ആറേകാല്‍ കോടി രൂപയുടെ ഹാഷിഷ് കള്ളക്കടത്ത് കേസ്... അലിബി തെളിയിക്കുന്ന വീഡിയോ വിചാരണ കോടതി വീണ്ടും പരിഗണിക്കാന്‍ സുപ്രീം കോടതി,തങ്ങള്‍ ഇടുക്കിയിലായിരുന്നെന്ന വീഡിയോ കോടതിയില്‍ പ്രദര്‍ശിപ്പിച്ച് വീണ്ടും പരിഗണിക്കണം, കടത്തുകാരെയും വാങ്ങാനെത്തിയ തൂത്തുക്കുടിക്കാരനെയും മാര്‍ച്ച് 30 ന് ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ട്, ലഹരി രാജാക്കന്‍മാരെ ഒഴിവാക്കി എക്‌സൈസ് കുറ്റപത്രം

ആറേകാല്‍ കോടി രൂപയുടെ ലഹരി മരുന്നായ ഹാഷിഷ് കള്ളക്കടത്ത് നര്‍ക്കോട്ടിക് കേസില്‍ അലിബി (സംഭവ സമയം മറ്റൊരിടത്തായിരുന്നെന്ന പ്രതികളുടെ വാദം) തെളിയിക്കുന്ന വീഡിയോ തെളിവ് തലസ്ഥാനത്തെ വിചാരണ കോടതി വീണ്ടും പരിഗണിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.
തൊണ്ടി മുതലുകളുമായി എക്‌സൈസ് തങ്ങളെ സ്‌പോട്ട് അറസ്റ്റ് ചെയ്തതായി ആരോപിക്കുന്ന കൃത്യ സമയം രണ്ടും മൂന്നും പ്രതികളായ തങ്ങള്‍ ഇടുക്കിയിലായിരുന്നെന്ന വീഡിയോ കോടതിയില്‍ പ്രദര്‍ശിപ്പിച്ച് വിചാരണക്കോടതി വീണ്ടും പരിഗണിക്കാനാണ് സുപ്രീം കോടതി ഉത്തരവ്.
തുടര്‍ന്ന് വിചാരണ തടവുകാരായ കടത്തുകാരെയും ഹാഷിഷ് വാങ്ങാനെത്തിയ തൂത്തുക്കുടിക്കാരനെയും ഹാജരാക്കാന്‍ കോടതി പ്രൊഡക്ഷന്‍ വാറണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. വിചാരണക്കോടതിയായ തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് പ്രൊഡക്ഷന്‍ വാറണ്ടയച്ചത്. മാര്‍ച്ച് 30 ന് പ്രതികളെ ഹാജരാക്കാനും ജയില്‍ സൂപ്രണ്ടിനോട് സെഷന്‍സ് ജഡ്ജി കെ.എല്‍. ജയവന്ത് ഉത്തരവിട്ടു.
ഹാഷിഷ് കടത്തു കേസില്‍ ജയിലില്‍ കഴിയുന്ന 1 മുതല്‍ 3 വരെ പ്രതികളായ തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി ആന്റണി റൊസാരി ഫെര്‍ണാണ്ടോ (39) , ഇടുക്കി തങ്കമണി സ്വദേശികളായ ബിനോയി തോമസ് (44) , റ്റി. എന്‍. ഗോപി (68) എന്നിവരെയാണ് ഹാജരാക്കേണ്ടത്. രണ്ടും മൂന്നും പ്രതികളുടെ അലിബി ഡിഫന്‍സ് വീഡിയോ തെളിവ് തള്ളിയ വിചാരണ കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകള്‍ ചോദ്യം ചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച സ്‌പെഷ്യല്‍ ലീവ് പെറ്റിഷന്‍ ( പ്രത്യേകാനുമതി ഹര്‍ജി ) ഫയലില്‍ സ്വീകരിച്ചാണ് സുപ്രീം കോടതി ഉത്തരവ്.
നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സ് നിയമത്തിലെ 20 ബി (2) (സി) , 29 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോടതി പ്രതികള്‍ക്കെതിരെ സെഷന്‍സ് കേസെടുത്ത് കുറ്റം ചുമത്തി വിചാരണ ചെയ്തത്. 2018 സെപ്റ്റംബര്‍ 2 മുതല്‍ പ്രതികള്‍ ജാമ്യം നിഷേധിക്കപ്പെട്ട് വിചാരണ തടവുകാരായി റിമാന്റില്‍ കഴിയുകയാണ്. തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി മാലിയിലേക്ക് കടത്താന്‍ ശ്രമിക്കവേ അട്ടക്കുളങ്ങര ചാക്ക ബൈപാസില്‍ ടെക്സ്റ്റയില്‍ ഷോപ്പിന് സമീപം വച്ച് പ്രതികള്‍ തൊണ്ടി മുതലുമായി എക്‌സൈസ് പിടിയിലായെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
കുറേ കാലങ്ങളായി മാലിയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ഹബ്ബ് ആയി തലസ്ഥാനം മാറിയിരിക്കുന്നതിന്റെ തെളിവാണ് തലസ്ഥാന ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണ കാത്ത് കിടക്കുന്ന അനവധി ഹാഷിഷ് കടത്ത് കേസുകള്‍ സൂചിപ്പിക്കുന്നത്. തൊണ്ടി സഹിതം അറസ്റ്റിലാകുന്ന ഇടനിലക്കാരും കൂലിക്കടത്തുകാരായ കാര്യര്‍മാരും മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. അന്വേഷണം ലഹരി മാഫിയാ രാജാക്കന്‍മാരായ ഉന്നതങ്ങളില്‍ എത്തുമ്പോഴേക്കും എക്‌സൈസ് പോലീസ് അന്വേഷണം നിലക്കുകയാണ് പതിവ്.
