സ്വപ്‌നാസുരേഷിന്റെ വെളിപ്പെടുത്തലുകള്‍ എൻ ഐ എ ഗൗരവത്തോടെ കാണുമോ?? കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ തുടങ്ങാനിരിക്കേ ശിവശങ്കര്‍ ആത്മകഥ പുറത്തിറക്കിയത് ജാമ്യവ്യവസ്ഥാ ലംഘനം: വീണുകിട്ടിയ ഊര്‍ജം ആയുധമാക്കി പ്രതിപക്ഷം, ശിവശങ്കറിന്റെ വെള്ളപൂശലെല്ലാം പാഴാകാൻ സാധ്യത!

രഹസ്യ മൊഴികളെല്ലാം മാധ്യമങ്ങളുടെ മുന്നിൽ തുറന്നടിക്കുകയാണ് സ്വപ്ന സുരേഷ്. ഇത് വഴി കുരുക്കിലാക്കാൻ പോകുന്നത് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറാണ്. ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കാനുള്ള സാധ്യതകളാണ് ഏജൻസികൾ തേടിക്കൊണ്ടിരിക്കുന്നത്.
അന്വേഷണം അട്ടിമറിക്കാനാണ് ശിവശങ്കര്‍ പുസ്തകം എഴുതിയതെന്ന് സ്ഥാപിക്കാനാകും ശ്രമം. കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ വ്യാജ ആരോപണങ്ങള്‍ ചര്‍ച്ചയാക്കാനാകും ശ്രമിക്കുക. ഇതിനുള്ള നിയമോപദേശം ഇഡി തേടിയെന്നാണ് സൂചനകൾ.
സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ എന്‍ഐഎയും ഗൗരവത്തോടെ കാണുമോ എന്നതാണ് നിർണായകമാണ്. എന്‍ഐഎയെ കൊണ്ടു വന്നത് ശിവശങ്കറിന്റെ ഗൂഢാലോചനയാണെന്ന സ്വപ്‌ന ആരോപിച്ചിരുന്നു. കസ്റ്റംസും ഇഡിയുമാണ് ഈ കേസ് അന്വേഷിച്ചത്. ഇതിന് പിന്നാലെ എന്‍ഐഎ എത്തി. ഇഡിയും കസ്റ്റംസും കേസുകളില്‍ ശിവശങ്കറിനെ പ്രതിയാക്കി.
എന്നാല്‍ എന്‍ഐഎയുടെ കേസില്‍ ശിവശങ്കര്‍ പ്രതിയായില്ല. സ്വപ്‌നാ സുരേഷ് അടക്കം പലതും തുറന്നു പറഞ്ഞിട്ടും എന്‍ഐഎ ശിവശങ്കറിനെ വെറുതെ വിടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സ്വപ്‌നയുടെ വെളിപ്പെടുത്തലുകള്‍ക്ക് ചർച്ചയാകാനും കാരണമാകുന്നത്. തെളിവുകള്‍ ഏറെയുണ്ടായിട്ടും എന്‍ഐഎ എന്തുകൊണ്ട് ശിവശങ്കറിനെ വെറുതെ വിട്ടുവെന്നതാണ് ഉയരുന്ന ചോദ്യം.
സ്വപ്നയുടെയും ശിവശങ്കറിന്റെയും വാട്സാപ്പ് ചാറ്റുകള്‍ നേരത്തേതന്നെ മാധ്യമങ്ങള്‍ വഴി പുറത്തുവന്നിരുന്നു. അപ്പോഴൊക്കെ കേസില്‍ സ്വപ്നയെ മാപ്പുസാക്ഷിയാക്കിയേക്കും എന്ന സൂചനയുണ്ടായിരുന്നു. സ്വപ്നയുടെ ബാങ്ക് ലോക്കറിലെ പണം ശിവശങ്കറിന് കമ്മിഷനായി ലഭിച്ചതാണെന്നാണ് ഇ.ഡി. ആരോപിച്ചിരുന്നത്. ഇത് സ്വപ്ന ആവര്‍ത്തിക്കുന്നു. ശിവശങ്കറിന് ഇത് തിരിച്ചടിയായേക്കും. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ തുടങ്ങാനിരിക്കേ ശിവശങ്കര്‍ ആത്മകഥ പുറത്തിറക്കിയതിനെ ജാമ്യവ്യവസ്ഥാ ലംഘനമായി കാണിച്ച് കോടതിയെ സമീപിക്കാനുള്ള സാധ്യതയും ഏജന്‍സികള്‍ തേടുന്നുണ്ട്.
