മന്ത്രിസഭ അംഗീകരിച്ച ഭേദഗതികളിന്മേൽ നിയമോപദേശം തേടാൻ ഗവർണർ; ഗവർണറുടെ നിയമോപദേഷ്ടാവിനു പുറമേ, ആവശ്യമെങ്കിൽ ഡൽഹിയിലെ നിയമവിദഗ്ധരുമായും ബന്ധപ്പെടും; ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യമുയർത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഗവർണർക്കു കത്തു നൽകി; 'ലോകായുക്തയിൽ' ആളിക്കത്തി പ്രതിപക്ഷം

കഴിഞ്ഞ ദിവസമായിരുന്നു ലോകായുക്തയുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഉടലെടുത്ത് തുടങ്ങിയത്. പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ കൈകാര്യം ചെയ്യുന്ന ലോകായുക്തയുടെ അധികാരത്തിനു കൂച്ച് വിലങ്ങിട്ട് ഓർഡിനൻസ് കൊണ്ടുവരാനുള്ള തീരുമാനം സർക്കാർ എടുത്തിരുന്നു. എന്നാൽ സർക്കാരിന്റെ ഈ തീരുമാനം വമ്പൻ വിവാദങ്ങളിലേക്ക് കടന്നിരുന്നു .
എന്നാൽ ഇതിനിടയിൽ അക്ഷരാർത്ഥത്തിൽ മന്ത്രിമാരെ ഞെട്ടിക്കുന്ന ഒരു നീക്കമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയിരിക്കുന്നത്. മന്ത്രിസഭ അംഗീകരിച്ച ഭേദഗതികളിന്മേൽ നിയമോപദേശം തേടാൻ ഗവർണർ തീരുമാനിച്ചു. ഗവർണറുടെ നിയമോപദേഷ്ടാവിനു പുറമേ, ആവശ്യമെങ്കിൽ ഡൽഹിയിലെ നിയമവിദഗ്ധരുമായും ബന്ധപ്പെടുവാനും അദ്ദേഹം തീരുമാനിച്ചിരിക്കുകയാണ്.
അധികാര സ്ഥാനത്തുള്ളവർ അഴിമതി നേരിടുന്നെങ്കിൽ ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു ലോകായുക്തയ്ക്ക് പ്രഖ്യാപിക്കാൻ അധികാരമുണ്ട്. എന്നാൽ ലോകായുക്ത അങ്ങനെ പ്രഖ്യാപിച്ചാൽ ബന്ധപ്പെട്ട അധികാരികൾക്കു ഹിയറിങ് നടത്തി അത് അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്ന ഭേദഗതിയാണു സർക്കാർ കൊണ്ടുവരാൻ ശ്രമിക്കുന്നത് . മുഖ്യമന്ത്രി പിണറായി വിജയനും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനുമെതിരായ പരാതികൾ ലോകായുക്ത പരിഗണിക്കുകയാണ്.
ഈയൊരു സാഹചര്യത്തിൽ ഓർഡിനൻസ് കൊണ്ട് വരുന്നതിനെ എതിർക്കുകയാണ് പ്രതിപക്ഷം . എന്നാൽ ഈ ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യമുയർത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഗവർണർക്കു കത്തു നൽകുകയുണ്ടായി. സതീശന്റെ നേതൃത്വത്തിൽ നാളെ രാവിലെ ഗവർണറെ കാണുവാനൊരുങ്ങുകയാണ് യുഡിഎഫ് പ്രതിനിധിസംഘം.
ഭേദഗതിക്കെതിരെ വിരമിച്ച ഹൈക്കോടതി ജഡ്ജിമാർ അടക്കമുള്ളവർ രംഗത്തുവന്നിട്ടുണ്ട്. സർക്കാരും സിപിഎമ്മും ഉന്നയിക്കുന്ന വാദം അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശപ്രകാരമുള്ള നടപടിയാണു ഇതെന്നാണ് . കഴിഞ്ഞ സർക്കാരിന്റെ കാലത്തു ബന്ധുനിയമനക്കേസിൽ ലോകായുക്ത റിപ്പോർട്ട് കാരണം കെ.ടി.ജലീൽ മന്ത്രിസ്ഥാനം രാജി വച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു എജി നിയമോപദേശം നൽകിയത്.
എൻസിപി സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ഉഴവൂർ വിജയന്റെയും കെ.കെ.രാമചന്ദ്രൻനായർ എംഎൽഎയുടെയും മരണത്തിന് ശേഷം കുടുംബങ്ങൾക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നു സഹായം നൽകിയതിനെതിരായ കേസുകൾ ലോകായുക്തയ്ക്കു മുന്നിൽ ഇപ്പോഴും നിലനിൽക്കുന്നു. കണ്ണൂർ സർവകലാശാലാ വിസി പുനർനിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ബിന്ദുവിനെതിരായ ഹർജിയും ഇപ്പോൾ പരിഗണനയിലിരിക്കുകയാണ്.
ലോകായുക്തയ്ക്ക് ഉപദേശക പദവി മാത്രമേയുള്ളൂ എന്ന നിരീക്ഷണം ഹൈക്കോടതി നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞയാഴ്ച ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ അധികാരത്തിൽ നേരിയ ഭേദഗതി വരുത്തുന്നുവെന്നാണു അറിയിച്ചത്. ഓർഡിനൻസിന്റെ കരട് കഴിഞ്ഞദിവസംകിട്ടിയപ്പോൾ മാത്രമായിരുന്നു ലോകായുക്തയുടെ അധികാരത്തെ പറിച്ചെടുക്കുന്ന ഭേദഗതിയാണിതെന്നു മന്ത്രിമാർ പോലും അറിഞ്ഞത്.
https://www.facebook.com/Malayalivartha


























