"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!

ഏറ്റുമുട്ടലിന് അവധി കൊടുത്ത് യുഎസും ഇറാനും സമാധാന ചർച്ചകളിലേക്ക് കടന്നതോടെ നിർണായക തീരുമാനത്തിലേക്ക് ഇറാൻ. ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കുന്നതിനായി ഒമാനുമായി ചേർന്ന് പുതിയ സംവിധാനങ്ങൾ ഒരുക്കാൻ ഇറാൻ ചർച്ചകൾ നടത്തിവരികയാണെന്ന് ഇറാൻ അംബാസഡർ അബ്ദുൽറേസ റഹ്മാനി ഫസ്‌ലി അറിയിച്ചു. അത് പ്രകാരം ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് പുതിയ സേവന നിരക്കുകൾ ഈടാക്കാൻ സാധ്യതയേറെയാണ്. അതേസമയം, അടുത്തിടെയുണ്ടായ യുദ്ധത്തിൽ ഇറാന് പിന്തുണ നൽകിയ രാജ്യങ്ങൾക്ക് നിരക്കുകളിൽ പ്രത്യേക ഇളവുകൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബീജിങ്ങിൽ നടന്ന വേൾഡ് പീസ് ഫോറത്തിൽ സംസാരിക്കവെയാണ് അംബാസഡർ ഇക്കാര്യം അറിയിച്ചത്. ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കുന്നതിനായി ഒമാനുമായി ചേർന്ന് പുതിയ സംവിധാനങ്ങൾ ഒരുക്കാൻ ഇറാൻ ചർച്ചകൾ നടത്തിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഹോർമൂസ് കടലിടുക്ക് ഉപയോഗിക്കുന്നതിന് കപ്പലുകളിൽ നിന്ന് ഇറാൻ നിരക്ക് ഈടാക്കുന്നതിനെ അമേരിക്ക ശക്തമായി എതിർക്കുന്നതിനിടയിലാണ് ഇറാന്റെ പുതിയ പ്രഖ്യാപനം.
അടുത്തിടെ നടന്ന ഇറാൻ-അമേരിക്ക യുദ്ധം അവസാനിപ്പിക്കാൻ സഹായിച്ച പ്രാഥമിക കരാർ പ്രകാരം, 60 ദിവസത്തേക്ക് ചരക്കുകപ്പലുകൾക്ക് ഹോർമൂസ് കടലിടുക്കിലൂടെ സൗജന്യമായി കടന്നുപോകാൻ അനുമതിയുണ്ടായിരുന്നു. എന്നാൽ ഈ താൽക്കാലിക കാലാവധി അവസാനിച്ചതിന് ശേഷം പകരം ഏത് തരത്തിലുള്ള സംവിധാനമാണ് നിലവിൽ വരിക എന്നതിൽ ഇതുവരെ വ്യക്തതയുണ്ടായിരുന്നില്ല. ഹോർമൂസ് കടലിടുക്ക് തങ്ങളുടെ പ്രാദേശിക ജലാതിർത്തിയുടെ ഭാഗമായതിനാൽ സേവന നിരക്കുകൾ തീർച്ചയായും ഈടാക്കുമെന്ന് വ്യക്തമാക്കിയ ഫസ്‌ലി എന്നാൽ ഇത് ഒരു ടോൾ ആയി കാണരുതെന്നും കൂട്ടിച്ചേർത്തു.
ലോകത്തിലെ അസംസ്‌കൃത എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും കയറ്റുമതിയുടെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഹോർമൂസ് കടലിടുക്ക് വഴിയാണ്. കഴിഞ്ഞ മധ്യപൂർവേഷ്യൻ സംഘർഷത്തിനിടയിൽ ഇറാൻ ഈ പാത പൂർണ്ണമായും തടസ്സപ്പെടുത്തിയത് ആഗോളതലത്തിൽ ഊർജ്ജ വില കുതിച്ചുയരാൻ കാരണമായിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുമായി പ്രാഥമിക കരാറിലെത്തിയ ശേഷമാണ് ഇറാൻ ഈ തന്ത്രപ്രധാനമായ ജലപാത വീണ്ടും തുറന്നുകൊടുത്തത്.
https://www.facebook.com/Malayalivartha


























