. ജോസ്മോന്റെ വീട്ടിൽ വ്യാഴാഴ്ച രാത്രി വിജിലൻസ് പരിശോധന നടത്തിയിരുന്നു.
കൊല്ലം എഴുകോൺ ചീരങ്കാവിലുള്ള വീട്ടിലായിരുന്നു പരിശോധന നടന്നത്. വ്യാഴാഴ്ച രാത്രി വൈകിയായിരുന്നു ജോസ്മോന്റെ വീട്ടിൽ പരിശോധന നടത്തിയത്. ഒന്നര ലക്ഷത്തോളം രൂപയും വിദേശ കറൻസികളും സ്വർണവും അവിടെ നിന്നും പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. 1.97 കോടി രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും കണ്ടെത്തുകയുണ്ടായി .
20 സെന്റ് സ്ഥലത്തിൽ 3500 ചതുരശ്രയടി വിസ്തീർണമുള്ള ആഡംബര വീടും, വാഗമൺ ഭാഗത്ത് 7.5 സെന്റ് സ്ഥലവും റിസോർട്ടും, എഴുകോൺ ഭാഗത്ത് 12 സെന്റ് സ്ഥലവും ഇരുനിലകളിലായി 5 കടമുറികളും 2 ഫ്ലാറ്റുകളും, എഴുകോൺ ഭാഗത്ത് 5 സെന്റ് സ്ഥലവും വീടും വ്യാപാര സമുച്ചയവും ഉണ്ടെന്നു വിജിലൻസ് കണ്ടെത്തുകയുണ്ടായി. 18 ലക്ഷവും 5 ലക്ഷവും വിലവരുന്ന 2 കാറുകളും അവിടെ ഉണ്ടായിരുന്നു.
ലോക്കറിൽ 72 പവൻ സ്വർണമുണ്ടായിരുന്നു. കൂടാതെ വീട്ടിൽ 40 പവൻ സ്വർണവും സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തുകയുണ്ടായി. പോരാത്തതിന് വിവിധ ബാങ്കുകളിൽ 48 നിക്ഷേപങ്ങളിലായി 1.97 കോടി രൂപ സ്ഥിര നിക്ഷേപവും വിജിലൻസ് കണ്ടെത്തി. 2 ലക്ഷം രൂപ മുഖവിലയുള്ള 200 കടപ്പത്രവും, നെടുമ്പാശേരി വിമാനത്താവളത്തിലും മൾട്ടി സ്പെഷ്യൽറ്റി ആശുപത്രിയിലും വൻതുകയുടെ ഓഹരികൾ ഉണ്ടെന്നും കണ്ടെത്തുകയുണ്ടായി .
1.56 ലക്ഷം രൂപയുടെ നോട്ടുകളും 239 അമേരിക്കൻ ഡോളർ, 835 കനേഡിയർ ഡോളർ, 4725 യുഎഇ ദിർഹം, ഒരു ഖത്തർ റിയാൽ എന്നിവയും പിടിച്ചെടുക്കുകയുണ്ടായി . ഇൻഷുറൻസ് പോളിസികൾ, മ്യൂച്വൽ ഫണ്ട് എന്നിവയിലായി 15 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്നും വിജിലൻസ് സംഘം വെളിപ്പെടുത്തി.
മലിനീകരണ നിയന്ത്രണ ബോർഡിലെ അഴിമതി കഥകളും കൈക്കൂലി ഇടപാടുകളും ഒക്കെ പുറത്ത് വരുമ്പോൾ അക്ഷരാർത്ഥത്തിൽ സകലരും അമ്പരന്നു പോകുകയാണ്. വിജിലൻസ് റെയ്ഡിലൂടെ സകല കള്ളത്തരങ്ങളും കണ്ടെത്താനും സാധിച്ചു. ജോസ്‌മോൻ കോട്ടയത്ത് എൻവയൺമെന്റ് എൻജിനീയറായി ജോലി ചെയ്യുമ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
പിജെ ട്രേഡ്സ് ടയർ റീട്രെഡിങ് എന്ന സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കി നൽകാൻ സ്ഥാപന ഉടമ പാലാ ഉള്ളനാട് പനന്താനത്ത് ജോബിൻ സെബാസ്റ്റ്യനിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പരാതി ഉയരുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ജോസ്മോന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്.
ബോർഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫിസിൽ സീനിയർ എൻവയൺമെന്റ് എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു ജോസ്മോൻ . കേസിലെ രണ്ടാം പ്രതിയാണ് ജോസ്മോൻ. . ജോബിനിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ മലിനീകരണ നിയന്ത്രണ ബോർഡ് കോട്ടയം ജില്ലാ എൻവയൺമെന്റ് എൻജിനീയർ എ.എം.ഹാരിസിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.
എ.എം. ഹാരിസിന്റെ ഫ്ളാറ്റിലും റെയ്ഡ് നടന്നിരുന്നു. ഹാരിസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാൾ താമസിക്കുന്ന ആലുവയിലെ ഫ്ലാറ്റിൽ എത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് കണക്കിൽപെടാത്ത 17 ലക്ഷത്തോളം രൂപ കണ്ടെടുത്തത്. നോട്ട് എണ്ണാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് പിന്നീട് നോട്ടെണ്ണൽ മെഷീൻ എത്തിച്ചായിരുന്നു നോട്ടെണ്ണൽ പൂർത്തിയാക്കിയത്. വിവിധ ബാങ്കുകളിൽ കണക്കിൽപെടാത്ത ലക്ഷക്കണക്കിനു രൂപയുടെ നിക്ഷേപവും വിജിലൻസ് സംഘം കണ്ടെത്തുകയുണ്ടായി.
https://www.facebook.com/Malayalivartha