എല്ലാം എഴുതിവച്ചതുപോലെ... മൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടു; വാവ സുരേഷ് എഴുന്നേറ്റിരുന്നു സംസാരിച്ചു; തലച്ചോറിലേക്കുള്ള രക്തഓട്ടം സാധാരണ നിലയിലായതിന്റെ ആശ്വാസത്തില്‍ ഡോക്ടര്‍മാര്‍

മൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യത്തിനായി ഒറ്റക്കെട്ടായാണ് മലയാളികള്‍ പ്രാര്‍ത്ഥിച്ചത്. ആ പ്രാര്‍ത്ഥനയില്‍ മൂര്‍ഖന്റെ വിഷം അലിഞ്ഞില്ലാതായി. വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. അദ്ദേഹം ഡോക്ടര്‍മാരോട് സംസാരിക്കുകയും ചെയ്തു.
ബോധം വന്നയുടനെ വാവ സുരേഷ് ദൈവമേ എന്നാണ് ആദ്യം ഉച്ചരിച്ചത്. പിന്നീട് ഡോക്ടര്‍ പേര് ചോദിച്ചപ്പോള്‍ സുരേഷ് എന്ന് മറുപടിയും നല്‍കി. ഇതോടെ തലച്ചോറിലേക്കുള്ള രക്തഓട്ടം സാധാരണ നിലയിലായതിന്റെ ആശ്വാസത്തിലായി ഡോക്ടര്‍മാരുടെ സംഘം.
വ്യാഴാഴ്ച ഉച്ചയ്ക്ക് അദ്ദേഹത്തെ കട്ടിലില്‍ ചാരിയിരുത്തി. ദ്രവരൂപത്തിലുള്ള ആഹാരവും നല്‍കി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം തൃപ്തികരമെന്ന് വിലയിരുത്തിയത്. സ്വയം ശ്വസിക്കാന്‍ ശ്രമിച്ചിരുന്ന സുരേഷിന്റെ വെന്റിലേറ്റര്‍ സഹായം ഇതോടെ താത്കാലികമായി മാറ്റി.
മൂന്നുമണിക്കൂര്‍ കഴിഞ്ഞ് നിരീക്ഷണത്തിനുശേഷം വെന്റിലേറ്റര്‍ പൂര്‍ണമായും മാറ്റി. ഇതിനിടയില്‍ സുരേഷ് ഡോക്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് ആദ്യം അവ്യക്തമായ മറുപടി നല്‍കിത്തുടങ്ങി. അരമണിക്കുറിനുശേഷം പേരും മറ്റ് വിവരങ്ങളും കൃത്യമായി പറഞ്ഞു. ഇത് ശരീരം ആരോഗ്യത്തിലേക്ക് മടങ്ങുന്നതിന്റെ സൂചനയായി.
ശനിയാഴ്ച മുറിയിലേക്ക് മാറ്റിയേക്കും. 24 മണിക്കൂറും പ്രത്യേക സംഘത്തിന്റെ നിരീക്ഷണത്തില്‍ കഴിയുന്ന സുരേഷിന്റെ നില ബുധനാഴ്ച ഉച്ചയോടെയാണ് കാര്യമായി മെച്ചപ്പെട്ടുതുടങ്ങിയത്. ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ വിവിധവിഭാഗങ്ങളിലെ മേധാവികളാണ് വാവ സുരേഷിനെ ചികിത്സിക്കുന്നത്. തിങ്കളാഴ്ചയാണ് വാവസുരേഷിനെ മൂര്‍ഖന്റെ കടിയേറ്റ് ആശുപത്രിയിലാക്കിയത്.
മൂര്‍ഖന്റെ വിഷം ശക്തമായി ഉള്ളില്‍ച്ചെന്നിട്ടും വാവ സുരേഷിന് രക്ഷയായത് അതിവേഗ വൈദ്യസഹായം. സംഭവം നടന്ന കുറിച്ചിയിലെ ഉള്‍പ്രദേശത്തു നിന്ന് മിനിറ്റുകള്‍ക്കകം അദ്ദേഹത്തെ ആദ്യ ആശുപത്രിയില്‍ എത്തിച്ചു. കൂടെയുള്ളവരും ഡോക്ടര്‍മാരും എല്ലാം സജ്ജമാക്കി. ഒപ്പം വാവ സുരേഷിന്റെ ആത്മധൈര്യവും.
