ബാലുശ്ശേരി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ ആൺകുട്ടികൾക്കു കൂടി പ്രവേശനം നൽകേണ്ട സവിശേഷ സാഹചര്യം നിലവിലില്ല! ജി.ജി.എച്ച്.എസ്. ബാലുശ്ശേരിയിൽ ആൺകുട്ടികളെ കൂടി പ്രവേശിപ്പിച്ചാൽ ഒറ്റ ചുറ്റുമതിൽ വ്യത്യാസത്തിൽ രണ്ട് സർക്കാർ സ്‌കൂളുകൾ അൺ എക്കണോമിക്കായി പ്രവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകുമോ എന്ന് പരിശോധിക്കേണ്ടതുണ്ട്, കെ.എം.സച്ചിൻ ദേവ് സമർപ്പിച്ച സബ്മിഷന് ബഹു. മന്ത്രി ശ്രീ. വി. ശിവൻകുട്ടി നൽകിയ മറുപടി

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ ആൺകുട്ടികൾക്ക് കൂടി പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ടി സ്‌കൂൾ അധികാരികൾ ബഹുമാനപ്പെട്ട ബാലുശ്ശേരി എം.എൽ.എ അഡ്വ. കെ.എം.സച്ചിൻ ദേവ് മുഖേന ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് ഒരു നിവേദനം സമർപ്പിച്ചിരുന്നു. ഈ വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ചുവടെ ചേർക്കുന്ന കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്.
ബാലുശ്ശേരി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിനു സമീപത്ത് മുമ്പ് ആൺകുട്ടികൾക്ക് മാത്രം പ്രവേശനം നൽകിയിരുന്ന ബാലുശ്ശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ (ബോയ്‌സ്), ഇപ്പോൾ പെൺകുട്ടികൾക്കു കൂടി പ്രവേശനം നൽകി വരുന്നുണ്ട്. ഇതു മൂലം ലിംഗഭേദമില്ലാതെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാകുന്നുണ്ട്.
സ്‌കൂൾ മിക്‌സഡ് ആക്കിയാൽ സമീപത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ തന്നെയാകും സ്വാഭാവികമായും എത്തിച്ചേരുന്നത്. ആയതിനാൽ പ്രസ്തുത സ്‌കൂളുകളിൽ കുട്ടികളുടെ എണ്ണത്തിൽ കുറവ് വരുന്നതിനും, അത് അദ്ധ്യാപക തസ്തികകൾ കുറയുന്നതിനും അദ്ധ്യാപകരെ പുന:ക്രമീകരിക്കേണ്ട സ്ഥിതി ഉണ്ടാക്കുന്നതിനും കാരണമാകും.
മാത്രമല്ല, കുട്ടികൾക്ക് യാത്രാക്ലേശം പോലുള്ള ബുദ്ധിമുട്ടും നിലവിലില്ല എന്നും ഈ സാഹചര്യത്തിൽ, ബാലുശ്ശേരി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ ആൺകുട്ടികൾക്കു കൂടി പ്രവേശനം നൽകേണ്ട സവിശേഷ സാഹചര്യം നിലവിലില്ല എന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് ചെയ്തിരുന്നത്. താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോർട്ട് പ്രകാരം രണ്ടു സ്‌കൂളുകളും തമ്മിൽ ഒരു മതിലിന്റെ വ്യത്യാസമേയുള്ളൂ.
ഇതിൽ ജി.വി.എച്ച്.എസ്. ബാലുശ്ശേരിക്ക് മാത്രമേ കളി സ്ഥലമുള്ളൂ. പ്രസ്തുത സ്‌കൂളിന് രണ്ട് ഏക്കർ അമ്പത് സെന്റ് സ്ഥലമുണ്ട്. എന്നാൽ ജി.ജി.എച്ച്.എസ്. ബാലുശ്ശേരിക്ക ഒരു ഏക്കർ മുപ്പത് സെന്റ് സ്ഥലം മാത്രമേയുള്ളൂ. ജി.ജി.എച്ച്.എസ്. ബാലുശ്ശേരിയിൽ ആൺകുട്ടികളെ കൂടി പ്രവേശിപ്പിച്ചാൽ ഒറ്റ ചുറ്റുമതിൽ വ്യത്യാസത്തിൽ രണ്ട് സർക്കാർ സ്‌കൂളുകൾ അൺ എക്കണോമിക്കായി പ്രവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകുമോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
അതിനാൽ രണ്ടു സ്‌കൂളുകളും സംയോജിപ്പിച്ചു ഒറ്റ സ്‌കൂളായി പ്രവർത്തിക്കുന്നത് സംബന്ധിച്ച സാധ്യത പരിശോധിച്ചു അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചശേഷം ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുന്നതാണ്.
https://www.facebook.com/Malayalivartha
























