ശബ്ദപരിശോധനയുമായി പ്രതികൾ സഹകരിക്കുന്നില്ല; പ്രതികളുമായി ബന്ധപ്പെട്ട് ശബ്ദം ശേഖരിക്കാനുള്ള ശ്രമം വിജയിച്ചില്ല; അഞ്ച് പ്രതികളുടേയും വീടിന് മുമ്പിൽ ക്രൈംബ്രാഞ്ച് ചെയ്തത് !

വധ ഗൂഢാലോചനാക്കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്ദപരിശോധനയിൽ അങ്കലാപ്പ് തുടർന്നുകൊണ്ടിരിക്കുകയാണ്. ശബ്ദപരിശോധനയുമായി പ്രതികൾ സഹകരിക്കുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ. പ്രതികളുമായി ബന്ധപ്പെട്ട് ശബ്ദം ശേഖരിക്കാനുള്ള ശ്രമം എല്ലാം പരാജയപ്പെട്ടു. ഇതോടെ അഞ്ച് പ്രതികളുടേയും വീട്ടിന് മുമ്പിൽ ക്രൈംബ്രാഞ്ച് നോട്ടീസ് പതിച്ചു. ശബ്ദ പരിശോധനയ്ക്ക് പ്രതികൾ വേഗം ഹാജരാകണമെന്നാണ് ഈ നോട്ടീസിലുള്ളത്.
അതിനിടെ, ശബ്‌ദപരിശോധനയെ ച്ചൊല്ലി കോടതിയില്‍ വാദമുണ്ടായിരുന്നു. പ്രതികള്‍ ശബ്‌ദ പരിശോധനയ്‌ക്കു ഹാജരാകുന്നതു സംബന്ധിച്ച് ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയിരുന്നു. ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകര്‍ ഇതിനെ എതിര്‍ത്തു. ഒടുവില്‍, തിങ്കളാഴ്‌ച ഒഴികെ ഏതു ദിവസവും ഹാജരാകാമെന്ന് അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.
അന്വേഷണവുമായി സഹകരിക്കുന്നുവെന്ന വാദമാണ് ദിലീപും കൂട്ടരും മുൻകൂർ ജാമ്യഹർജി വാദത്തിനിടെ ഹൈക്കോടതിയിൽ എടുക്കുന്നത്. എന്നാൽ ഇത് തെറ്റാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ശബ്ദ പരിശോധനയുമായി പോലും പ്രതികൾ സഹകരിക്കുന്നില്ല. അവരെ നേരിട്ട് കാണാനും കഴിയുന്നില്ല. അഭിഭാഷകരും ഒളിച്ചു കളിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വീട്ടിന് മുമ്പിൽ നോട്ടിസ് പതിച്ചതെന്ന് അവർ പറയുന്നു. ഈ കേസിൽ ശബ്ദ പരിശോധന അതിനിർണ്ണായകമാണ്.
ബാലചന്ദ്രകുമാർ നൽകിയ ശബ്ദങ്ങൾ ഒത്തുനോക്കാനാണ് ഇത്. കോടതിയും ഈ ആവശ്യം അംഗീകരിച്ചിട്ടുണ്ട്. ഫോണുകൾ തിരുവനന്തപുരം ഫൊറൻസിക് ലാബിലേക്ക് അയക്കുന്നതിന് നടപടി തുടങ്ങിയിരുന്നു. ഇതിന് മുന്നോടിയായി ഫോണുകളുടെ അൺലോക്ക് പാറ്റേൺ പ്രതികളുടെ അഭിഭാഷകർ ആലുവ കോടതിക്ക് കൈമാറി. ഇതിനിടെയാണ്, ദിലീപിന്റെ ശബ്ദ പരിശോധന നടത്താനും അന്വേഷണ സംഘം നടപടി തുടങ്ങിയത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ശാസ്ത്രീയ തെളിവുകൾ ശക്തമാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇതിന് ശബ്ദ പരിശോധന നിർണ്ണായകമാണ്. പ്രതികളുടെ ശബ്ദം തന്നെയാണിതെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിനാണ് ശബ്ദ സാമ്പിൾ ശേഖരിക്കാൻ നടപടി തുടങ്ങിയത്. കോടതിയനുമതിയോടെ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ശബ്ദപരിശോധന നടത്താനാണ് തീരുമാനം.
ഈ സാഹചര്യത്തിൽ പതികളുടെ ശബ്ദപരിശോധന നടത്തണമെന്ന ക്രൈംബ്രാഞ്ച് അപേക്ഷ ആലുവ മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പിലുണ്ട്. ബാലചന്ദ്രകുമാർ പുറത്തുവിട്ട ഓഡിയോ ക്ലിപ്പിലെ ദിലീപ് അടക്കമുള്ള പ്രതികളുടെ ശബ്ദപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