പാമ്പിന്റെ കടി അപകടമുണ്ടാക്കുന്ന നിലയിലാണെന്ന് സുരേഷ് ഒപ്പമുള്ളവരെ അറിയിക്കുന്നു. രണ്ട് വാഹനങ്ങള്‍ സജ്ജം. ഒന്നില്‍ അദ്ദേഹത്തെ കയറ്റി. മറ്റേത് പിന്നാലെ പോയി. ആദ്യ വാഹനത്തിന് വേഗം പോരെന്ന് മനസ്സിലാക്കിയ സുരേഷ് തന്നെ, തന്നെ മറ്റേ വാഹനത്തിലാക്കാന്‍ നിര്‍ദേശിച്ചു. വഴിമധ്യേ കണ്ണടയാന്‍ തുടങ്ങുകയും ഓക്കാനം വരുകയും ചെയ്തപ്പോള്‍ത്തന്നെ തൊട്ടടുത്ത ആശുപത്രിയിലേക്ക് കയറ്റാന്‍ നിര്‍ദേശിക്കുന്നു. ഉടന്‍ ബോധം മറഞ്ഞു. ഇതിനിടെ ഹൃദയാഘാതം. തനിക്ക് സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ ഒപ്പമുള്ളവരെ അദ്ദേഹം കൃത്യമായി ധരിപ്പിച്ചിരുന്നു.
മെഡിക്കല്‍ കോളേജ് ലക്ഷ്യമിട്ടാണ് പോയതെങ്കിലും ആറരക്കിലോമീറ്റര്‍ ഇപ്പുറത്തുള്ള ടൗണിലെ ഭാരത് ആശുപത്രില്‍ ആദ്യ വൈദ്യസഹായം കിട്ടി. ആ ആശുപത്രിയില്‍ എത്തുമ്പോള്‍ നാഡിമിടിപ്പ് 20ല്‍ താഴെ മാത്രം. ശരീരം ഏതാണ്ട് നിശ്ചലാവസ്ഥയിലേക്ക്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ബിലാല്‍, ഡോ.മുരളീകൃഷ്ണന്‍, ഡോ.രാജേഷ് മേനോന്‍ എന്നിവര്‍ കഴുത്തില്‍ തുളയിട്ട് ശ്വാസം നല്‍കാനുള്ള എയര്‍വെ സ്ഥാപിച്ചു. ഹൃദയം പ്രവര്‍ത്തിക്കാനുള്ള സി.പി.ആര്‍. നല്‍കി. മിനിറ്റുകള്‍ കൊണ്ട് നാഡിമിടിപ്പ് സാധാരണനിലയിലെത്തിച്ച് ഹൃദയ പ്രവര്‍ത്തനം ശരിയാക്കി. വിഷത്തിനുള്ള മറുമരുന്നും വെന്റിലേറ്റര്‍ സഹായവും നല്‍കി.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ക്രിട്ടിക്കല്‍ കെയറിലും മെഡിസിനിലുമുള്ള തീവ്രപരിചരണ യൂണിറ്റുകളില്‍ ഓരോ കിടക്ക വീതം ശരിയാക്കി നിര്‍ത്തി. മെഡിസിന്‍ വിഭാഗത്തിലെ തീവ്രപരിചരണ വിഭാഗത്തിലെത്തിക്കുമ്പോള്‍ അപകടത്തിന്റെ വ്യാപ്തിയും അതുവരെ നല്‍കിയ ചികിത്സകളും അവിടെ അറിയിച്ചിരുന്നു. വെന്റിലേറ്ററുമായി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാറിന്റെ നേതൃത്വത്തില്‍ അഞ്ച് വിഭാഗങ്ങളിലെ മേധാവികള്‍ ഉള്‍പ്പെട്ട സംഘം.
പലതവണ ആരോഗ്യനിലയുടെ ഗ്രാഫ് കയറിയിറങ്ങി വന്നപ്പോള്‍ അഞ്ച് തവണയാണ് വിവിധ അളവുകളില്‍ മരുന്ന് നല്‍കിയത്. വ്യാഴാഴ്ച രാവിലെ എത്തിയ മെഡിക്കല്‍ ബുള്ളറ്റിന്‍ ആശ്വാസം നല്‍കുന്നതായിരുന്നു. അതാണ് ജീവിതത്തിലേക്കുള്ള മടങ്ങി വരവ്.
"
https://www.facebook.com/Malayalivartha
























