'ജീവിതവും മരണവും ഇഴപിരിയുന്ന വഴികളിലൂടെ സഞ്ചരിക്കേണ്ടി വരുന്നവരാണ് ക്യാൻസർ രോഗികൾ. ഞാനും ആ വഴികൾ താണ്ടി ഇവിടെ എത്തി. കൗമാര കുതൂഹലങ്ങളിൽ നിന്ന് യൗവനത്തിന്റെ ചോരത്തിളപ്പിലേക്ക് കാലുകൾ ഉറപ്പിക്കുന്ന ആ പ്രായത്തിൽ. വിധി മാറ്റി എഴുതപ്പെട്ട കുറേ ദിനങ്ങൾ....' വൈറലായി കുറിപ്പ്
കാൻസർ നൽകുന്ന വേദന ചെറുതൊന്നുമല്ല. അതിജീവിക്കാൻ മാത്രമല്ല സഹനവും വേദനയും ക്ഷമയും എന്തെന്ന് പഠിപ്പിച്ച കാൻസറിനെക്കുറിച്ച് വികാരനിർഭരമായി കുറിക്കുകയാണ് അധ്യാപിക കൂടിയായ സുനിത ലിയോൺസ് എന്ന യുവതി. ജീവിതവും മരണവും ഇഴപിരിയുന്ന കാൻസർ വഴികളിലൂടെ സഞ്ചരിക്കേണ്ടി വന്നവളാണ് താനുമെന്ന ആമുഖത്തോടെയാണ് സുനിത കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.
ആശുപത്രി വരാന്തയിലെ നീണ്ട കാത്തിരിപ്പും, കീമോ കിരണങ്ങളാൽ പൊള്ളിയടർന്ന ദിനങ്ങളും സുനിതയുടെ തീക്ഷ്ണമായ അനുഭവങ്ങളിലുണ്ട്. മരണ വഴികളെ ചവിട്ടി തള്ളിയ തനിക്ക് മുന്നിൽ കാൻസർ വെട്ടിയ സങ്കടവഴികൾ എത്രയോ നിസാരം ആയിരുന്നുവെന്നും തന്റെ ജീവിതാനുഭവങ്ങൾ മുൻനിർത്തി സുനിത കുറിക്കുകയാണ്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:
ലോക കാൻസർ ദിനം.....
ജീവിതവും മരണവും ഇഴപിരിയുന്ന വഴികളിലൂടെ സഞ്ചരിക്കേണ്ടി വരുന്നവരാണ് ക്യാൻസർ രോഗികൾ.... ഞാനും ആ വഴികൾ താണ്ടി ഇവിടെ എത്തി... കൗമാര കുതൂഹലങ്ങളിൽ നിന്ന് യൗവനത്തിന്റെ ചോരത്തിളപ്പിലേക്ക് കാലുകൾ ഉറപ്പിക്കുന്ന ആ പ്രായത്തിൽ...... വിധി മാറ്റി എഴുതപ്പെട്ട കുറേ ദിനങ്ങൾ.... മാസങ്ങൾ.... വർഷങ്ങൾ.... മിന്നുന്ന മൊട്ടത്തലയും കൊഴിഞ്ഞ പുരികവും.... കരിഞ്ഞ തൊലിയും... കാണാതിരിക്കാൻ വേണ്ടി എന്റെ അമ്മ കണ്ണാടി ഒളിപ്പിച്ചുവെച്ചു.... പഠനം മുടങ്ങി...എങ്കിലും ..രാത്രി സ്വപ്നങ്ങൾ എന്നെ പഴയ പ്രസരിപ്പോടെ ഇടയ്ക്കിടെ കാണിച്ചുതന്നു....... കോളജും കൂട്ടുകാരും ഓർമ്മയിൽ മാത്രം...
ആശുപത്രി വരാന്തയിൽ നീണ്ട കാത്തിരിപ്പ്..... കുത്തിയിരിപ്പ്...... പിന്നെ പകൽ നീളുന്ന കീമോ കുത്തിവെപ്പുകൾ ക്ക് മുന്നിൽ ജയിക്കുമോ തോൽക്കുമോ...... രണ്ടും ഉറപ്പിക്കാൻ ആവാതെ ഒരു വർഷം ..... പിന്നെയും ഒരു വർഷം.
തോറ്റില്ല. ജയിക്കുകതന്നെ ചെയ്തു.... വെറുതെ ജയിച്ചതല്ല....പോരാടി ജയിച്ചു.... നാട്ടുകാർ വിധിയെഴുതി..... ജീവിതം പോയി ഭാവി പോയി.....പെണ്ണല്ലേ.... അയൽക്കാർ കുശുകുശുത്തു.... ഇനി എന്തോന്ന് ജീവിതം....???? കഴിഞ്ഞില്ലേ എല്ലാം...
