ഇത്രയും പ്രതീക്ഷിച്ചില്ല... പുസ്തകമെഴുതി തന്റെ ഭാഗം ന്യായീകരിച്ച് സര്‍വീസില്‍ വിലസിയ ശിവശങ്കറിന് സ്വപ്നയുടെ നൈസ് പണി; ഒറ്റ ദിവസം കൊണ്ട് ചാനലുകളായ ചാനലുകള്‍ കയറിയിറങ്ങി ശിവശങ്കറിന്റെ എ ടു ഇസെഡ് കാര്യങ്ങള്‍ വെളിപ്പെടുത്തി; ഒന്നും പറയാനാകാതെ ശിവശങ്കര്‍

സ്വപ്നയുടെ ഇന്റര്‍വ്യൂ കേട്ട സകലരും സ്വപ്നയുടെ ആരാധകരായി മാറിയിരിക്കുകയാണ്. സ്വപ്നയുടെ അളന്നു തൂക്കിയുള്ള സംസാരം, സാഹചര്യത്തില്‍ കൃത്യമായി ഇംഗ്ലീഷ് ഡയലോഗ്, കുലീനത... അങ്ങനെ സ്വപ്ന എല്ലാവരുടേയും കണ്ണിലുണ്ണിയായി. സ്വപ്നയുടെ സംസാരം കേട്ടാല്‍ വിദ്യാഭ്യാസമില്ലാത്തവളാണെന്ന് ആരെങ്കിലും പറയുമോ. ശിവശങ്കര്‍ സാറ് വെറുതേ പുസ്തകമെഴുതാന്‍ പോയി അടി ഏറ്റു വാങ്ങുകയായിരുന്നു. സര്‍ക്കാരിനും നാണക്കേടായി.
സ്വപ്ന സുരേഷിന്റെ തുറന്നുപറച്ചിലോടെ സ്വര്‍ണക്കടത്ത് കേസില്‍ പുതിയ വഴിത്തിരിവായി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ എഴുതിയ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ക്കു മറുപടിയായി ഗുരുതരമായ ആരോപണങ്ങളുമായാണു കേസിലെ പ്രതി സ്വപ്ന സുരേഷ് രംഗത്തിറങ്ങിയത്. ശിവശങ്കര്‍ എഴുതിയതെല്ലാം കള്ളമാണെന്നും ശിവശങ്കറിന്റെ തനിനിറം പുറത്തുവരുന്ന സത്യങ്ങളും കണക്കുകളും വച്ച് താന്‍ പുസ്തമെഴുതിയാല്‍ ഇതിനെക്കാള്‍ വിപണന സാധ്യതയുണ്ടെന്നും സ്വപ്ന പറഞ്ഞു.
ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തുന്ന വിവരം ശിവശങ്കറിന് നേരത്തേ അറിയാമായിരുന്നു. സ്വര്‍ണം പിടിച്ചതിന്റെ തലേദിവസം ഞാന്‍ ശിവശങ്കറിനെ വിളിച്ചു കാര്യം പറഞ്ഞു. അന്വേഷിച്ച ശേഷം അദ്ദേഹം മറുപടി തന്നത് ഡോണ്ട് വറി, കോവിഡായതിനാലാണു ബാഗേജ് വിട്ടുകിട്ടാത്തതെന്നും ഉടനെ കിട്ടുമെന്നുമാണ്. രാത്രി 11ന് നേരിട്ട് അദ്ദേഹത്തിന്റെ ഫ്‌ലാറ്റിലും പോയി. ബാഗേജില്‍ സ്വര്‍ണമാണെന്നു പറഞ്ഞു. കസ്റ്റംസില്‍ ബന്ധപ്പെട്ട ശേഷമാണ് ഉടനെ വിട്ടുകിട്ടുമെന്ന് അദ്ദേഹം അറിയിച്ചത്. മുന്‍പും ഇത്തരം ബാഗേജുകളുടെ ക്ലിയറന്‍സിന് അദ്ദേഹം സഹായിച്ചിട്ടുണ്ട്.
3 വര്‍ഷമായി എന്റെ 'പഴ്‌സനല്‍ കംപാനിയനാ'യിരുന്നു. ജീവിതത്തിന്റെ ഭാഗമായിരുന്നു ശിവശങ്കര്‍. എനിക്കറിയാവുന്നതെല്ലാം അദ്ദേഹത്തിനുമറിയാം. കോണ്‍സുലേറ്റിലെ ഈ ഇടപാടുകള്‍ സുരക്ഷിതമല്ലെന്നും രാജിവയ്ക്കണമെന്നും പലവട്ടം ശിവശങ്കര്‍ പറഞ്ഞിരുന്നു. സ്വര്‍ണം പിടിക്കുന്നതു വരെ എല്ലാറ്റിനും കൂടെ നിന്നു. സ്വര്‍ണം പിടിക്കപ്പെട്ടപ്പോള്‍ കയ്യൊഴിഞ്ഞു. ഞാന്‍ ചതിച്ചിരുന്നെങ്കില്‍ എന്നെ പിടിച്ചപ്പോള്‍ തന്നെ ശിവശങ്കറും അറസ്റ്റിലാകുമായിരുന്നു. 6 മാസം കഴിഞ്ഞ് തെളിവുകളുമായി അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തപ്പോഴാണ് എനിക്ക് എല്ലാം പറയേണ്ടി വന്നത്.
