ഈ റിപ്പബ്ലിക് ദിനത്തിൽ മഹാത്മാവിന്റെ ഇഷ്ട ഗാനമുയരുകയില്ല, ഇന്ത്യ ഗേറ്റിൽ നമ്മൾ കെടാതെ കാത്തു സൂക്ഷിച്ച അമർ ജവാൻ ജ്യോതിയുമില്ല; ആ പതിവുകൾക്ക് വിരാമമിട്ടു; ഇങ്ങനെ വെറുത്തും വിഘടിച്ചു നിന്നുമാണോ റിപ്പബ്ലിക് ദിനം നമ്മൾ ആഘോഷിക്കേണ്ടത്? മഹത്തായ പാരമ്പര്യം ഉൾകൊള്ളുന്ന ഈ രാജ്യം മുന്നോട്ടാണോ പിന്നോട്ടാണോ സഞ്ചരിക്കുന്നത്? റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് പ്രതിപക്ഷ വേതാവ് വി ഡി സതീശൻ

രാജ്യത്തിന്റെ 73 മത് റിപ്പബ്ലിക് ദിനാഘോഷമാണിന്ന്. എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് രംഗത്ത്‍ വന്നിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; രാജ്യത്തിന്റെ 73 മത് റിപ്പബ്ലിക് ദിനാഘോഷമാണിന്ന്. ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്നതിന്റെ 72 വർഷങ്ങൾ.
അഭിമാനത്തോടെയാണ് ലോകത്തിന് മുന്നിൽ ലോക നേതാക്കളെ സാക്ഷിയാക്കി നാം ഇത്ര കാലവും റിപ്പബ്ലിക് ദിനമാഘോഷിച്ചത്. എന്നാൽ ഈ റിപ്പബ്ലിക് ദിനത്തിൽ മഹാത്മാവിന്റെ ഇഷ്ട ഗാനമുയരുകയില്ല, ഇന്ത്യ ഗേറ്റിൽ നമ്മൾ കെടാതെ കാത്തു സൂക്ഷിച്ച അമർ ജവാൻ ജ്യോതിയുമില്ല. ആ പതിവുകൾക്ക് വിരാമമിട്ടു.
ഇങ്ങനെ വെറുത്തും വിഘടിച്ചു നിന്നുമാണോ റിപ്പബ്ലിക് ദിനം നമ്മൾ ആഘോഷിക്കേണ്ടത്? മഹത്തായ പാരമ്പര്യം ഉൾകൊള്ളുന്ന ഈ രാജ്യം മുന്നോട്ടാണോ പിന്നോട്ടാണോ സഞ്ചരിക്കുന്നത്? അടിമ ചങ്ങലയിൽ ജീവിതം തള്ളി നീക്കിയ ഇന്ത്യൻ ജനതക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത മഹാത്മാവ്, വിഘടിച്ചു നിന്ന നാട്ടുരാജ്യങ്ങളെ ചേർത്ത് നിർത്തി ഇന്ത്യയെന്ന വിസ്മയത്തെ തീർത്ത പണ്ഡിറ്റ് നെഹ്‌റു, വർഗീയതക്കെതിരെ ഉരുക്കു പോലെ നിന്ന പട്ടേൽ, ഭ്രഷ്ട് കല്പിച്ചവർക്ക് മുന്നിൽ ലോകത്തെ ഏറ്റവും മികച്ച ഭരണഘടന ഈ രാജ്യത്തിന് സമ്മാനിച്ച അംബേദ്കർ.. അഭിമാനിക്കാവുന്ന നീണ്ട നിരയുണ്ട്.
പ്രിയമുള്ളവരേ നമുക്ക് വീണ്ടെടുക്കണം. സന്തോഷത്തോടെ ആഘോഷമാക്കണം നമുക്ക് ഈ സുദിനം. കർഷകന്റെ കണ്ണുനീർ പൊഴിയാത്ത, സ്ത്രീയുടെ അഭിമാനം സംരക്ഷിക്കപ്പെടുന്ന, വർഗീയ വിഘടന ചിന്തകളില്ലാത്ത, സ്വയം പര്യാപ്തത ആർജിച്ച യുവത്വങ്ങളുടെ പ്രസരിപ്പുള്ള മുഖങ്ങൾ നിറയുന്ന കാലങ്ങളിൽ സ്നേഹത്തോടെ സഹോദര്യത്തോടെ, സംതൃപ്തിയോടെ നമുക്ക് റിപ്പബ്ലിക് ദിനമാഘോഷിക്കാനാകണം. എല്ലാ പ്രിയപ്പെട്ടവർക്കും റിപ്പബ്ലിക് ദിനാശംസകൾ.
https://www.facebook.com/Malayalivartha


























