കേസിന്റെ തുടക്കം മുതൽക്ക് കേസിലെ നിയമനടപടികൾ വൈകി; സംഭവം നടന്ന് ഒന്നര വർഷം കഴിഞ്ഞിട്ടായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറെ നിയോഗിച്ചത്; നിയമനം നടത്തിയത് മധുവിന്റെ അമ്മ മല്ലിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ; മനുഷ്യ മനസ്സാക്ഷിയെ കരയിപ്പിച്ച മധുവിന്റെ കൊലപാതകത്തിൽ കഴിഞ്ഞ ദിവസം സംഭവിച്ചതും സമാനം; മധുവിന് വേണ്ടി ഹാജരാകാതെ സർക്കാർ അഭിഭാഷകന്റെ ധാർഷ്ട്യം

മനുഷ്യ മനസ്സാക്ഷിയെ കരയിപ്പിച്ച ഒരു സംഭവമായിരുന്നു അട്ടപ്പാടിയിൽ മധു എന്ന യുവാവിനെ ആൾക്കൂട്ടം തല്ലി കൊന്നത്. കഴിഞ്ഞദിവസം ഈ കേസ് കോടതി പരിഗണിച്ചിരുന്നു. എന്നാൽ സർക്കാർ അഭിഭാഷകൻ മധുവിന് വേണ്ടി ഹാജരായില്ല. ഈ കാര്യത്തിൽ കോടതി സർക്കാരിനെ കുടയുന്ന സാഹചര്യം ഉണ്ടായി. അട്ടപ്പാടിയിലാണ് ആൾക്കൂട്ട മർദനത്തിന് ഇരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത്.
മധുവിന്റെ കേസിൽ സർക്കാർ അഭിഭാഷകൻ എവിടെയെന്നു കോടതി ചോദിക്കുകയുണ്ടായി. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരായില്ലായിരുന്നു. മണ്ണാർക്കാട് പട്ടികജാതി വർഗ സ്പെഷൽ കോടതി ആണ് നിർണ്ണായക ചോദ്യം ചോദിച്ചത്. അഭിഭാഷകൻ ഹാജരാകാതിരുന്നതിനാൽ കേസ് പരിഗണിക്കുന്നതു മാർച്ച് 26ലേക്കു മാറ്റിയിരിക്കുകയാണ്.
മധു മരിച്ചു 4 വർഷം തികയാൻ ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഇത് വരെ വിചാരണ തുടങ്ങാൻ കഴിഞ്ഞിട്ടില്ല. ആരോഗ്യകാരണങ്ങൾ ചൂണ്ടി കാണിച്ച് കേസ് ഒഴിയാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനു കത്തു നൽകിയിരുന്നതായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വി.ടി. രഘുനാഥ് വ്യക്തമാക്കി. ഈ കേസിന്റെ തുടക്കം മുതൽ കേസിലെ നിയമനടപടികൾ വൈകിയിരുന്നു. സംഭവം നടന്ന് ഒന്നര വർഷം കഴിഞ്ഞിട്ടായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറെ പോലും ഈ കേസിൽ നിയോഗിച്ചത്.
ആ നിയമനം നടത്തിയത് മധുവിന്റെ അമ്മ മല്ലിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു. പ്രോസിക്യൂഷനു വേണ്ട സൗകര്യങ്ങൾ ഒരുക്കിയില്ല തുടങ്ങിയ കാരണങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങളെത്തുടർന്ന് അദ്ദേഹം ഒഴിഞ്ഞ ശേഷമായിരുന്നു വി.ടി. രഘുനാഥിനെ ഈ സ്ഥാനത്തേക്ക് നിയോഗിച്ചത്.
നേരത്തെയും മധു കേസ് പരിഗണിച്ചപ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ് പ്രോസിക്യൂഷൻ വിചാരണ നീട്ടിക്കൊണ്ടു പോവുന്ന സാഹചര്യമാണ് ഉടലെടുത്തത്. കേസിന്റെ വിചാരണ വൈകിപ്പിക്കുന്നതായി മധുവിന്റെ കുടുംബം ആരോപിച്ചു . കേസിന്റെ പിന്നാലെ പോകാനും സമ്മർദം ചെലുത്താനും തങ്ങൾക്ക് ആരുമില്ല. അതുകൊണ്ട് മകന് നീതി ലഭിക്കണമെന്ന അഭ്യർത്ഥനയായിരുന്നു മധുവിന്റെ അമ്മ മല്ലി അന്ന് ഉന്നയിച്ചത്.
2018 ഫെബ്രുവരി 22-നായിരുന്നു ആദിവാസി യുവാവായ മധുവിനെ ആൾക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്നത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയുണ്ടായി. ഈ സംഭവം അന്ന് ഏറെ ചർച്ചയായി. പക്ഷേ കേസിന്റെ നടത്തിപ്പിൽ ബന്ധപ്പെട്ടവർ വേണ്ടത്ര നടപടികൾ കൈ കൊണ്ടില്ലെന്നാണ് ഇപ്പോഴത്തെ സ്ഥിതിഗതികൾ വ്യക്തമാക്കുന്നത് .
കേസിനായി ആദ്യം ഒരു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. പക്ഷേ സൗകര്യങ്ങൾ പോരെന്ന് പറഞ്ഞ് അദ്ദേഹം ഇട്ടിട്ട് പോയി. 2019 ഓഗസ്റ്റിൽ വി.ടി.രഘുനാഥിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുകയായിരുന്നു. പക്ഷേ, ഒരിക്കൽപോലും അദ്ദേഹം മണ്ണാർക്കാട്ടെ കോടതിയിൽ എത്തിയില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം . അദ്ദേഹത്തിന്റെ ജൂനിയർ അഭിഭാഷകർ മാത്രമാണ് കോടതിയിൽ കേസിനായി എത്തിയത്.
എന്നാൽ കേസിലെ പ്രോസിക്യൂട്ടർ സ്ഥാനം ഒഴിഞ്ഞെന്ന് താൻ കത്ത് നൽകിയിട്ടുണ്ടെന്നാണ് അദ്ദേഹം അനൗദ്യോഗികമായി പറയുന്നത്. ഡി.ജി.പി. ഓഫീസിൽനിന്ന് അദ്ദേഹത്തോട് തന്നെ കേസിന്റെ പ്രോസിക്യൂട്ടറായി തുടരാൻ ആവശ്യപ്പെട്ടതായുള്ള വിവരങ്ങളും ലഭ്യമാകുന്നുണ്ട് .
https://www.facebook.com/Malayalivartha


























