വീണ്ടും സ്വപ്നമയം... ഇതുവരെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്താത്ത സ്വപ്ന സുരേഷ് ശിവശങ്കര്‍ പുസ്തകമെഴുതിയതോടെ രംഗത്തെത്തി; ശിവശങ്കര്‍ എന്റെ പഴ്‌സനല്‍ കംപാനിയന്‍; ചൂഷണം ചെയ്തു; എന്റെ സര്‍ട്ടിഫിക്കറ്റുകളുടെ കാര്യങ്ങളും ശിവശങ്കറിന് അറിയാമായിരുന്നു

ജയിലില്‍ നിന്നിറങ്ങി ആരോടും ഒന്നും മിണ്ടാതെ എല്ലാം സ്വയം പറഞ്ഞ് ആശ്വസിച്ച സ്വപ്ന സുരേഷ് ഇന്നലെ മാധ്യമങ്ങളുടെ മുന്നിലെത്തി. എം. ശിവശങ്കറിന്റെ പുസ്തകമെഴുത്താണ് സ്വപ്നയെ മാധ്യമങ്ങളുടെ മുന്നിലെത്തിച്ചത്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച ശിവശങ്കറിന് ഇത് ദോഷം ചെയ്യും.
എം.ശിവശങ്കറിന്റെ ആത്മകഥയില്‍, സമ്മാനമായി വിവാദ ഐ ഫോണ്‍ നല്‍കി തന്നെ ചതിച്ചുവെന്നും മറ്റും സ്വപ്നയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചതു കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. തുടര്‍ന്നാണ് ഇതിനു മറുപടിയായി ശിവശങ്കറിനെതിരെ അതിഗുരുതര വെളിപ്പെടുത്തലുകളുമായി സ്വപ്നയും രംഗത്തെത്തിയത്.
ശിവശങ്കര്‍ എന്റെ പഴ്‌സനല്‍ കംപാനിയന്‍ ആയിരുന്നു. 3 വര്‍ഷം എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ വീട്ടില്‍ വരുമായിരുന്നു. മാസത്തില്‍ 2 തവണയെങ്കിലും ഒരുമിച്ചു ചെന്നൈയിലോ ബെംഗളൂരുവിലോ പോകുമായിരുന്നു. ഐ ഫോണ്‍ മാത്രമല്ല ഒരുപാടു സമ്മാനങ്ങള്‍ അദ്ദേഹത്തിനു നല്‍കിയിട്ടുണ്ട്. ശിവശങ്കര്‍ പറഞ്ഞതെല്ലാം കണ്ണടച്ചു വിശ്വസിച്ചു. അദ്ദേഹം എന്നെ ചൂഷണം ചെയ്തു, ദുരുപയോഗപ്പെടുത്തി, നശിപ്പിച്ചു. അദ്ദേഹം വിആര്‍എസ് എടുത്തശേഷം ഒരുമിച്ചു ദുബായിലേക്കു പോകാമെന്നു വാഗ്ദാനം ചെയ്തിരുന്നു. ഞാന്‍ ആത്മകഥ എഴുതിയാല്‍ ശിവശങ്കറിനെക്കുറിച്ചുള്ള ഒരുപാടു രഹസ്യങ്ങള്‍ തുറന്നെഴുതേണ്ടി വരും. അദ്ദേഹത്തിന്റെ ആത്മകഥയെക്കാള്‍ അതിനു വിപണിയുണ്ടാകുമെന്നും സ്വപ്ന പറഞ്ഞു.
എനിക്കു സര്‍ക്കാരുമായി ഒരു ബന്ധവുമില്ലായിരുന്നു. കോണ്‍സുലേറ്റില്‍നിന്നു രാജിവച്ചശേഷം ജോലി വേണമെന്നു ശിവശങ്കറിനോടു പറഞ്ഞു. 3 ഓപ്ഷന്‍ ഉണ്ടെന്നും സ്‌പേസ് പാര്‍ക്കാണ് അതില്‍ നല്ലതെന്നും അദ്ദേഹം പറഞ്ഞു. കണ്‍സല്‍റ്റന്‍സികളെ ഏര്‍പ്പാടാക്കിയതും ശിവശങ്കറാണ്. കെഎസ്‌ഐടിഐഎല്ലിന്റെ ചുമതലയുള്ള ജയശങ്കര്‍, സ്‌പേസ് പാര്‍ക്ക് ചീഫ് സ്‌പെഷല്‍ ഓഫിസര്‍ സന്തോഷ് എന്നിവരെ കാണാനും നിര്‍ദേശിച്ചു. അങ്ങനെ ജോലിക്കു കയറി. ഇന്റര്‍വ്യൂവൊന്നും ഉണ്ടായിരുന്നില്ല. എന്റെ സര്‍ട്ടിഫിക്കറ്റുകളുടെ കാര്യങ്ങളും ശിവശങ്കറിന് അറിയാമായിരുന്നു എന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തി.