ചുരുക്കി പറഞ്ഞാൽ എല്ലാം അവസാനിച്ചു എന്ന പ്രതിപക്ഷം പോലും കരുതിയ കേസ് സർക്കാരിന് തിരിച്ചടി ആകാനുള്ള എല്ലാ സാധ്യതകളുമുണ്ട്. വീണുകിട്ടിയ ഊര്‍ജം ആയുധമാക്കി പ്രതിപക്ഷം ഉണര്‍ന്നെണീറ്റു.
സ്വര്‍ണക്കടത്ത് കേസിനു പിന്നിലെ 'ഗൂഢാലോചന' നിഴലായി നിര്‍ത്തി ഒരു വെള്ളപൂശലാണ് ശിവശങ്കര്‍ പുസ്തകത്തിലൂടെ നടത്തിയത്. മുഖ്യമന്ത്രിയായിരുന്നു ലക്ഷ്യമെന്നും താനതിന്റെ ഇരയാണെന്നും പറഞ്ഞും പറയാതെയും ബോധ്യപ്പെടുത്താനായിരുന്നു ശിവശങ്കറിന്റെ ശ്രമം. ഇത് സര്‍ക്കാരിനെ സന്തോഷിപ്പിക്കുന്നതും മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചന എന്ന സിപിഎം. വാദത്തെ ബലപ്പെടുത്തുന്നതുമായിരുന്നു. അതുകൊണ്ടുതന്നെ ശിവശങ്കറിന്റെ തുറന്നുപറച്ചില്‍ സിപിഎം. സൈബറിടങ്ങള്‍ ഏറ്റെടുത്തു.
ഇതിന് മറുപടിയായി സ്വപ്ന എത്തുമെന്ന് ശിവശങ്കറും സര്‍ക്കാരും പ്രതീക്ഷിച്ചില്ല. പുസ്തകത്തിലെ ആരോപണത്തെക്കാള്‍, വിശ്വസിച്ച് കൂടെനിര്‍ത്തുകയും തള്ളിപ്പറഞ്ഞ് വിശുദ്ധനാകുകയും ചെയ്ത ശിവശങ്കറിന്റെ മനോഭാവമാണ് സ്വപ്നയെ പ്രകോപിപ്പിച്ചത്. ശിവശങ്കറിന്റെ വാദങ്ങള്‍ ഒന്നൊന്നായി തെറ്റാണെന്ന് സ്ഥാപിക്കാന്‍ അവര്‍ ശ്രമിച്ചു. ഇതിന് അനുബന്ധ കാര്യങ്ങള്‍കൂടി വിവരിച്ചതോടെ, അത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലായി.
ശിവശങ്കറിന്റെ പുസ്തകം അനാവശ്യ വിവാദത്തിന് വഴിവെച്ചുവെന്ന് സിപിഎമ്മില്‍ ഒരുവിഭാഗത്തിന് അഭിപ്രായമുണ്ട്. പഴയ ആരോപണങ്ങളെന്ന നിലയില്‍ സ്വപ്ന ഉന്നയിച്ച കാര്യങ്ങള്‍ സർക്കാർ അവഗണിക്കാനും സാധ്യത ഏറെയാണ്.
https://www.facebook.com/Malayalivartha
