അവരെ കോടതിക്കു മുന്നില്‍ കൊണ്ടുവരാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കാത്തതിനാല്‍ ലഹരി കടത്തിന്റെ ലാഭവിഹിതം ലഭിക്കാത്ത താഴേത്തട്ടിലുള്ള വെറും ഇടനിലക്കാരും കൂലിക്കടത്തുകാരായ പാവങ്ങളും മാത്രമാണ് കേസില്‍ ശിക്ഷിക്കപ്പെടുന്നത്.
അതേ സമയം വന്‍ ബിസിനസ് ലാഭം കൊയ്യുന്ന ലഹരി മാഫിയ രാജാക്കന്‍മാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തൊടാന്‍ സാധിക്കാതെ തഴച്ചുവളരുകയും ചെയ്യുന്നു. ഉറവിടം കണ്ടെത്താനും മാഫിയ രാജാക്കന്‍മാരെ അറസ്റ്റ് ചെയ്യുന്നതിനും കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ച് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെങ്കിലും അന്വേഷണ ഉദ്യോസ്ഥര്‍ തുടക്കത്തിലെ ആവേശം പിന്നീട് കാട്ടാതെ നിഷ്‌ക്രിയത്വം പാലിക്കുന്നതിനാല്‍ പ്രതിപ്പട്ടിക വിപുലമാകാറില്ല.
അതിനാല്‍ തന്നെ പുലിവാല് പിടിക്കാതെ ആദ്യം കിട്ടിയ പ്രതികളെ വച്ച് കുറ്റപത്രം സമര്‍പ്പിച്ച് തടിയൂരുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ ഇത്തരം ചെയ്തികളെ സ്പിരിറ്റ് കടത്തു കേസില്‍ കേരളത്തില്‍ നിന്ന് പോയ ക്രിമിനല്‍ അപ്പീലില്‍ സുപ്രീം കോടതി നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. കൂലിക്കടത്തു കാര്യറായ സ്പിരിറ്റ് ലോറി െ്രെഡവറുടെ ശിക്ഷ 10 വര്‍ഷമാക്കിക്കൊണ്ടുള്ള വിധിന്യായത്തിലായിരുന്നു വിമര്‍ശനം.
2018 സെപ്റ്റംബര്‍ 2 ന് ഉച്ചക്ക് 1.28 മണിക്കാണ് രണ്ട് ആഢംബര കാറുകളിലായെത്തിയ പ്രതികള്‍ വലയിലായത്. മാല്‍ഡിവിയന്‍ ബോസിന് വേണ്ടി അഡ്വാന്‍സ് തുകയായ 6.70 ലക്ഷം രൂപയുമായി ഹാഷിഷ് വാങ്ങാനെത്തിയ ആന്റണിയും ഹാഷിഷ് കടത്തിക്കൊണ്ട് വന്ന ഇടുക്കിക്കാരായ ബിനോയി തോമസും ഗോപിയും ഹാഷിഷ് കൈമാറവേയാണ് പിടിയിലായത്. ഇവര്‍ കേരള മാല്‍ഡിവിയന്‍ ഡ്രഗ് മാഫിയയിലെ കണ്ണികളാണ്. അഡ്വാന്‍സായാണ് 6.7 ലക്ഷം രൂപ ആന്റണി കൊണ്ടുവന്നത്. ഹാഷിഷ് ഗുണനിലവാരം പരിശോധിച്ച ശേഷം ബാക്കി തുക നല്‍കാനായിരുന്നു പദ്ധതി.
എയര്‍പോര്‍ട്ട് വഴി മാലി ദ്വീപിലേയ്ക്ക് ഹാഷിഷ് കടത്താനുള്ള പദ്ധതി പരാജയപ്പെടുന്ന പക്ഷം കടല്‍ മാര്‍ഗ്ഗം കടത്താനായിരുന്നു പ്രതികളുടെ പദ്ധതി. ലഹരി മാഫിയ തലവന്‍ മാല്‍ഡിവിയന്‍ അബ്ദുള്ള തമിഴ് നാട്ടിലുണ്ടെന്ന് സംശയിക്കുന്നതായി എക്‌സൈസ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയെങ്കിലും അബ്ദുള്ളയടക്കമുള്ള ലഹരി മാഫിയ രാജാക്കന്‍മാരെ ഒഴിവാക്കി 3 പേരില്‍ മാത്രം കേസൊതുക്കി എക്‌സൈസ് കുറ്റപത്രം സമര്‍പ്പിച്ചതായി ആരോപണമുണ്ട്. തിരുവനന്തപുരം എക്‌സൈസ് റെയിഞ്ചാണ് കേസ് അന്വേഷിച്ചത്. 2019 ഫെബ്രുവരി 27നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
2018 ല്‍ ഈ സംഭവത്തിന് മുമ്പ് 10 കോടി രൂപയുടെ 10.2 കിലോഗ്രാം ഹാഷിഷുമായി 4 മാലി സ്വദേശികള്‍ തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും പിടിയിലായിരുന്നു. 2018 ആഗസ്റ്റിലും 700 ഗ്രാം ഹാഷിഷ് കഴക്കൂട്ടത്ത് നിന്നും പിടിച്ചെടുത്തിരുന്നു.
"
https://www.facebook.com/Malayalivartha