അതാണ് ഉത്തമ മാധ്യമപ്രവര്‍ത്തനം!! ഫോണ്‍ കയ്യിലില്ലാത്ത, ഒളിവില്‍ പോയ ഒരു വ്യക്തിയുടെ ശബ്ദസന്ദേശം സ്വപ്നാ സുരേഷിന്റേത് തന്നെയാണെന്ന് ഉറപ്പിക്കുകയായിരുന്നു: ശരിയായ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം എന്താണെന്ന് അവരില്‍ നിന്ന് പഠിക്കാന്‍ ശ്രമിക്കൂ... വാര്‍ത്തകളുടെ ആധികാരികത ഉറപ്പിക്കാന്‍ അവര്‍ സ്വീകരിക്കുന്ന ശാസ്ത്രീയ മാര്‍ഗങ്ങള്‍ ചെമ്പോലയാക്കി ഭാവി തലമുറയ്ക്കു വേണ്ടി കുഴിച്ചിടൂ: പരിഹാസ വാക്കുകളുമായി ശ്രീജിത്‌പണിക്കർ

സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ പോയപ്പോള്‍, സ്വപ്‌ന സുരേഷിന്റെ ഓഡിയോ സന്ദേശം എക്‌സ്‌ക്ലൂസീവായി 24 ന്യൂസ് ചാനല്‍ പുറത്തുവിട്ടിരുന്നു.
അന്ന് റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിയാണ് ക്ലിപ് പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം സ്വപ്‌നം നടത്തിയ വെളിപ്പെടുത്തലില്‍ ആ ശബ്ദസന്ദേശം റെക്കോഡ് ചെയ്തത് തന്റെ ഫോണില്‍ അല്ലെന്നും, സരിതും ശിവശങ്കറും, ജയശങ്കറും ആസൂത്രണം ചെയ്ത പ്രകാരം മറ്റാരുടെയോ ഫോണിലാണ് ശബ്ദം റെക്കോഡ് ചെയ്തതെന്നും സ്വപ്‌ന തുറന്നു പറഞ്ഞിരുന്നു.
താന്‍ സ്വമേധയാ അല്ല ആ ശബ്ദസന്ദേശം പുറത്തുവിട്ടത് എന്നാണ് സ്വപ്‌ന വ്യക്തമാക്കിയത്. ഈ ശബ്ദ സന്ദേശത്തിന്റെ ആധികാരികത 24 ന്യൂസ് എങ്ങനെ ഉറപ്പിച്ചുവെന്ന് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍ ചോദിച്ചു. ഫെയ്‌സ്ബുക്കില്ക് പോസ്റ്റിലൂടെ പരിഹസിച്ചു കൊണ്ടായിരുന്നു ചോദ്യങ്ങൾ ഉയർത്തിയത്.
ശ്രീജിത്ത് പണിക്കരുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:
24 ന്യൂസ് ചാനലിനോടും സഹിന്‍ ആന്റണിയോടുമുള്ള എന്റെ ബഹുമാനം വര്‍ദ്ധിച്ചു! 24 ന്യൂസ് പുറത്തുവിട്ട, സ്വപ്നാ സുരേഷിന്റെ ആദ്യ ശബ്ദസന്ദേശത്തിലേക്ക് ഒന്ന് തിരിച്ചു പോകാം. ''തങ്ങള്‍ക്ക് ലഭിച്ച സന്ദേശം' പുറത്തുവിടുന്നു എന്നാണ് ചാനല്‍ പറഞ്ഞത്. കുറ്റാരോപിതയ്ക്ക് പറയാനുള്ളതും കേള്‍പ്പിക്കുക എന്ന ധാര്‍മ്മികതയാണ് സ്വീകരിക്കുന്നതെന്നും ചാനല്‍ പറഞ്ഞു. നല്ല കാര്യം.
എന്നാല്‍ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസില്‍ വിനു വി ജോണിന് നല്‍കിയ അഭിമുഖത്തില്‍ സ്വപ്ന പറഞ്ഞ സുപ്രധാനമായ ചില കാര്യങ്ങളുണ്ട്.
- ആ ശബ്ദസന്ദേശം റെക്കോഡ് ചെയ്തത് തന്റെ ഫോണില്‍ അല്ല.
- മറ്റാരുടെയോ ഫോണിലാണ് ശബ്ദം റെക്കോഡ് ചെയ്തത്.
- തന്നോട് ശബ്ദസന്ദേശം റെക്കോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടത് സരിത് ആണ്.
- തന്നോട് ആവശ്യപ്പെട്ടതു പോലെ ശബ്ദം റെക്കോഡ് ചെയ്തു നല്‍കി.
- അതിനുള്ള ആസൂത്രണം ചെയ്തത് ശിവശങ്കറും സരിത്തും ജയശങ്കറും ആണെന്ന് കരുതുന്നു.
- തന്റെ ഫോണ്‍ തന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല.
24 ന്യൂസ് റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണി പണ്ടു പറഞ്ഞത് സ്വപ്നയുടെ ശബ്ദസന്ദേശം അടങ്ങിയ ഫോണ്‍ സിം കാര്‍ഡ് പോലുമില്ലാതെ തനിക്ക് ലഭിച്ചു എന്നാണ്. സ്വപ്നയുടേതല്ലാത്ത ഫോണില്‍ റെക്കോഡ് ചെയ്ത ശബ്ദസന്ദേശം അവരുടേത് തന്നെയെന്ന് ഉറപ്പിക്കാന്‍ പ്രയാസമാണ്. സ്വപ്നയുടെ കയ്യില്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ അവരോട് നേരിട്ട് ചോദിക്കാനും പ്രയാസം. സ്വപ്നയുടെ ശബ്ദം മാധ്യമങ്ങള്‍ക്കോ പൊതുസമൂഹത്തിനോ പരിചയം ഇല്ലാത്തതിനാല്‍ സ്ഥിരീകരിക്കാനും പ്രയാസം. വളരെ ക്ഷീണിതയായ അവസ്ഥയിലുള്ള ശബ്ദം അവരുടേതാണോ ആരെങ്കിലും കൃത്രിമമായി ഉണ്ടാക്കിയതാണോ എന്നതിന്റെ ആധികാരികത മനസ്സിലാക്കാനും പ്രയാസം. എന്നിട്ടും ശബ്ദം സ്വപ്നയുടേതെന്ന് സ്ഥിരീകരിക്കാന്‍ 24 ന്യൂസിന് സാധിച്ചു!