എനിക്ക് അതൊരു തുടക്കമായിരുന്നു. എല്ലാം അവസാനിച്ചു എന്ന് കരുതിയ അവിടുന്ന് ഞാൻ തുടങ്ങി. മരണം വഴി മാറി നിന്നു. ജീവിതം വീണ്ടുമെന്നെ പുൽകി.... പഠനം പൂർത്തിയാക്കി.... വിവാഹിതയായി. കുറച്ചു കാത്തിരിക്കേണ്ടിവന്നു എങ്കിലും രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായി. ഉദ്യോഗസ്ഥയായി. മുന്നോട്ടുള്ള ജീവിതം മുഴുവൻ സന്തോഷകരം ആയിരുന്നില്ല എങ്കിലും. മരണ വഴികളെ ചവിട്ടി തള്ളിയ എനിക്ക് സങ്കടവഴികൾ എത്രയോ നിസ്സാരം ആയിരുന്നു.
<p>പക്ഷേ ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോഴാണ്. ചില കാര്യങ്ങൾ നമ്മളെ വേദനിപ്പിച്ചത്. അതായത് ഞാൻ ജീവിച്ചിരിക്കുന്നു എന്നത് എവിടെയൊക്കെയോ ആരെക്കെയിലോ അസ്വസ്ഥത ഉളവാക്കി. എന്റെ മരണം കൊണ്ട് സ്വതവേ സംഭവിക്കേണ്ട ചില ലാഭങ്ങൾ. പിന്നെ ചോദ്യചിഹ്നമായി??? സ്വന്തം ചോരയിൽ നിന്നും കൂടി ആകുമ്പോൾ. അതെ. ജീവിതം അങ്ങനെയാണ് ഒന്ന് ചാവുമ്പോൾ മറ്റൊന്നിന് വളമാകും.....
കണ്ണിനു ചുറ്റും കരിവാളിപ്പ് ആണല്ലോ എന്ന് എല്ലാവരും ചോദിക്കുന്നു...
അതെ ആയിക്കോട്ടെ...... ഈ നീണ്ട ജീവിതം എനിക്ക് നൽകിയ നിറക്കൂട്ട് ആണ്........അത് അണിയാൻ ആയുസ്സു നൽകിയല്ലോ ഈശ്വരൻ....
മുടിയിൽ നര കയറിത്തുടങ്ങി..... കയറട്ടെ. ആയുസ്സിന്റെ വെള്ളി വരകളാൽ അലംകൃത ആവാൻ ഈശ്വരൻ എന്നെ അനുഗ്രഹിച്ചിരിക്കുന്നു.....
കൈവെള്ളയിൽ വരകൾ വീണു..... വീഴട്ടെ.... അന്നേ മുറിഞ്ഞുപോ വേണ്ട രേഖകൾ ആയിരുന്നല്ലോ.... എങ്ങുമെത്താതെ....
സ്നേഹിക്കുന്നവർ വെറുക്കുന്നു... ചിലർ സ്നേഹം പോലെ എന്തോ നൽകി ലാഭം കൊയ്യുന്നു .... വിശ്വസിച്ചവർ ചതിക്കുന്നു.... ചേർത്ത് പിടിക്കേണ്ടവർ വിട്ടുകളയുന്നു...... കുറ്റപ്പെടുത്തുന്നു.... മാറ്റിനിർത്തുന്നു...അവഗണിക്കുന്നു........ പക്ഷേ എനിക്ക് അത് എല്ലാം വേണം.... ഇനിയും വേണം എന്നാൽഅല്ലേ ജീവിതം പൂർണമാവുകയുള്ളൂ.... എന്തും നേരിടാനുള്ള കരുത്ത് ആർജ്ജിച്ചു....
ക്യാൻസറെ....നീ തന്ന സഹന വഴികൾ .... എന്നെ കരുത്തുറ്റവൾ ആക്കി.....
പ്രാർത്ഥനയും ഒപ്പം കണ്ണീരുമായി കൂടെനിന്നഎന്റെ അച്ഛനും അമ്മയും.... ഇന്നും ജീവിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഞാൻ ഏറ്റവും ഭാഗ്യവതിയാണ് .... മരണത്തിൽ നിന്ന് എന്നെ കൈപിടിച്ചുയർത്തിയ എന്റെ ഡോക്ടർസ്... പലരെയും പിന്നെ കണ്ടിട്ടില്ല എങ്കിലും.... ദൈവത്തിന്റെ കയ്യൊപ്പുള്ള അവരാണ് ജീവിതത്തിലേക്കുള്ള ഞങ്ങളുടെ ചീട്ട് എഴുതുന്നത്...... ഏവർക്കും നന്ദി.....
https://www.facebook.com/Malayalivartha
























