മൂന്നാഴ്ചത്തെ വിദേശ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി കേരളത്തിലെത്തി; ലോകായുക്ത ഭേദഗതിയില്‍ ഗവര്‍ണ്ണറുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചന: അനുമതിയില്ലാതെ ശിവശങ്കർ പുസ്തകം എഴുതിയതിൽ ശിവശങ്കറിനോട് വിശദീകരണം ചോദിക്കാൻ സാധ്യത

സ്വര്‍ണക്കടത്ത് വിവാദം വീണ്ടും സജീവമാകുന്നതിനിടെ മൂന്നാഴ്ചത്തെ വിദേശ പര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരികെ കേരളത്തിലെത്തി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അദ്ദഹം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ചികിത്സയ്ക്കായി കഴിഞ്ഞ മാസം 15നാണ് പിണറായി അമേരിക്കയിലേക്കു പോയത്.
ചികിത്സയ്ക്കു ശേഷം 29 ന് മുഖ്യമന്ത്രി യു.എ.ഇയില്‍ എത്തിയിരുന്നു. അവിടെ വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹത്തിന്റെ മടക്കം. അമേരിക്കയിലെ ചികിത്സക്കും ഗള്‍ഫ് എക്സ്പോയില്‍ പങ്കെടുത്തതിനും ശേഷമാണ് തിരികെയെത്തിയിരിക്കുന്നത്.
ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ തീരുമാനം നീളുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഗവര്‍ണ്ണറുമായി കൂടിക്കാഴ്ച നടത്താനിടയുണ്ട്. ഓര്‍ഡിനന്‍സിന്റെ ആവശ്യകത മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി വിശദീകരിച്ചാല്‍, ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. അതിനിടെ ഗവര്‍ണര്‍ നിയമവിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.
സ്വപ്നയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ സി പി എമ്മിനകത്തും അതൃപ്തി ഉണ്ടാക്കിയിരിക്കുന്ന സമയത്താണ് മുഖ്യമന്ത്രിയുടെ മടക്കം. അനുമതിയില്ലാതെ പുസത്കം എഴുതിയതിൽ ശിവശങ്കറിനോട് വിശദീകരണം ചോദിക്കണോ വേണ്ടയോ എന്നതിലും മുഖ്യമന്ത്രിയാകും തീരുമാനമെടുക്കുക.
https://www.facebook.com/Malayalivartha
