എനിക്ക് 24 ന്യൂസിനോടുള്ള ബഹുമാനം വര്‍ദ്ധിച്ചതിന്റെ കാരണം ഇപ്പോള്‍ മനസ്സിലായില്ലേ? അതാണ് ഉത്തമ മാധ്യമപ്രവര്‍ത്തനം! സ്വപ്നയുടേതല്ലാത്ത ഫോണില്‍ നിന്ന് ലഭിച്ച, മറ്റാരുടെയോ ഫോണില്‍ റെക്കോഡ് ചെയ്ത, മറ്റാരുടെയോ ഫോണില്‍ നിന്ന് ചാനലിന് ലഭിച്ച, അന്നത്തെ സാഹചര്യത്തില്‍ ശബ്ദം കൊണ്ട് തിരിച്ചറിയപ്പെടാനോ ഐഡന്റിറ്റി ഉറപ്പിക്കാനോ സാധിക്കാത്ത, ഫോണ്‍ കയ്യിലില്ലാത്ത, ഒളിവില്‍ പോയ ഒരു വ്യക്തിയുടെ ശബ്ദസന്ദേശം സ്വപ്നാ സുരേഷിന്റേത് തന്നെയാണെന്ന് 24 ന്യൂസ് ഉറപ്പിച്ചു!
എങ്ങനെ എന്ന് എന്നോട് ചോദിക്കരുത്; എനക്കറിയില്ല! തന്റെ സോഴ്‌സ് വഴിയാണ് ശബ്ദത്തിന്റെ ആധികാരികത ഉറപ്പുവരുത്തിയതെന്നും ശബ്ദസന്ദേശം മറ്റാര്‍ക്കും കിട്ടില്ലെന്നും സഹിന്‍ ആവര്‍ത്തിച്ച് ഉറപ്പിച്ചു പറയുന്നുണ്ട്. ഒരാളിന്റെ ശബ്ദത്തിന്റെ ആധികാരികത ഉറപ്പിക്കുന്നത് ചില്ലറ കാര്യമല്ല. തനിക്ക് കിട്ടിയത് ശബ്ദസന്ദേശം അടങ്ങിയ ഫോണ്‍ ആണെന്നും, അതില്‍ സിം കാര്‍ഡ് ഇല്ലായിരുന്നെന്നും, ആ സന്ദേശം മറ്റാര്‍ക്കും ലഭിക്കില്ലെന്നും സഹിന്‍ 100% ഉറപ്പിച്ചു പറയുന്നു. ശബ്ദസന്ദേശം മറ്റാര്‍ക്കെങ്കിലും അയച്ചുകൊടുത്ത ശേഷം സിം കാര്‍ഡ് നീക്കം ചെയ്യാന്‍ കഴിയും. വൈഫൈ ഉപയോഗിച്ചും അതിന് സാധിക്കും. മറ്റ് ആപ്പുകള്‍ വഴിയും, ഡേറ്റാ കേബിള്‍ വഴിയും, തനത് ഷെയറിങ് മാര്‍ഗങ്ങള്‍ വഴിയും അതിനു സാധിക്കും. എങ്കിലും മറ്റാര്‍ക്കും സന്ദേശം കിട്ടിയിട്ടില്ലെന്ന് സഹിന്‍ തറപ്പിച്ച് പറയുന്നു!
എങ്ങനെ എന്ന് എന്നോട് ചോദിക്കരുത്; എനക്കറിയില്ല! ഇത്ര ആധികാരികതയോടെ മാധ്യമപ്രവര്‍ത്തനം നടത്താന്‍ മറ്റാര്‍ക്ക് കഴിയും? മറ്റുള്ള മാധ്യമങ്ങള്‍ 24 ന്യൂസിനെ മാതൃകയാക്കൂ. ശരിയായ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം എന്താണെന്ന് അവരില്‍ നിന്ന് പഠിക്കാന്‍ ശ്രമിക്കൂ. വാര്‍ത്തകളുടെ ആധികാരികത ഉറപ്പിക്കാന്‍ അവര്‍ സ്വീകരിക്കുന്ന ശാസ്ത്രീയ മാര്‍ഗങ്ങള്‍ ചെമ്ബോലയിലാക്കി ഭാവി തലമുറയ്ക്കു വേണ്ടി കുഴിച്ചിടൂ.
എന്തായാലും ഉത്തമ മാധ്യമപ്രവര്‍ത്തനം നടത്തിയ 24 ന്യൂസിനോടും സഹിന്‍ ആന്റണിയെന്ന ഏഷ്യയിലെ ഏറ്റവും മികച്ച മാധ്യമപ്രവര്‍ത്തകനോടും ആദരവാല്‍ ആദരവ് മാത്രം. സത്യായിട്ടും.
സ്വന്തം ഫോണില്‍ നിന്നും,
പണിക്കര്‍.
https://www.facebook.com/Malayalivartha
