ലൈഫ് മിഷന്‍ കരാറില്‍ യൂണിടാക് കമ്പനിയെ കൊണ്ടുവന്നതെല്ലാം ശിവശങ്കറിന്റെ അറിവോടെയാണ്. മുഖ്യമന്ത്രിക്ക് അറിവുണ്ടായിരുന്നോ എന്ന് അന്വേഷിക്കേണ്ട കാര്യം എനിക്കില്ല. സര്‍ക്കാരുമായുള്ള പോയിന്റ് ഓഫ് കോണ്‍ടാക്ട് ശിവശങ്കര്‍ ആയിരുന്നു. കോണ്‍സല്‍ ജനറലുമായി ചര്‍ച്ച ചെയ്താണു ശിവശങ്കര്‍ എല്ലാം തീരുമാനിച്ചത്. കുറെപ്പേരെ ഇരുട്ടില്‍ നിര്‍ത്തി അദ്ദേഹം തന്നെയാണ് എല്ലാം ചെയ്തത്. ഇപ്പോള്‍ ചീഫ് സെക്രട്ടറി ശരിയല്ല, അന്വേഷണ ഏജന്‍സികള്‍ ശരിയല്ല. സ്വപ്ന ശരിയല്ല എന്നു പറയണമെങ്കില്‍ നല്ല തൊലിക്കട്ടി വേണം. കസ്റ്റംസ് ബാഗേജ് തടഞ്ഞുവച്ച കാര്യവും അദ്ദേഹത്തെ അറിയിച്ചിരുന്നു.
ഡിപ്ലോമാറ്റിക് ബാഗേജില്‍ എന്താണ് ഉള്ളതെന്ന് ശിവശങ്കറിന് അറിയാമായിരുന്നു. കോവിഡ് കാലമായതിനാലാണു താമസിക്കുന്നതെന്നും ഉടനെ വിട്ടുകിട്ടുമെന്നുമാണ് അദ്ദേഹം മറുപടി പറഞ്ഞത്. ശിവശങ്കറും താനും നടത്തിയ മിക്കവാറും വിദേശയാത്രകള്‍ എല്ലാം അനൗദ്യോഗികമായിരുന്നു. ഇന്ത്യയിലേക്കും വിദേശത്തേക്കും ഈ യാത്രകള്‍ ഉണ്ടായിരുന്നു. ഔദ്യോഗികമാക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു.
എല്ലാം എന്റെ തലയിലാക്കി എല്ലാവരും രക്ഷപ്പെടാനാണു ശ്രമിച്ചത്. ഇപ്പോള്‍ ഞാന്‍ മാത്രം കുറ്റക്കാരിയായി. എനിക്കപ്പുറത്തേക്ക് അന്വേഷണമില്ല. കസ്റ്റംസ് കേസില്‍നിന്ന് പുറത്തുവന്ന് വിവരങ്ങള്‍ പുറത്തുപറഞ്ഞാല്‍ കുടുങ്ങും എന്നതിനാല്‍ എന്‍ഐഎയെ ഈ അന്വേഷണത്തിലേക്ക് കൊണ്ടുവന്നത് ശിവശങ്കറിന്റെ ബുദ്ധിയാണെന്ന് വിശ്വസിനീയ കേന്ദ്രങ്ങളില്‍ നിന്ന് കിട്ടിയത്. ഞാന്‍ പുറത്തുവന്ന് വാ തുറക്കാതിരിക്കാനായിരുന്നു ഈ നീക്കം. ബാഗേജ് പിടിക്കപ്പെട്ടപ്പോള്‍ ഒളിവില്‍ പോകാനും മുന്‍കൂര്‍ ജാമ്യത്തിന് പോകാനും നിര്‍ദേശിച്ചവരില്‍ ശിവശങ്കറുമുണ്ടായിരുന്നു.
എനിക്ക് എന്തൊക്കെ അറിയാമോ അതൊക്കെ ശിവശങ്കറിനുമറിയാം. ആദ്യം ഞാന്‍ ഒന്നും അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞില്ല. പിന്നീട് ശിവശങ്കറിന്റെ വാട്‌സാപ് ചാറ്റുമായി വന്ന് ചോദ്യം ചെയ്തപ്പോള്‍ എല്ലാം വെളിപ്പെടുത്തേണ്ടിവന്നു. ശിവശങ്കറിനെ മനഃപൂര്‍വം പെടുത്താന്‍ അന്വേഷണ ഏജന്‍സികള്‍ ശ്രമിച്ചുവെന്ന അഭിപ്രായം ഇല്ല. അവര്‍ തെളിവുകളുമായി വരുമ്പോള്‍ എല്ലാം പുറത്തുവരികയായിരുന്നു.
"
https://www.facebook.com/Malayalivartha
























