കളി സ്വപ്നയോട് വേണ്ട... സര്‍ക്കാരിനും ശിവശങ്കറിനും ഒരു ദോഷവുമുണ്ടാക്കാതെ നിശബ്ദയായിരുന്ന സ്വപ്നയെ ഇളക്കിയതാര്; സര്‍ക്കാരിനും തലവേദനയായി സ്വപ്നയുടെ രംഗ പ്രവേശനം; ശിവശങ്കറിന്റെ പുസ്തകം പ്രസിദ്ധീകരിച്ച് പുറം ലോകം കാണാതെ വീരചരമമടയാന്‍ സാധ്യത

ഈ സമയത്ത് സ്വപ്ന സുരേഷിന്റെ മനസ് ആരാണ് ഇളക്കിയതെന്ന ഒറ്റ ചോദ്യമാണ് ഉയരുന്നത്. പ്രതിപക്ഷമോ ബിജെപിയോ എതിരാളികളോ അല്ല. പിന്നാര്. സാക്ഷാല്‍ എം ശിവശങ്കര്‍. ശിവശങ്കറിന് സ്വപ്നയുടെ വായ് തുറപ്പിച്ചിട്ട് വല്ല നേട്ടവുമുണ്ടോയെന്നറിയില്ല. പക്ഷെ ശിവശങ്കറിന് തന്നെ പണി കിട്ടി.
സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുള്ള പുസ്തകമെഴുതിയ എം. ശിവശങ്കറിനെതിരെ സ്വപ്ന സുരേഷ് പരസ്യമായി രംഗത്തെത്തി. തന്റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തില്‍ ആത്മകഥയില്‍ ശിവശങ്കര്‍ എഴുതിയെങ്കില്‍ മോശമാണ്. ശിവശങ്കറിന് ഒരുപാട് ഉപഹാരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ വിധം പുസ്തകമെഴുതി ജനങ്ങളെ വഞ്ചിക്കുന്നത് ശരിയല്ല.
ശിവശങ്കര്‍ തന്റെ ജീവിതത്തിന്റെ സുപ്രധാന ഭാഗമായ ആളാണ്. സുപ്രധാന തീരുമാനമെടുത്തതു ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമാണെന്നും ചാനലുകള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ സ്വപ്ന വ്യക്തമാക്കി. ബെംഗളൂരുവിലേക്ക് ഉള്‍പ്പെടെ ശിവശങ്കറിനൊപ്പം യാത്ര ചെയ്തിട്ടുണ്ട്. കസ്റ്റംസ് ബാഗേജ് തടഞ്ഞുവച്ചപ്പോള്‍ ശിവശങ്കറെ വിളിച്ചു.
ഇക്കാര്യം നോക്കാമെന്ന് ശിവശങ്കര്‍ പറഞ്ഞെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. വിആര്‍എസ് എടുത്ത് യുഎഇയില്‍ താമസിക്കാമെന്ന് ശിവശങ്കര്‍ പറഞ്ഞിരുന്നു. കേസ് ഉണ്ടാകുന്നതിന് മുന്‍പാണ് അദേഹം ഇക്കാര്യം പറഞ്ഞത്. വ്യക്തിപരമായ അടുപ്പംവച്ചാണ് തന്നോട് ഇതു പറഞ്ഞതെന്നും സ്വപ്ന പറഞ്ഞു. അനധികൃത ഇടപാടുകള്‍ ശിവശങ്കര്‍ അറിഞ്ഞുകൊണ്ടായിരുന്നു. ശിവശങ്കറിന്റെ ആത്മകഥ വായിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാം.
കൈക്കൂലിയായി ലഭിച്ച 'ഐഫോണ്‍' സമ്മാനമായി നല്‍കി സ്വപ്ന സുരേഷ് തന്നെ ചതിച്ചുവെന്ന് എം. ശിവശങ്കറിന്റെ വെളിപ്പെടുത്തലാണ് പുലിവാലായത്. സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുടുക്കാനാണ് തന്നെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തതെന്നും ശിവശങ്കര്‍ പറയുന്നു.
ശിവശങ്കറിന്റെ ആത്മകഥയായ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകത്തിലാണ് സ്വര്‍ണക്കടത്തു കേസ് സംബന്ധിച്ച നിര്‍ണായക വെളിപ്പെടുത്തലുകളുള്ളത്. വിവാദമായ സ്വര്‍ണക്കടത്തു കേസിലും അതിനു ശേഷം വിവിധ അന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യല്‍ വേളയിലും താനും കുടുംബവും അനുഭവിച്ച വേദന ശിവശങ്കര്‍ പങ്കുവയ്ക്കുന്നു.
കേന്ദ്ര ഏജന്‍സികള്‍ മനുഷ്യത്വരഹിതമായി പെരുമാറി, സ്വപ്ന സുഹൃത്തായിരുന്നു, പക്ഷേ സ്വര്‍ണക്കടത്തു കേസില്‍ പങ്കുണ്ടെന്ന് അറിഞ്ഞിരുന്നില്ല. കസ്റ്റംസില്‍ ഇടപെടാന്‍ സ്വപ്ന സഹായം ചോദിച്ചെങ്കിലും നിരസിച്ചു, തന്നെ കുറ്റവാളിയാക്കേണ്ടത് ആരുടെയോ ആഗ്രഹമായിരുന്നുവെന്നും ശിവശങ്കര്‍ പറയുന്നു.
ഇതേസമയം, അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് പുസ്തകം എഴുതാന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണെങ്കിലും ശിവശങ്കര്‍ എഴുതിയത് അതില്ലാതെയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. അനുമതിയില്ലാതെ സര്‍വീസ് കാലത്തെ പുസ്തകം എഴുതിയ മുന്‍ ഡിജിപി ജേക്കബ് തോമസിനെ 6 മാസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ചീഫ് സെക്രട്ടറി തല സമിതി അന്വേഷണം നടത്തിയായിരുന്നു നടപടി. അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥര്‍ പുസ്തകം എഴുതുമ്പോള്‍ ഉള്ളടക്കം വ്യക്തമാക്കി അപേക്ഷ നല്‍കി അനുമതി തേടണമെന്നാണ് വ്യവസ്ഥ.
എന്തായാലും ഈ വിവാദത്തിന് പിന്നാലെയാണ് സ്വപ്ന രംഗത്തെത്തിയത്. ബാങ്കില്‍ അദ്ദേഹത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ പേരില്‍ ലോക്കര്‍ എടുത്തത് ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമെന്നാണ് സ്വപ്ന പറയുന്നത്. എനിക്ക് വേണുഗോപാലിനെ അറിയില്ലായിരുന്നു. ഞാന്‍ അധ്വാനിച്ച പണമെല്ലാം ബാങ്ക് എഫ്ഡി അക്കൗണ്ടുകളിലായിരുന്നു. ഈ പണം ആരുടേതാണെന്ന് ലോകം ഇതോടെ മനസിലാക്കട്ടെ എന്നും സ്വപ്ന പറഞ്ഞു.
"
https://www.facebook.com/Malayalivartha
