ഞാനും ശിവശങ്കറും തമ്മിലുള്ള വ്യക്തിബന്ധം വച്ചു ഞാന്‍ പറഞ്ഞാല്‍ ശിവശങ്കറിന് ഒന്നിനും എതിരു പറയാനാകുമായിരുന്നില്ല. അതു മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ 'പോയിന്റ് ഓഫ് കോണ്‍ടാക്ട്' എന്ന നിലയില്‍ ബാഗേജ് ക്ലിയറിന്‍സിനു ശിവശങ്കറിനെ വിളിക്കാന്‍ തന്നെയായിരുന്നു കോണ്‍സല്‍ ജനറലും എപ്പോഴും നിര്‍ദേശിച്ചിരുന്നത്. ഞാന്‍ മാത്രമല്ല, കോണ്‍സുലേറ്റ് പിആര്‍ഒ സരിത്തും പല ബാഗേജും ക്ലിയര്‍ ചെയ്യാന്‍ ശിവശങ്കറെ വിളിച്ചു. അദ്ദേഹം സഹായിച്ചിട്ടുമുണ്ട്.
സ്വര്‍ണം പിടികൂടുകയും സരിത്തിനെ അറസ്റ്റ് ചെയ്യുകയും ചെയ്തശേഷം 3 തവണ ശിവശങ്കര്‍ എന്നെ വിളിച്ചു. മുന്‍കൂര്‍ ജാമ്യം എടുക്കണമെന്നും കൊച്ചിയിലേക്കു പോകണമെന്നും ആവശ്യപ്പെട്ടതു ശിവശങ്കറാണ്. ഭര്‍ത്താവ് ജയശങ്കറും സന്ദീപുമായി ശിവശങ്കര്‍ ബാക്കി കാര്യങ്ങള്‍ ആസൂത്രണം ചെയ്ത് അറിയിക്കുന്നുണ്ടായിരുന്നു. കൊച്ചിയിലേക്ക് പോകുമ്പോഴും 2 തവണ വിളിച്ചു. ഒളിവില്‍ പോയതല്ല, ഒളിവില്‍ ആയതാണ്. പിന്നീട് എല്ലാം തീരുമാനിച്ച് സന്ദീപ് വഴി അറിയിച്ചത് അദ്ദേഹമാണ്. അദ്ദേഹം പറഞ്ഞിട്ടാണു കൊച്ചിയില്‍ വച്ച് ഓഡിയോ ക്ലിപ് റെക്കോര്‍ഡ് ചെയ്ത് സന്ദീപിനു നല്‍കിയത്. ഊട്ടിയിലെ കുതിരയെപ്പോലെ ശിവശങ്കര്‍ പറഞ്ഞതു മാത്രമാണ് ഞാന്‍ ചെയ്തത്.
കോണ്‍സുലേറ്റിന്റെ എല്ലാ കാര്യങ്ങളിലും ഇടപെട്ടിരുന്നതും കസ്റ്റംസില്‍ വിളിച്ചിരുന്നതും ശിവശങ്കറാണ്. ഞങ്ങള്‍ അക്കാര്യത്തിനായി ശിവശങ്കറിനെ മാത്രമേ വിളിച്ചിട്ടുള്ളു.
എല്ലാത്തിനും കൂടെ നിന്നയാളാണു ശിവശങ്കര്‍. അന്വേഷണ ഏജന്‍സികള്‍ ആരുടെ പേരുപറയാനും എന്റെ മേല്‍ സമ്മര്‍ദം ചെലുത്തിയില്ല. ശിവശങ്കറും ഞാനുമായുള്ള വാട്‌സാപ് ചാറ്റുകള്‍ നിരത്തി ചോദ്യം ചെയ്തപ്പോഴാണ് എനിക്കെല്ലാം പറയേണ്ടിവന്നത്. ഞാന്‍ ചതിച്ചിരുന്നു എങ്കില്‍ ശിവശങ്കര്‍ എന്റെയൊപ്പം ആദ്യംതന്നെ ജയിലില്‍ കയറുമായിരുന്നു. 3 വര്‍ഷവും ദൈനംദിന കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞതനുസരിച്ചാണ് നടന്നത്. ഞങ്ങളുടെ അടുപ്പം വച്ച് ഞാന്‍ പറയാത്തതൊന്നുമില്ലെന്നും സ്വപ്ന പറഞ്ഞു.
https://www.facebook.com/Malayalivartha
























