വീട്ടിലെ ജോലിക്കാരനായിരുന്ന ദാസന്റെ മൊഴി വാസ്തവവിരുദ്ധമാണ്.. ദാസൻ അഭിഭാഷകനായ രാമൻ പിള്ളയുടെ ഓഫീസിലെത്തിയെന്ന് പറയുന്ന ദിവസം അദേഹത്തിന് കൊവിഡായിരുന്നു... ദാസൻ 2020 ഡിസംബർ 26ന് ജോലി ഉപേക്ഷിച്ചിരുന്നു... 2021 ഒക്ടോബറിൽ തന്റെ വീട്ടിലെ സംഭാഷണം കേട്ടുവെന്ന് പറയുന്നതെങ്ങനെയെന്ന് ദിലീപ്

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിടുത്തലിന്റെ പശ്ചാത്തലത്തില്‍ രണ്ട് അന്വേഷണമാണ് ദിലീപിനെതിരെ നടക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണവും അന്വേഷണ സംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന പുതിയ കേസിലെ അന്വേഷണവും. ഈ രണ്ട് കേസിലും ദിലീപിന്റെ ജോലിക്കാരന്റെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. എന്നാലിപ്പോഴിതാ വീട്ടിലെ ജോലിക്കാരനായിരുന്ന ദാസന്റെ മൊഴി വാസ്തവവിരുദ്ധമാണെന്നാണ് നടൻ ദിലീപിന്റെ ആരോപണം. ദാസൻ അഭിഭാഷകനായ രാമൻ പിള്ളയുടെ ഓഫീസിലെത്തിയെന്ന് പറയുന്ന ദിവസം അദേഹത്തിന് കൊവിഡായിരുന്നു. ഇത് സാധൂകരിക്കുന്ന കൊവിഡ് സർട്ടിഫിക്കറ്റും ദിലീപ് ഹാജരാക്കി. ദാസൻ 2020 ഡിസംബർ 26ന് ജോലി ഉപേക്ഷിച്ചിരുന്നു. 2021 ഒക്ടോബറിൽ തന്റെ വീട്ടിലെ സംഭാഷണം കേട്ടുവെന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണെന്നും ദിലീപ് വാദിക്കുന്നു.
എന്നാൽ ബാലചന്ദ്രകുമാര്‍ മുമ്പ് ദാസനെ വാട്‌സ്ആപ്പില്‍ കോള്‍ ചെയ്തിരുന്നു എന്നാണ് ദാസന്‍ പറഞ്ഞത്. ഈ സമയത്ത് ബാലചന്ദ്രകുമാര്‍ പറഞ്ഞതും ദാസന്‍ നല്‍കിയ മറുപടികളുമാണ് ക്രൈംബ്രാഞ്ചിനോട് ഇയാള്‍ മൊഴിയായി നല്‍കിയത് . കൂടാതെ ദിലീപിന്റെ അനിയന്‍ വിളിച്ച കാര്യവും അളിയന്‍ പറഞ്ഞ കാര്യങ്ങളും മൊഴിയിലുണ്ട്. 2017 മുതല്‍ 2020 വരെയാണ് ദാസന്‍ ദിലീപിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബാലചന്ദ്രകുമാര്‍ ദാസനെ വാട്‌സ്ആപ്പില്‍ ബന്ധപ്പെട്ടിരുന്നു. ദിലീപുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് സംവിധധായകന്‍ ദാസനെ അറിയിച്ചു. ഇക്കാര്യം ദിലീപിനെയോ അനൂപിനേയോ സുരാജിനെയോ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. താന്‍ ദിലീപിന്റെ വീട്ടില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നില്ലെന്ന് ദാസന്‍ സംവിധായകനോട് പറഞ്ഞു. ബാലചന്ദ്രകുമാറിനെ ദാസന്‍ വിലക്കുകയും ചെയ്തു. സുനില്‍ ജയിലില്‍ നിന്ന് ഇറങ്ങട്ടെ, അവനെ കാണിച്ചുകൊടുക്കുന്നുണ്ട് എന്ന് ദിലീപിന്റെ അളിയന്‍ സുരാജ് മറ്റൊരാളോട് പറഞ്ഞിരുന്നുവെന്ന് താന്‍ സംവിധായകനെ ഈ വേളയില്‍ അറിയിച്ചുവെന്നും ദാസന്‍ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി.
അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് ഫോണിലെ തെളിവുകൾ നശിപ്പിച്ചെന്ന ആരോപണം തെറ്റാണെന്നും ദിലീപ് ആരോപിച്ചു. ഫോണിൽ നിന്ന് കളഞ്ഞത് കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങളാണെന്നാണ് നടന്റെ വാദം. എഫ് ഐ ആർ റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതിയിൽ വിശദീകരണം നൽകവെയാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്. ഫോണുകളുടെ ഫോറൻസിക് പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല. ഫോറൻസിക് റിപ്പോർട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മിൽ വൈരുദ്ധ്യമുണ്ട്. ലാബിൽ നിന്ന് കണ്ടെടുത്ത മിറർ ഇമേജും ഫോറൻസിക് റിപ്പോർട്ടും തമ്മിൽ വ്യത്യാസമില്ലെന്നും ദിലീപ് ഹർജിയിൽ പറഞ്ഞു. അതേസമയം, ദിലീപിന്റെ അഭിഭാഷകനായ അഡ്വ.ബി രാമൻ പിള്ളക്കെതിരെ ആക്രമിക്കപ്പെട്ട നടി ബാർ കൗൺസിലിൽ പരാതി നൽകി. സാക്ഷിയെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും അഭിഭാഷകൻ ശ്രമിച്ചെന്നാണ് നടി പരാതി നൽകിയത്. അഭിഭാഷകരായ ഫിലിപ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവർക്കെതിരെയും നടി പരാതി നൽകി. ഇവർക്കെതിരെ നടപടി സ്വീകരിക്കണം എന്നാണ് നടി ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha
























