ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ എ റഹിം സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർഥി; എസ്എഫ്ഐയിലൂടെ വളർന്ന റഹീം 2011ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച എറ്റവും പ്രായംകുറഞ്ഞ സ്ഥാനാർത്ഥി!

ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ.റഹിം സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർഥി. റഹിം നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. മുഹമ്മദ് റിയാസ് മന്ത്രിസഭയിൽ എത്തിയതോടെയാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന റഹീമിനെ ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷനായി തിരഞ്ഞെടുത്തത്.
എസ്എഫ്ഐയിലൂടെ വളർന്ന റഹീം 2011ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച എറ്റവും പ്രായംകുറഞ്ഞ സ്ഥാനാർത്ഥിയായിരുന്നു. 2011ല്‍ വര്‍ക്കലയില്‍ നിന്ന് നിയമസഭയിലേക്കു അദ്ദേഹം മത്സരിച്ചിരുന്നു. അന്ന് പതിനായിരത്തോളം വോട്ടുകള്‍ക്ക് യുഡിഎഫിലെ വര്‍ക്കല കഹാറിനോട് പരാജയപ്പെട്ടതിനെ തുടര്‍ന്ന് സംഘടനാ രംഗത്താണ് റഹീം പ്രവര്‍ത്തിച്ചത്.
എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്രക്കമ്മിറ്റിയംഗം, ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാപ്രസിഡന്റ്, കേരളാസർവ്വകലാശാല സിൻഡിക്കേറ്റംഗം, സർവ്വകലാശാലാ യൂണിയൻ ചെയർമാൻ എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്, നിലവിൽ ഡിവൈഎഫ്ഐ കേരള സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ്.
3 രാജ്യസഭാ സീറ്റുകളില്‍ എൽഡിഎഫിനു വിജയസാധ്യതയുള്ള 2 സീറ്റുകൾ സിപിഎമ്മും സിപിഐയും പങ്കിടാൻ തീരുമാനിച്ചിരുന്നു. ദേശീയ സാഹചര്യം വിലയിരുത്തിയാണ് ഒരു സീറ്റ് സിപിഐയ്ക്കു നൽകാൻ എൽഡിഎഫ് യോഗം തീരുമാനിച്ചത്. ഘടകകക്ഷികളെല്ലാം സീറ്റിനായി അവകാശവാദം ഉന്നയിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല. കണ്ണൂർ ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാറാണ് സിപിഐയുടെ രാജ്യസഭാ സ്ഥാനാർഥി. ബിനോയ് വിശ്വമാണ് നിലവിൽ സിപിഐയുടെ രാജ്യസഭാ അംഗം.
സിപിഐ, എൽജെഡി, ജനതാദൾ (എസ്), എൻസിപി എന്നിവരാണ് സീറ്റിനായി അവകാശവാദം ഉന്നയിച്ചത്. എൽജെഡി നേതാവ് വീരേന്ദ്രകുമാർ എൽഡിഎഫിലേക്കു വന്നപ്പോൾ നൽകിയ സീറ്റ് അദ്ദേഹം അന്തരിച്ചപ്പോൾ മകനായ ശ്രേയാംസ് കുമാറിനു കൈമാറിയിരുന്നു. എന്നാൽ, ഒരു എംഎൽഎ മാത്രമുള്ള എൽജെഡിക്ക് വീണ്ടും സീറ്റ് നൽകേണ്ടതില്ലെന്നു സിപിഎം തീരുമാനിക്കുകയായിരുന്നു. ജനതാദൾ (എസ്), എൻസിപി അവകാശവാദങ്ങളും പരിഗണിക്കപ്പെട്ടില്ല.
https://www.facebook.com/Malayalivartha
























