സ്വപ്നയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ തുറുപ്പുചീട്ടാക്കി കേന്ദ്ര ഏജൻസികൾ: സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് കുരുക്ക് മുറുകുന്നു: സി പി എമ്മിനകത്തും അതൃപ്തി

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര ഏജൻസികൾ. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ യുഎഇ കോണ്‍സുലേറ്റിലെ എല്ലാ അവിഹിത ഇടപാടുകളെക്കുറിച്ചും അറിയാമെന്ന് സ്വപ്ന. ഈ സാഹചര്യത്തില്‍ സ്വപ്നയില്‍നിന്ന് കേന്ദ്ര ഏജന്‍സികള്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും.
നയതന്ത്ര ബാഗുകള്‍ കസ്റ്റംസ് തടഞ്ഞപ്പോള്‍ ശിവശങ്കറിനെ ബന്ധപ്പെട്ടപ്പോള്‍ ആവശ്യമായ ഇടപെടല്‍ നടത്തിയെന്നും ബാഗേജില്‍ എന്താണ് എന്നറിഞ്ഞുതന്നെയാണ് ശിവശങ്കര്‍ ഇടപെട്ടതെന്നും സ്വപ്ന മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
നേരത്തെ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ ഈ ആരോപണം ഉയര്‍ത്തിയിരുന്നെങ്കിലും പ്രതിപട്ടികയിലുള്ള ആരും ശിവശങ്കറിനെതിരെ തുറന്നു പറഞ്ഞിരുന്നില്ല. സ്വര്‍ണക്കടത്തിലെ പ്രധാന പ്രതികളിലൊരാള്‍ ശിവശങ്കറിന്റെ ഇടപെടലുകളെക്കുറിച്ച് വെളിപ്പെടുത്തിതോടെ കേന്ദ്ര ഏജന്‍സികള്‍ ഇതേക്കുറിച്ച് അന്വേഷിക്കും.
സ്വര്‍ണക്കടത്ത് പിടികൂടിയതിനു പിന്നാലെ കീഴടങ്ങാതെ ഒളിവില്‍പോകാനാണ് ശിവശങ്കര്‍ നിര്‍ദേശിച്ചതെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്നറിഞ്ഞിട്ടും സ്വപ്നയെ ഒളിവില്‍പോകാനും മുന്‍കൂര്‍ജാമ്യത്തിനും ഉന്നത ഉദ്യോഗസ്ഥനായ ശിവശങ്കര്‍ സഹായിച്ചത് ഗുരുതരമായ കൃത്യവിലോപമാണ്.
ലോക്കറിലെ പണം തന്റേതു മാത്രമല്ലെന്നും അതില്‍ ശിവശങ്കറിനു പങ്കുണ്ടെന്നും സ്വപ്നതന്നെ വെളിപ്പെടുത്തല്‍ നടത്തിയ സാഹചര്യത്തില്‍ പണമിടപാടുകളെക്കുറിച്ച് കൂടുതല്‍ വിവരം ശേഖരിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ തീരുമാനിച്ചിട്ടുണ്ട്.
ജയിലില്‍നിന്ന് സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതെങ്ങനെയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇക്കാര്യങ്ങളിലും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തുടര്‍ അന്വേഷണം നടത്തും. ശിവശങ്കറിനെതിരെ തന്റെ പക്കല്‍ തെളിവുകളുണ്ടെന്ന സ്വപ്നയുടെ വെളിപ്പെടുത്തലും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനാണ് കേന്ദ്ര ഏജന്‍സികളുടെ തീരുമാനം.
അതേസമയം, എം ശിവശങ്കര്‍ അനുഭവകഥ എഴുതി സ്വര്‍ണക്കടത്ത് വിവാദം വീണ്ടും തുറന്നതില്‍ സിപിഎമ്മിന് അതൃപ്തി പുകയുന്നുണ്ട്. കഴിഞ്ഞ മന്ത്രിസഭയെ പിടിച്ചുലച്ച വിവാദം ഒതുങ്ങിയതായി കരുതുമ്പോഴാണ് പുസ്തകത്തെ ചൊല്ലി പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നത്. പുതിയ വിവാദങ്ങള്‍ സിപിഎം പരിശോധിക്കും. സര്‍വീസിലിരിക്കെ പുസ്തകം എഴുതിയത് ഒഴിവാക്കാമായിരുന്നുവെന്നാണ് സിപിഎമ്മിന്റെ നിലപാട്. ശിവശങ്കറിനെതിരെ നടപടി വേണോ എന്നതില്‍ തീരുമാനം സര്‍ക്കാരിന് വിട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























