കൊടുമണ്ണില്‍ സിപിഐ നേതാക്കളെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഓടിച്ചിട്ട് മർദിച്ചു.... ആക്രമണം അങ്ങാടിക്കല്‍ സെര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന് പിന്നാലെ....ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറൽ

പത്തനംതിട്ട കൊടുമണ്ണില്‍ സിപിഐ നേതാക്കളെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റോഡിലിട്ട് ഓടിച്ചിട്ട് മര്‍ദിച്ചതായി പരാതി. അങ്ങാടിക്കല്‍ സെര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സിപിഐ നേതാക്കളെ ആക്രമിച്ചതെന്നും പരാതിയില്‍ പറയുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതും പ്രചരിപ്പിച്ചതുമെന്നാണ് അറിയുന്നത്.
യുവജന സംഘടന നേതാക്കള്‍ തമ്മില്‍ സമൂഹ മാധ്യമങ്ങളിലൂടെയും വെല്ലുവിളികളുണ്ടായി. ഇതിനിടെയാണ് സിപിഐ നേതാക്കളെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഡിവൈഎഫ്‌എയുടെ സമൂഹമാധ്യമ ഗ്രൂപുകളിലൂടെ പ്രചരിച്ചത്.
ഈ ദൃശ്യങ്ങള്‍ കാണിച്ച് ഡിവൈഎഫ്‌ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നും എഐവൈഎഫ് പ്രവര്‍ത്തകര്‍ പറയുന്നു. സംഭവം നടന്ന് ഇത്രയും ദിവസം ആയിട്ടും പൊലീസ് പ്രതികള്‍ക്കെതിരെ നടപടി എടുക്കാത്തത് സിപിഎമിനെ സഹായിക്കാന്‍ വേണ്ടിയാണെന്നാണ് സിപിഐ ആരോപണം.
ശനിയാഴ്ച സിപിഐ ജില്ലാ സെക്രടറി എപി ജയന്‍ അസിസ്റ്റന്റ് സെക്രടറി ഡി സജി തുടങ്ങിയ നേതാക്കളുടെ നേതൃത്തില്‍ അടൂര്‍ ഡിവൈഎസ്പി ഓഫിസില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. ഇപ്പോള്‍ പുറത്ത് വന്ന ദൃശ്യങ്ങള്‍ സഹിതം വീണ്ടും സിപിഐ നേതാക്കള്‍ പൊലീസിനെ സമീപിച്ചു. സംസ്ഥാന എല്‍ഡിഎഫ് നേതൃത്വത്തിനും സിപിഐ ജില്ലാ സെക്രടറി പരാതി നല്‍കി.
സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നടന്ന കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് അങ്ങാടിക്കല്‍ സ്‌കൂള്‍ ജംഗ്ഷനില്‍ വച്ചാണ് സിപിഐ നേതാക്കളെ ആക്രമിച്ചതെന്നാണ് പരാതി. സിപിഐ കൊടുമണ്‍ ലോകല്‍ കമിറ്റി സെക്രടറി സുരേഷ് ബാബുവിനേയും മണ്ഡലം സെക്രടറിയേറ്റ് അംഗം ഉദയകുമാറിനേയുമാണ് നടുറോഡിലിട്ട് അതിക്രൂരമായി തല്ലിചതച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.
ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷത്തിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ചയായി കൊടുമണ്‍ അങ്ങാടിക്കല്‍ മേഖലയില്‍ സിപിഎം സിപിഐ സംഘര്‍ഷങ്ങളും തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച സിപിഐ, എഐവൈഎഫ് നേതാക്കളുടെ വീടുകള്‍ക്ക് നേരെയും അക്രമം ഉണ്ടായതായും പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























