പോര് മുറുകുന്നു: രാജേന്ദ്രന്‍ ബ്രാഹ്മണനായത് കൊണ്ട് സ്ഥാനാര്‍ത്ഥിയായതല്ലല്ലോ; ജാതി നോക്കി നിര്‍ത്തിയത് കൊണ്ടാണ് എംഎല്‍എയായി ഞെളിഞ്ഞ് നടന്നത്!!! പത്രസമ്മേളനം നടത്തിയാൽ കൂടുതൽ വഷളാകും... ആഞ്ഞടിച്ച് എം.എം മണി

പാർട്ടിയാണ് ജാതി പറഞ്ഞതെന്ന ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രന്റെ പ്രതികരണത്തിനെതിരെ കനത്ത ഭാഷയിൽ മറുപടി നൽകി ഉടുമ്പൻചോല എംഎൽഎ എം.എം മണി. സംവരണ സീറ്റില്‍ ജാതി നോക്കാതെ സ്ഥാനാര്‍ത്ഥിയെ എങ്ങനെ നിര്‍ത്തുമെന്ന് എം.എം മണി ചോദിച്ചു. ജാതി നോക്കി നിര്‍ത്തിയത് കൊണ്ടാണ് രാജേന്ദ്രന്‍ മൂന്ന് തവണ എംഎല്‍എയായി ഞെളിഞ്ഞ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. 'റിസര്‍വേഷന്‍ എന്നാല്‍ ജാതി നോക്കിയാണല്ലോ. സീറ്റ് എസ്‌സി വിഭാഗത്തിന് അല്ലേ നല്‍കൂ. അപ്പോള്‍ സ്വാഭാവികമായും ജാതിനോക്കണമല്ലോ. രാജേന്ദ്രന്‍ ബ്രാഹ്മണനായത് കൊണ്ട് സ്ഥാനാര്‍ത്ഥിയായതല്ലല്ലോ. വരദനും സുന്ദരമാണിക്യവും എ.കെ മണിയും ചുമതലയില്‍ എത്തിയത് റിസര്‍വേഷന്‍ ആയത് കൊണ്ടാണ്. പത്ര സമ്മേളനം നടത്തിയാൽ കൂടുതൽ വഷളാകും.
വാര്‍ത്താ സമ്മേളനം വിളിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയേണ്ടി വരും. അത് വേണോ വേണ്ടയോ എന്ന് പുള്ളി തീരുമാനിക്കട്ടേ എന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടിക്കെതിരെ പറഞ്ഞാല്‍ യോഗം വിളിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയേണ്ടി വരുമെന്നും താന്‍ നേരിട്ട് മറുപടി പറയുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയും, പലതും വിഷമം ഉണ്ടാക്കുമെന്നും എം.എം മണി കൂട്ടിചേര്‍ത്തു. അതേസമയം തനിക്കെതിരായ പാർട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തൽ ശരിയയല്ലെന്ന് സിപിഐഎമ്മിൽ നിന്ന് സസ്‌പെൻഡ് ചെയ്ത എസ്. രാജേന്ദ്രൻ പറഞ്ഞു.
ദേവികുളത്ത് ജാതി വിഷയം ചർച്ചയാക്കിയത് താനല്ല പാർട്ടിയാണ്. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കാലങ്ങളായി ചിലർ ശ്രമിച്ചിരുന്നുവെന്നും എസ്. രാജേന്ദ്രൻ പറഞ്ഞു. താൻ ആരോടും ജാതി പറഞ്ഞില്ല. ദേവികുളത്ത് ജാതി വിഷയം എടുത്തിട്ടത് താനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന് ഉണ്ടാവേണ്ട ധാര്‍മ്മികതയും മൂല്യങ്ങളും എസ് രാജേന്ദ്രന് സൂക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നായിരുന്നു സിപിഐഎം നേതൃത്വം സസ്‌പെന്‍ഷന്‍ നടപടിക്ക് പിന്നാലെ ഉയര്‍ത്തിയത്.
https://www.facebook.com/Malayalivartha
























