നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് പരിഗണിക്കും... അന്വേഷണ സംഘം ഇന്ന് സമയം നീട്ടിച്ചോദിച്ചേക്കുമെന്ന് സൂചന!

നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് പരിഗണിക്കും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മാര്‍ച്ച് ഒന്നു വരെയാണ് എറണാകുളം അഡി. സ്പെഷ്യല്‍ സെഷന്‍സ് കോടതി സമയം നല്‍കിയിരുന്നത്. അന്വേഷണ സംഘം ഇന്ന് സമയം നീട്ടിച്ചോദിച്ചേക്കുമെന്ന് സൂചനയുണ്ട്. അതേസമയം, വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി ആവശ്യപ്പെട്ട് വിചാരണക്കോടതിയും സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. തുടരന്വേഷണത്തിനെതിരെ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലും, അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് തുടരന്വേഷണം നടത്തുന്നത്. നടിയെ ആക്രമിച്ച് പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചെന്നും കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. നേരത്തെ, നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരുന്നു. അന്വേഷണത്തിലെ പാളിച്ചകള്‍ മറച്ച് വെക്കാനാണ് ഇപ്പോഴത്തെ തുടരന്വേഷണമെന്നും പൊലീസ് തനിക്കെതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണെന്നുമായിരുന്നു ഫെബ്രുവരി 24ന് ദിലീപ് കോടതിയില്‍ വാദിച്ചത്.
അതേസമയം ദിവസങ്ങൾക്ക് മുൻപായിരുന്നു നടൻ ദിലീപിന്റെയും മറ്റു പ്രതികളുടെയും ശബ്ദം അന്വേഷണ സംഘം രണ്ടാംതവണ പരിശോധിച്ചത്. കാക്കനാട്ടുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ദിലീപിന്റെ ശബ്ദം പരിശോധിച്ചത്. കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരുടെയും ശബ്ദ സാംപിളുമെടുത്തു. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രണ്ടു നീക്കങ്ങളാണ് പോലീസ് ദിലീപിനെതിരെ തുടങ്ങിയത്. ഒന്ന് നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം ആരംഭിച്ചു. മറ്റൊന്ന് നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച പോലീസുകാരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന പേരില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. രണ്ടാഴ്ച മുമ്പ് ദിലീപിന്റെയും അനൂപിന്റെയും സുരാജിന്റെയും ശബ്ദ സാംപിള്‍ ശേഖരിച്ചിരുന്നു. അന്വേഷണ സംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസിലായിരുന്നു ഇത്. അന്വേഷണ സംഘത്തെ ഇല്ലാതാക്കുമെന്ന് ദിലീപ് വ്യക്തമായ സൂചന നല്‍കി എന്നാണ് ബാലചന്ദ്ര കുമാറിന്റെ ആരോപണം. ദിലീപിന്റെ വീട്ടില്‍ വച്ചും മറ്റു ചില സ്ഥലങ്ങളില്‍ വച്ചും ഇക്കാര്യം ആവര്‍ത്തിച്ചിട്ടുണ്ടത്രെ.
അന്വേഷണ സംഘാംഗങ്ങളുടെ വീഡിയോ കണ്ടപ്പോള്‍ അവര്‍ അനുഭവിക്കുമെന്ന ശാപവാക്കുകള്‍ പറയുകയാണ് ചെയ്തത് എന്നായിരുന്നു ദിലീപിന്റെ വാദം. കേസില്‍ പ്രതികളുടെ ശബ്ദ സാംപിള്‍ ശേഖരിച്ചത് രണ്ടാഴ്ച മുമ്പാണ്. എന്നാല്‍ വെള്ളിയാഴ്ച രാലിലെ ദിലീപിന്റെയും മറ്റു രണ്ടുപേരുടെയും ശബ്ദ സാംപിള്‍ അന്വേഷണ സംഘം വീണ്ടും ശേഖരിക്കുകയായിരുന്നു. രഹസ്യമായിട്ടായിരുന്നു പോലീസിന്റെ നീക്കം. നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായിട്ടാണ് വെള്ളിയാഴ്ച വീണ്ടും ദിലീപിന്റെ ശബ്ദ സാംപിള്‍ പരിശോധിച്ചത്. നടി ആക്രമിക്കപ്പെടുന്ന വീഡിയോ ദിലീപും മറ്റു പ്രതികളും വീട്ടില്‍ വച്ചു കണ്ടു എന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ഇതിന് ബലമേകുന്ന തെളിവുകളും സംവിധായകന്‍ പോലീസിന് കൈമാറിയിരുന്നു. 20ലധികം ശബ്ദ സന്ദേശങ്ങള്‍ ഉള്‍പ്പെടെയാണ് ബാലചന്ദ്ര കുമാര്‍ പോലീസിന് കൈമാറിയത്. ഈ ശബ്ദ സന്ദേശവുമായി ഒത്തുനോക്കുന്നതിനാണ് ശബ്ദ സാംപിള്‍ ശേഖരിച്ചത്. ഇനി തിരുവനന്തപുരത്തെ ലാബിലേക്ക് സാംപിള്‍ അയക്കും. അവിടെ വച്ചാണ് ഒത്തുനോക്കല്‍. പരിശോധനാ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറും. പകര്‍പ്പ് അന്വേഷണ സംഘത്തിനും നല്‍കും.
https://www.facebook.com/Malayalivartha

























